ADVERTISEMENT

കോഴിക്കോട്∙ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയെന്നുവരെ അണികൾ വിശേഷിപ്പിച്ച പൊതുസമ്മതയായ കെ.െക.ശൈലജയ്ക്കാണു യുവ നേതാവായ ഷാഫി പറമ്പിലിനു മുന്നിൽ കാലിടറിയത്. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലം തിരികെ പിടിക്കാനാണ് കെ.കെ.ശൈലജയെ രംഗത്തിറക്കിയത്. കെ.മുരളീധരന് ശക്തയായ എതിരാളിയാണെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. കെ.മുരളീധരൻ തൃശൂരിലേക്ക് പോയതോടെ പാർട്ടി വിജയം ഉറപ്പിച്ചു. പകരമായി എത്തിയ ഷാഫി കളംപിടിച്ചതോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലമായി വടകര മാറി. ആരോപണ പ്രത്യാരോപണങ്ങൾക്കും സമൂഹ മാധ്യമത്തിലെ പോരാട്ടത്തിനുമൊടുവിൽ വിജയം യുഡിഎഫിനൊപ്പമായി.

വടകരയിൽ ടി.പി.ചന്ദ്രശേഖരൻ മത്സരിച്ച വർഷം സിപിഎമ്മിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ടിപി കൊല്ലപ്പെട്ടശേഷം ആർഎംപി–സിപിഎം വൈരാഗ്യവും വർധിച്ചു. ആർഎംപിക്ക് വേരോട്ടമുള്ള മണ്ഡലമാണ് വടകര. ഷാഫിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവീനർ ആർഎംപി നേതാവായ എൻ.വേണുവായിരുന്നു. മണ്ഡലത്തിലെ മുക്കിലും മൂലയിലും പ്രചാരണത്തിന് മുന്നിൽനിന്നു ഷാഫിയെ കൊണ്ടുനടന്നതും ആളുകൾക്ക് പരിചയപ്പെടുത്തിയതും കെ.കെ.രമ എംഎൽഎയാണ്. കെ.കെ.ശൈലജയും കെ.കെ.രമയും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ശൈലജയ്ക്കെതിരെ സമൂഹമാധ്യത്തിൽ ആക്രമണം രൂക്ഷമായപ്പോൾ കെ.കെ.രമ അതിനെ തള്ളിപ്പറഞ്ഞ് വാർത്താസമ്മേളനം നടത്തി. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, ചിരിക്കാനും ഉമ്മവയ്ക്കാനും മുഖം ബാക്കി വയ്ക്കണമെന്ന് രമ സമൂഹ മാധ്യമത്തിൽ കുറിച്ചതിൽ, മുഖം പോലുമില്ലാതെ വെട്ടിനുറുക്കിയ ടിപിയുടെ മരിക്കാത്ത ഓർമ നെഞ്ചിൽ വച്ചുകൊണ്ടാണ്. 

മുസ്‌ലിം ലീഗായിരുന്നു ഷാഫിയുടെ ചാലക ശക്തി. പാറക്കൽ അബ്ദുല്ലയെപ്പോലെയുള്ള മണ്ഡലത്തിലെ കരുത്തരായ നേതാക്കൾ രാവും പകലും പ്രചാരണത്തിൽ മുഴുകി. പല ഘട്ടത്തിലും ആർഎംപിയും ലീഗും പ്രചാരണത്തിലെ ശക്തി കേന്ദ്രമായി. യൂത്ത് കോൺഗ്രസിന്റെ മിന്നുന്ന നേതാവായ ഷാഫിയെ ജയിപ്പിക്കേണ്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അഭിമാന പ്രശ്നമായിരുന്നു. കോഴിക്കോട് ജില്ലയിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരും വടകരയിൽ പ്രചാരണത്തിനിറങ്ങി. പിന്നീട് യുദ്ധം നടന്നത് സമൂഹ മാധ്യമത്തിലാണ്. എല്ലാ സീമകളും ലംഘിക്കുന്നതായി സമൂഹ മാധ്യമത്തിലെ പ്രചാരണം. ഇതിനിടെ പാനൂരിൽ ബോംബ് പൊട്ടി സിപിഎം അനുഭാവി മരിച്ചത് യുഡിഎഫിന് ആയുധമായി. പ്രചാരണ പരിപാടിക്കൊപ്പം സമാധാന യത്രകളും സംഘടിപ്പിച്ചു. പ്രതിരോധിക്കാൻ ആയുധമൊന്നുമില്ലാതെ സിപിഎം കുഴങ്ങി. ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട കേസിലെ വിധി തിരഞ്ഞെടുപ്പിനിടെ വന്നത് വീണ്ടും ചർച്ചയായി. ഷാഫി പറമ്പിലിന്റെ ഊർജസ്വലതയും യുവത്വവും യുവാക്കളെയും സ്ത്രീകളേയും സ്വാധീനിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ വോട്ടുകളിൽ വലിയൊരു ഭാഗം നേടാൻ ഷാഫിക്ക് സാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com