ADVERTISEMENT

കൊച്ചി ∙ സിറ്റിങ് എംപിമാർക്ക് ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെ നെഞ്ചിടിപ്പുമായി എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഇത്തവണ കുറവാണ്. ട്വന്റി 20 സ്ഥാനാര്‍ഥികൾ ഒരു ലക്ഷം വോട്ടു വീതമെങ്കിലും പിടിക്കുമെന്നതു കൂടിയാണ് രണ്ടു മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾ. എറണാകുളത്തേക്കാൾ ചാലക്കുടിയിൽ ഈ ആശങ്ക കൂടുതലുമാണ്. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുസാറ്റിലും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആലുവ യുസി കോളേജിലുമാണ് നടക്കുക. 

നേട്ടം എൻഡിഎയ്ക്കോ ?

എറണാകുളം മണ്ഡലത്തിൽ ഇത്തവണ കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളേയും അപേക്ഷിച്ച് വോട്ടിങ് ശതമാനം കുറവായിരുന്നു. 68.29% ആണ് ഇത്തവണ എറണാകുളത്തെ പോളിങ്. 72.02% ആയിരുന്നു 2019ൽ എങ്കിൽ 73.58% ആയിരുന്നു 2014ൽ. 2009ൽ ഇത് 72.81 ശതമാനവും. കഴിഞ്ഞ തവണ ഹൈബി ഈഡൻ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. എന്നാൽ മനോരമ ന്യൂസ്–വിഎംആർ എക്സിറ്റ് പോൾ അനുസരിച്ച് ഹൈബിയുടെ ഭൂരിപക്ഷം ഇത്തവണ 6.52 ശതമാനമായി കുറയും എന്നാണ്. കഴിഞ്ഞ തവണ ഇത് 17.4 ശതമാനമായിരുന്നു. സംസ്ഥാനത്തു തന്നെ വോട്ടു ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് സംഭവിക്കാൻ സാധ്യതയുള്ളതും എറണാകുളം മണ്ഡലത്തിലാണ് – 14.04 ശതമാനം. ഇത്തവണ 36.74 ശതമാനം വോട്ടുകൾ ഹൈബിയും 30.22 ശതമാനം വോട്ടുകൾ എൽഡിഎഫിന്റെ കെ.ജെ.ഷൈനും പിടിക്കുമെന്നാണ് കണക്കുകൾ. എൽഡിഎഫിന് കുറയുന്നത് 3.07 വോട്ടുകൾ. അതേസമയം, എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ കഴിഞ്ഞ തവണത്തേക്കാൾ 7.99 ശതമാനം വോട്ടുകൾ‍ വർധിപ്പിച്ച് 22.23 ശതമാനമാക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു. 

അപ്രതീക്ഷിതമായി ട്വന്റി 20 സ്ഥാനാർഥി പിടിക്കുന്ന വോട്ടുകളായിരിക്കും ഹൈബിയുടെ ഭൂരിപക്ഷം 1 ലക്ഷം വോട്ടെങ്കിലും കുറയാൻ ഇടയാക്കുന്നത് എന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. എറണാകുളം മണ്ഡലത്തിൽ 8.8 ശതമാനം വോട്ടുകൾ വരെ ട്വന്റി 20 പിടിക്കാം എന്നാണ് കരുതുന്നത്. ഹൈബിയുടെയും ഷൈനിന്റെയും വോട്ടുകൾ പോകുമ്പോൾ നേട്ടമുണ്ടാക്കുന്നത് എൻഡിഎയും കൂടിയാണ്. സിറ്റിങ് എംപി എന്ന നിലയിൽ നല്ല ജനപ്രീതിയുള്ള ഹൈബി തിരഞ്ഞെടുപ്പിനു മുമ്പു തന്നെ ജയം ഉറപ്പിച്ച സ്ഥാനാർഥികളിലൊരാളായിരുന്നു. എന്നാൽ അധ്യാപിക കൂടിയായ കെ.ജെ.ഷൈനിനെ ഇടതുപക്ഷം രംഗത്തിറക്കിയതോടെ മത്സരം കടുത്തു. പ്രചരണ രംഗത്ത് മികച്ച മുന്നേറ്റം നടത്താൻ ഇടതു സ്ഥാനാർഥിക്ക് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ‍ എക്സിറ്റ് പോൾ പറയുന്നത് ഇത് വോട്ടായി മാറിയില്ല എന്നാണ്. ഏറ്റവുമൊടുവിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ട ഡോ. കെ.എസ്.രാധാകൃഷ്ണനാകട്ടെ വോട്ടുവിഹിതത്തിൽ മുന്നേറ്റമുണ്ടാക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു. 

