ADVERTISEMENT

തിരുവനന്തപുരം ∙ വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഭൂരിപക്ഷം മാറിമറിഞ്ഞ ആറ്റിങ്ങലില്‍ രണ്ടാം വട്ടവും വിജയം ഉറപ്പിച്ച് അടൂര്‍ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ നേടി കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി. മുരളീധരന്‍ മൂന്നാമതെത്തി. 2019ല്‍ സിപിഎമ്മിലെ എ.സമ്പത്തിനെ വീഴ്ത്തി എല്‍ഡിഎഫ് കോട്ട പിടിച്ച അടൂര്‍ പ്രകാശ് രണ്ടാമങ്കത്തിൽ മണ്ഡലത്തെ വീണ്ടും ചേര്‍ത്തുനിര്‍ത്തി. സ്വതന്ത്രന്മാരായി മത്സരിച്ച പി.എല്‍.പ്രകാശ് 1673 വോട്ടും എസ്.പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്ക്ക് വീണത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം

ഏതൊക്കെ സീറ്റ് പോയാലും ആറ്റിങ്ങല്‍ കിട്ടും എന്ന സിപിഎമ്മിന്റെ വിശ്വാസം തകര്‍ത്താണ് കഴിഞ്ഞ തവണ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ പിടിച്ചത്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ഉറച്ചാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെത്തന്നെ പാര്‍ട്ടി കളത്തിലിറക്കിയത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൂടി എത്തിയതോടെ ശക്തമായ മത്സരം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുകയായിരുന്നു.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. എല്ലായിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 380995 വോട്ടു നേടിയപ്പോള്‍ സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകള്‍. ഭൂരിപക്ഷം 38247 വോട്ട്. അതിനു മുന്‍പുള്ള തിരഞ്ഞെടുപ്പില്‍ എ.സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയത് 69378 വോട്ടുകള്‍ക്കാണ്. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടര്‍മാരില്‍ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി ചിന്തിച്ചത് പാര്‍ട്ടി വോട്ടുകള്‍ ചോര്‍ത്തി. ബിജെപിയില്‍നിന്ന് കഴിഞ്ഞ തവണ മത്സരിച്ചത് ശോഭ സുരേന്ദ്രനാണ്. ശബരിമല വിഷയം കത്തിനില്‍ക്കുന്ന കാലമായതിനാല്‍ വോട്ട് വിഹിതത്തിലും വര്‍ധനയുണ്ടായി. മുന്‍ തിരഞ്ഞെടുപ്പില്‍ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകള്‍ ശോഭ 248081 വോട്ടായി ഉയര്‍ത്തി. ഇതോടെയാണ്, മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെത്തന്നെ കളത്തിലിറക്കാന്‍ ബിജെപി തീരുമാനിച്ചത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച എ.സമ്പത്തിന് നെടുമങ്ങാട്ടു മാത്രം ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതൊഴിച്ചാല്‍ മറ്റ് ആറിടത്തും ലീഡ് ചെയ്തത് അടൂര്‍ പ്രകാശ് ആയിരുന്നു. പക്ഷേ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴിടത്തും ജയിച്ചത് എല്‍ഡിഎഫാണ്.

അപരന്മാരെ ഇറക്കിയത് പരാജയഭീതി മൂലം: അടൂര്‍ പ്രകാശ്

ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്കു പോകുന്ന തരത്തിലുള്ള മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. വിയജം ഉറപ്പാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ എന്റെ എതിര്‍സ്ഥാനാര്‍ഥി ചെയ്തത് എന്റെ പേരിനോടു സാമ്യമുള്ള രണ്ട് ആളുകളെ സ്ഥാനാര്‍ഥികളാക്കി രംഗത്തിറക്കി. അവര്‍ മൂവായിരത്തോളം വോട്ടുകള്‍ പിടിച്ചുവെന്നാണ് അറിയുന്നത്. പരാജയഭീതി കൊണ്ടാണ് അങ്ങനെ ചെയ്തത്. എതിര്‍സ്ഥാനാര്‍ഥിയുടെ പേരുള്ള എത്രയോ ആളുകള്‍ ഇവിടെയുണ്ട്. വില കുറഞ്ഞ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോകാനായിരുന്നെങ്കില്‍ എനിക്കും അത്തരത്തില്‍ ചെയ്യാമായിരുന്നു.

