കേന്ദ്രഭരണം, സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനം; 11 മണ്ഡലങ്ങളിലെ ഒന്നാം സ്ഥാനം വ്യാപിപ്പിക്കാൻ ബിജെപി
![narendra-modi-k-surendra-loksabha-election-kasergode 08/04/2014, BJP STATE PRESIDENT V. MURALEEDHARAN, GUJRAT CHIEF MINISTER NARENDRA MODI, CANDIDATE K. SURENDRAN AT KASARAGOD MUNCIPAL GROUND LOK SABHA ELECTION FUNCTION-PHOTO BY FAHAD MUNEER](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ ഇടതു, വലതു മുന്നണികൾക്ക് ശക്തമായ മുന്നറിയിപ്പുമായി സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമത്. ഒട്ടുമിക്ക മണ്ഡലങ്ങളിലും 20 ശതമാനത്തിനടുത്ത് വോട്ടും പിടിച്ചു. മോദി ഫാക്ടറിന് കേരളത്തിലും സ്വാധീനമുണ്ടാക്കാനായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മോദിയുടെ വികസനം മാത്രം ഉയർത്തിക്കാട്ടിയായിരുന്നു തങ്ങളുടെ പ്രചരണമെന്നും മോദി ഗ്യാരന്റിയിൽ ജനം ആകൃഷ്ടരായെന്നും ബിജെപി നേതാക്കൾ പറയുന്നു.
തൃശൂരിലടക്കം ഒരുവിഭാഗം ക്രൈസ്തവ വോട്ടുകൾ തങ്ങളുടെ പെട്ടിയിലായെന്നാണ് ബിജെപി വിശ്വാസം. ന്യൂനപക്ഷ മേഖലയിലടക്കം വോട്ട് നേടാനായത് സംസ്ഥാനത്ത് അടിത്തറ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി ഒന്നാമതെത്തിയ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലം സംവരണ മണ്ഡലമാണെന്നതും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
തൃശൂരിലെ വിജയത്തിനപ്പുറം വരും തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും വിധം നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വിജയത്തിനു തൊട്ടടുത്തുവരെ എത്തിയ തിരുവനന്തപുരത്ത് ബിജെപി 35 ശതമാനം വോട്ട് നേടി. ആറ്റിങ്ങലില്‍ 31 ശതമാനവും ആലപ്പുഴയില്‍ 28 ശതമാനവും വോട്ട് നേടാൻ അവർക്കു സാധിച്ചു. പാലക്കാടും പത്തനംതിട്ടയിലും 25 ശതമാനത്തിനരികെയാണ് വോട്ടുനില. ഘടകക്ഷിയായ ബിഡിജെഎസ് മത്സരിച്ച കോട്ടയത്ത് 20 ശതമാനത്തോളം വോട്ട് കിട്ടി. 9 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമതെത്തിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്കും പിന്നീടുള്ള നിയമസഭ തിരഞ്ഞടുപ്പിലേക്കും ബിജെപിക്ക് ഊർജം നൽകുന്നതാണ് ഈ കുതിപ്പ്.
ഇതിനോടൊപ്പം പാലക്കാട്ട് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പാർട്ടിക്ക് വലിയ പ്രതീക്ഷയാണുള്ളത്. മികച്ച ജനകീയാടിത്തറയുള്ള ഷാഫി പറമ്പിൽ വടകര വഴി ലോക്സഭയിക്കു പോയതോടെ, മികച്ച സ്ഥാനാർഥിയെ നിർത്തി പ്രചരണം നടത്തിയാൽ മണ്ഡലം പിടിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരനെതിരെ അവസാന നിമിഷമാണ് ഷാഫി ജയിച്ചുകയറിയത്.
കേന്ദ്രമന്ത്രി സ്ഥാനം തനിക്കു വേണ്ടെന്ന് സുരേഷ് ഗോപി ആവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹം ആ പദവിയിലേക്ക് എത്തിച്ചേരുമെന്നാണ് സംസ്ഥാനഘടകത്തിന്റെ പ്രതീക്ഷ. കേന്ദ്രഭരണവും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും അടുത്ത മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പതിവ് രീതി വിട്ടുപിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് ആലോചനയുണ്ട്. തരൂരിനെ വിറപ്പിച്ച രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും നേതാക്കൾ പറയുന്നു.