1. ഹൈബി ഈഡന്റെ പോസ്റ്റർ. 2. കെ.ജെ. ഷൈനിന്റെ പോസ്റ്റർ. 3. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പോസ്റ്റർ.
1. ഹൈബി ഈഡന്റെ പോസ്റ്റർ. 2. കെ.ജെ. ഷൈനിന്റെ പോസ്റ്റർ. 3. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പോസ്റ്റർ.

ചാലക്കുടിയിൽ ലക്ഷ്യം യുഡിഎഫ്

ചാലക്കുടിയിൽ‍ ഇത്തവണ വോട്ടിങ് ശതമാനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 71.94 ശതമാനമാണ് ഇത്തവണത്തെ പോളിങ്. കഴിഞ്ഞ തവണ 80.94 ശതമാനമായിരുന്നു പോളിങ്. 9 ശതമാനം വോട്ടുകളുടെ കുറവ്. 2014ൽ ഇത് 76.8 ശതമാനവും 2019ൽ‍ 73.27 ശതമാനമായിരുന്നു. 2019ല്‍ 1.15 ലക്ഷം വോട്ടിനായിരുന്നു യു‍ഡിഎഫിന്റെ ബെന്നി ബഹനാൻ ഇടതുപക്ഷത്തിന്റെ ഇന്നസെന്റില്‍ നിന്നു മണ്ഡലം പിടിച്ചെടുത്തത്. ബെന്നി തന്നെ ഇത്തവണയും യുഡിഎഫ് സ്ഥാനാർഥിയായപ്പോൾ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെയാണ് എൽ‍ഡിഎഫ് കളത്തിലിറക്കിയത്. തുടക്കത്തിൽ ബെന്നിയുടെ വിജയം അനായാസമെന്ന് കരുതിയിരുന്നെങ്കിലും രവീന്ദ്രനാഥ് രംഗത്തെത്തിയതോടെ മത്സരം കടുത്തു. 

ബിഡിജെഎസ് നേതാവ് കെ.എ.ഉണ്ണികൃഷ്ണനും മണ്ഡലം നിറഞ്ഞ് പ്രചരണം നടത്തി. ട്വന്റി 20 പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള കുന്നത്തുനാടും ചാലക്കുടിയും അങ്കമാലിയുമെല്ലാം ചേരുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ചാർളി പോളും സ്ഥാനാർഥിയായി എത്തിയത് മത്സരത്തിന് കൊഴുപ്പുകൂട്ടി. എക്സിറ്റ് പോൾ പറയുന്നത് ട്വന്റി 20 ഇത്തവണ വലിയ മുന്നേറ്റമായിരിക്കും ചാലക്കുടിയിൽ നടത്തുക എന്നാണ്. ഇത് പ്രതികൂലമാവുക യുഡിഎഫ് സ്ഥാനാർഥിക്കായിരിക്കും എന്നു കണക്കുകൾ പറയുന്നു. ചാലക്കുടിയിൽ 12.8 ശതമാനം വോട്ട് ‌വരെ ട്വന്റി 20 പിടിച്ചേക്കാം എന്നാണ് എക്സിറ്റ് പോൾ‍ പറയുന്നത്. അതായത് ട്വന്റി 20 പിടിക്കുന്ന പത്തിൽ എട്ട് വോട്ടും യുഡിഎഫിന്റെ വോട്ട് ആയിരിക്കും എന്നാണ് കണക്കുകൾ. 