മണ്ഡല ചരിത്രം

1957, 1961വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കെ. കുമാരനാണ് വിജയിച്ചത്. 1967ല്‍ കോണ്‍ഗ്രസിലെ ആര്‍. ശങ്കറിനെ സിപിഎമ്മിലെ കെ. അനിരുദ്ധന്‍ പരാജയപ്പെടുത്തി. 1971ല്‍ വര്‍ക്കല രാധാകൃഷ്ണനെ 49,272 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വയലാർ രവി മണ്ഡലം പിടിച്ചു. 1977ല്‍ വയലാര്‍ രവി വിജയം ആവര്‍ത്തിച്ചു; 60,925 വോട്ടുകള്‍ക്ക് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി. 1980ല്‍ സിപിഎമ്മിന്റെയും സിപിഐയുടെയുമെല്ലാം പിന്തുണയോടെ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായാണ് വയലാർ രവി മത്സരിച്ചത്. പക്ഷേ 6,063 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ (ഐ) എ.എ.റഹിമിനോട് പരാജയപ്പെട്ടു. തുടര്‍ന്നു രണ്ടു തവണ കോണ്‍ഗ്രസിലെ തലേക്കുന്നില്‍ ബഷീര്‍ വിജയിച്ചു.

Loksabha
Election 2024
National
Kerala

1984ലെ തിരഞ്ഞെടുപ്പില്‍ തലേക്കുന്നില്‍ ബഷീര്‍ 31,465 വോട്ടുകള്‍ക്ക് സിപിഎമ്മിലെ കെ.സുധാകരനെ പരാജയപ്പെടുത്തി. 1989ല്‍ 5,130 വോട്ടുകള്‍ക്ക് സിപിഎമ്മിലെ സുശീലഗോപാലനെ പരാജയപ്പെടുത്തി. 1991ല്‍ സുശീല ഗോപാലന്‍ സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തു. 1,106 വോട്ടുകള്‍ക്കാണ് തലേക്കുന്നില്‍ ബഷീറിനെ തോല്‍പിച്ചത്. പിന്നീട് 2019 വരെ മണ്ഡലം ഇടതിനൊപ്പം നിന്നു. 1996ല്‍ എ. സമ്പത്ത് 48,083 വോട്ടുകള്‍ക്ക് തലേക്കുന്നില്‍ ബഷീറിനെ പരാജയപ്പെടുത്തി. 1998ല്‍ സിപിഎമ്മിലെ വര്‍ക്കല രാധാകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തി. 7,542 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ എം.എം.ഹസനെ പരാജയപ്പെടുത്തിയത്.

1999ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ 3,128 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എം.ഐ.ഷാനവാസിനെ തോല്‍പിച്ചു. 2004ല്‍ വര്‍ക്കല രാധാകൃഷ്ണന്‍ 50,745 വോട്ടുകള്‍ക്ക് എം.ഐ.ഷാനവാസിനെ പരാജയപ്പെടുത്തി ഹാട്രിക്ക് വിജയം നേടി. 2009ല്‍ ചിറയിന്‍കീഴ് മണ്ഡലത്തിന്റെ പേരുമാറി ആറ്റിങ്ങലായി. സിപിഎമ്മിലെ എ. സമ്പത്ത് 18,341 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ജി. ബാലചന്ദ്രനെ പരാജയപ്പെടുത്തി. 2014ല്‍ എ.സമ്പത്ത് കോണ്‍ഗ്രസിലെ ബിന്ദുകൃഷ്ണയെ 69,378 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.കെ.കുമാരന്‍ നേടിയ 92,601 വോട്ടാണു മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം. കുറഞ്ഞ ഭൂരിപക്ഷം 1991ല്‍ സുശീല ഗോപാലന്‍ നേടിയ 1,106 വോട്ടും.

English Summary:

Attingal Loksabha constituency result updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com