ADVERTISEMENT

തൃശൂർ∙ ‘കമ്മിഷണർ ഭരത് ചന്ദ്രൻ ഐപിഎസ്’ ജയിച്ചതോടെ തൃശൂർ കമ്മിഷണർ അങ്കിത് അശോകൻ തെറിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി മികച്ച വിജയത്തിലേക്കു നീങ്ങിയതോടെ കമ്മിഷണർക്ക് എതിരെ നടപടിക്ക് ആക്കമേറുമെന്നാണു വിവരം. പൊലീസ് തലപ്പത്തും ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിച്ചു കഴിഞ്ഞു. പൂരം ദിനത്തിലെ പൊലീസ് നടപടി പൂരപ്രേമികളുടെ എതിർപ്പിന് ഇടയാക്കിയതാണ് എല്ലാത്തിന്റെയും തുടക്കം. 

കമ്മിഷണർ സിനിമയിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്ന നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രൻ ജനങ്ങളുടെ കൈയടി വാങ്ങിയ കഥാപാത്രവും. പൂരം ദിനത്തിലെ തൃശൂർ കമ്മിഷണറുടെ ഇടപെടൽ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ജനങ്ങൾക്കൊപ്പം സുരേഷ് ഗോപി നിന്നു. കമ്മിഷണർക്കെതിരെ നടപടി വേണമെന്ന് ആവശ്യവും ഉയർന്നു. അങ്കിത് അശോകനെ മാറ്റാൻ തീരുമാനിച്ചെങ്കിലും പെരുമാറ്റച്ചട്ടം കാരണം സാധിച്ചില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവർത്തനങ്ങളുടെ ഫലം തിരഞ്ഞെടുപ്പിൽ ബാധിച്ചെന്ന് കരുതുന്നവർ സിപിഎമ്മിലുണ്ട്. 

പൂരം ദിനത്തിലെ പൊലീസ് നടപടിയാണ് ജനവികാരം എതിരാകാൻ കാരണമെന്ന് എൽഡിഎഫിൽ ആക്ഷേപം ഉയർന്നു കഴിഞ്ഞു. കമ്മിഷണർ അങ്കിത് അശോകന്റെ പൂരം നാളിലെ മോശം പെരുമാറ്റവും തെറ്റായ നടപടികളും വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഒരു മന്ത്രിയടക്കം സർക്കാർ സംവിധാനം മുഴുവൻ സ്ഥലത്തുണ്ടായിട്ടും കമ്മിഷണറെയും പൊലീസിനെയും നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. പൊലീസ് നയത്തിനെതിരെ കടുത്ത വിമർശനമാണ് പൂരപ്രേമികളിൽനിന്നുണ്ടായത്. പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായ സമയത്തു മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു വിവരമറിയിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കമ്മിഷണർക്കെതിരെ നടപടിയെടുക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകുകയും ചെയ്തു. കമ്മിഷണർക്കും എസിപിക്കുമെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. അപ്പോഴേക്കും ജനം പൊലീസിനും സർക്കാരിനും എതിരായി. ബിജെപി ഇത് രാഷ്ട്രീയമായി ഉപയോഗിച്ചു എന്നു രാഷ്ട്രീയ എതിരാളികൾ കരുതുന്നു. കോൺഗ്രസിനും സിപിഎമ്മിനും ഒരുപോലെ നഷ്ടമുണ്ടായപ്പോൾ ബിജെപി രാഷ്ട്രീയ നേട്ടം കൊയ്തു. 

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചത് വിവാദമായിരുന്നു. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നു.

English Summary:

will any action against Ankit Ashokan take

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com