പ്രതീക്ഷ വിടാതെ വലതുക്യാമ്പ്

പോളിങ് ശതമാനത്തിന്റെ കാര്യത്തിലുണ്ടായിട്ടുള്ള കുറവ് വിജയത്തെ ഒട്ടും ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇടതു കോട്ടകളിലും പോളിങ് ശതമാനത്തിലുണ്ടായിട്ടുള്ള കുറവ് അവർ എടുത്തു കാട്ടുന്നു. അതുപോലെ ട്വന്റി 20 സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചാലക്കുടി, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിലെ വോട്ടു ശതമാനത്തിൽ ഉണ്ടായിട്ടുള്ള ഇടിവ് ഇരു മുന്നണികൾക്കും ആശ്വാസം പകരുന്നതുമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ‍ കുന്നത്തുനാട്ടിൽ വിജയത്തിന് തൊട്ടടുത്തു വരെ ട്വന്റി 20 എത്തിയിരുന്നെങ്കിലും ഇടതിന്റെ വി.സി.ശ്രീനിജൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. അന്നു മുതൽ ട്വന്റി 20യും ശ്രീനിജനുമായി കൊമ്പുകോർക്കുന്നുണ്ട്. എങ്കിലും ട്വന്റി 20യുടെ പ്രഖ്യാപിത ലക്ഷ്യം നിതാന്ത ശത്രുവായ ബെന്നി ബെഹനാൻ ആണെന്നത് പരസ്യമായ രഹസ്യമാണ്. 

അതു വെറും പാട്ടല്ല മാഷേ... 
ചാലക്കുടി  മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളെ പങ്കെടുപ്പിച്ച് മലയാള മനോരമ നടത്തിയ ‘പോൾ കഫെ’യിൽ സി. രവീന്ദ്രനാഥ് 
പാടിയ പ്രണയഗാനത്തിനു പിന്നിലെ ഒാർമ്മയെന്തെന്ന കുസൃതിച്ചോദ്യവുമായി ബെന്നി ബഹനാൻ. ഗാനാലാപനത്തിനു തുടക്കമിട്ട കെ.എ. ഉണ്ണിക്കൃഷ്ണൻ സമീപം.   ചിത്രം: ടോണി ഡൊമിനിക് ∙മനോരമ
ബെന്നി ബഹനാൻ, സി. രവീന്ദ്രനാഥ്, 
കെ.എ. ഉണ്ണിക്കൃഷ്ണൻ. ചിത്രം: ടോണി ഡൊമിനിക് ∙മനോരമ

ബെന്നി ബെഹനാൻ ഇത്തവണ 36.7 ശതമാനവും സി.രവീന്ദ്രനാഥ് 30.95 ശതമാനവും കെ.എ.ഉണ്ണികൃഷ്ണൻ 18.61 ശതമാനവും നേടിയേക്കാം എന്നാണ് എക്സിറ്റ് പോൾ പറയുന്നത്. അതായത് ബെന്നിക്ക് കഴിഞ്ഞ തവണത്തേക്കാൾ 11.1 ശതമാനത്തിന്റെ കുറവ് ഇത്തവണ ഉണ്ടായേക്കാം. എൽഡിഎഫിന് 3.51 ശതമാനവും വോട്ടു കുറയുമ്പോൾ 3.05 ശതമാനം എൻഡിഎ വർധിപ്പിച്ചേക്കാം എന്നും എക്സിറ്റ് പോള്‍ പറയുന്നു. ബെന്നിയുടെ കുറയുന്ന വോട്ട് ട്വന്റി 20 പിടിക്കുന്നു എന്നാണ് അനുമാനം. ഇരുമണ്ഡലങ്ങളിലേയും സിറ്റിങ് എംപിമാർ ആത്മവിശ്വാസത്തിൽ തന്നെയാണ്. എന്നാൽ ഭൂരിപക്ഷത്തിലുണ്ടാകുന്ന കുറവായിരിക്കും നിർണായകമാവുക. ചാലക്കുടിയിൽ ബെന്നി ബെഹനാന് വെല്ലുവിളി ഉയർത്താൻ രവീന്ദ്രനാഥിന് കഴിഞ്ഞു എന്ന ഇടതിന്റെ ആത്മവിശ്വസവും എത്രത്തോളം ഫലവത്തായി എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com