ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അഞ്ച് ശതമാനം വോട്ടുകളുടെ കുറവ് ഉണ്ടായെന്നും എല്‍ഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിന് ഒരു സിറ്റിങ് സീറ്റും നഷ്ടമായി. പരാജയം സംബന്ധിച്ച് ആവശ്യമായ പരിശോധനയും തിരുത്തലും നടത്തും. സംസ്ഥാനത്ത് എല്‍ഡിഎഫിന് മൊത്തത്തില്‍ പരാജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണയും എല്‍ഡിഎഫിന് ഒരു സീറ്റാണ് ലഭിച്ചത്. തോല്‍വി സംബന്ധിച്ച് എല്ലാ പരിശോധനയും നടത്തും. മുന്നണിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു 

യുഡിഎഫിന് 2019ല്‍ 47 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 42 ആയി കുറഞ്ഞുവെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 36 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായത്. അതുകൊണ്ട് എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നെന്ന പ്രചരണം തെറ്റാണ്. മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടകക്ഷിയായിട്ട് പ്രവര്‍ത്തിച്ചിട്ടും ഒരു ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടായിട്ടുള്ളു. യുഡിഎഫിന് ഒരു സീറ്റ് കുറയുകയും ചെയ്തു. ആറ്റിങ്ങലില്‍ ജോയ് 684 വോട്ടിനാണ് പരാജയപ്പെട്ടത്. അത് ജയിച്ച തോല്‍വിയാണ്. അതിനെ തോറ്റ കൂട്ടത്തില്‍പ്പെടുത്തേണ്ടതില്ല. ഇവിടെ ആര് ജയിച്ചാലും ഡല്‍ഹിയിലെത്തിയാല്‍ ഒന്നിച്ചുനില്‍ക്കുന്നവരാണെന്ന ജനങ്ങളുടെ ചിന്തയും അവര്‍ക്ക് വോട്ട് ചെയ്യാന്‍ കാരണമായിട്ടുണ്ടാകും.

തൃശൂര്‍ ബിജെപിക്ക് ലഭിക്കാന്‍ കാരണം കോണ്‍ഗ്രസ് വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അതുണ്ടായില്ല. 86,000 വോട്ടുകളാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 74,000. എല്‍ഡിഎഫിന് അവിടെ ആറായിരത്തിലധികം വോട്ടുകള്‍ കൂടിയിട്ടുണ്ട്. ബാക്കി മാധ്യമങ്ങള്‍ കണക്കു കൂട്ടിക്കോളൂ. നേമത്ത് മുന്‍പ് ഉണ്ടായതുപോലെ കോണ്‍ഗ്രസാണ് തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചത്. തിരഞ്ഞടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികമാണ്. പരാജയത്തിന്റെ അടുത്ത ഘട്ടമാണ് വിജയം. വിജയത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും പരാജയമുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്ല ജീവന്‍ നല്‍കുന്നതാണ്. സിപിഎമ്മിന് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

English Summary:

UDF Loses Ground: MV Govindan Explains the Five Percent Vote Drop in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com