ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിഭവനിലെത്തി എൻഡിഎ നേതാക്കളുടെ പിന്തുണക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി. മോദിയെ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി ക്ഷണിച്ചു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.15ന് രാഷ്ട്രപതിഭവനിൽ നടക്കും. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് എന്നിവരെ സന്ദർശിച്ച ശേഷമാണു മോദി രാഷ്ട്രപതി ഭവനിലെത്തിയത്. സർക്കാർ രൂപീകരണത്തിനു മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വീട്ടിൽ യോഗം ചേർന്നു. രാജ്നാഥ് സിങ്, ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു.

nda-card1
എൻഡിഎ കക്ഷികളുടെ ആവശ്യങ്ങൾ
nda-card2
എൻഡിഎ കക്ഷികളുടെ ആവശ്യങ്ങൾ
nda-card3
എൻഡിഎ കക്ഷികളുടെ ആവശ്യങ്ങൾ
nda-card4
എൻഡിഎ കക്ഷികളുടെ ആവശ്യങ്ങൾ
nda-card1
nda-card2
nda-card3
nda-card4

എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി മോദിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തിരുന്നു. മോദിക്കൊപ്പം ഘടകകക്ഷി നേതാക്കളടക്കം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്നാഥ് സിങ്ങാണു മോദിയെ നേതാവായി നാമനിർദേശം ചെയ്തത്. അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർ പിന്താങ്ങി. എൻഡിഎ നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്നാഥ് ഷിൻഡെ, അജിത് പവാർ, പവൻ കല്യാൺ, ചിരാഗ് പാസ്വാൻ, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി എന്നിവരും പിന്തുണ പ്രഖ്യാപിച്ചതോടെ മോദിയെ നേതാവായി തിരഞ്ഞെടുത്തു.

രാവിലെ ഭരണഘടന തൊട്ടുവണങ്ങിയാണ് മോദി യോഗത്തിനെത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാരുടെ സാന്നിധ്യവും പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായിരുന്നു. ബിജെപി പാർലമെന്ററി പാർട്ടി യോഗം പ്രത്യേകം വിളിക്കാതെ എൻഡിഎ യോഗമാണു ചേർന്നത്. ബ്രേക്കിങ് ന്യൂസുകളുടെ അടിസ്ഥാനത്തിലാവില്ല, വികസനത്തിന്റെ ലക്ഷ്യത്തിലാണ് രാജ്യം മുന്നോട്ടു പോവുകയെന്ന് മോദി യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനം ട്രെയിലർ മാത്രമാണ്. പുതിയ ഇന്ത്യ (ന്യൂ ഇന്ത്യ - N), വികസിത ഇന്ത്യ (ഡവലപ്ഡ് ഇന്ത്യ –D), അഭിലാഷ ഇന്ത്യ (ആസ്പിരേഷനൽ ഇന്ത്യ – A) എന്ന് എൻഡിഎയ്ക്കു പുതിയ നിർവചനവും മോദി നൽകി. പാവപ്പെട്ടവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കൊപ്പം മധ്യവർഗക്കാരുടെ ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ ഉണ്ടാവും. മൂന്നാം എൻഡിഎ സർക്കാർ അതിവേഗ വികസനം കൊണ്ടുവരും. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കും. മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസം നടപ്പാക്കുമെന്നും മോദി പറഞ്ഞു.

രാജ്യത്തിന് എൻഡിഎയെ മാത്രമേ വിശ്വാസമുള്ളൂ. അധികാരത്തിനു വേണ്ടി തട്ടിക്കൂട്ടിയ ഇന്ത്യാ മുന്നണിയെ ജനം തിരസ്കരിച്ചു. ഇന്ത്യാ മുന്നണി അതിവേഗം തകരും. 10 കൊല്ലമായിട്ടും 100 സീറ്റു തികയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ നിരന്തരം വിമർശിച്ച് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചു. പ്രതിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ മനഃസ്ഥിതിയുള്ളവരാണ്. ആധുനികതയെ അവർ എതിർക്കുന്നു. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എൻഡിഎയ്ക്കു നൽകിയ പിന്തുണ മോദി എടുത്തു പറഞ്ഞു. കേരളത്തിലെ പ്രവർത്തകരുടെ ആത്മാർപ്പണത്തിന്റെ ഫലമായി ഇത്തവണ ബിജെപിക്കു പ്രതിനിധിയുണ്ടായെന്നും ചൂണ്ടിക്കാട്ടി.

ഒന്നേകാൽ മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ മുൻ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചെങ്കിലും രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് മോദി ഒന്നും പരാമർശിച്ചില്ലെന്നതു ശ്രദ്ധേയമായി. രാവിലെ എൻഡിഎ ഘടകകക്ഷികളുടെ പാർലമെന്ററി പാർട്ടി യോഗങ്ങൾ ചേർന്ന് മോദിക്കു പിന്തുണ കൊടുക്കാൻ തീരുമാനിച്ചിരുന്നു. തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപിയോട് കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം നിർദേശിച്ചതായാണ് സൂചന. നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി മന്ത്രിസഭയിലേക്ക് അദ്ദേഹം എത്തുമെന്നാണ് വിവരം. മോദിക്കൊപ്പം ഞായറാഴ്ച ആറു മണിക്ക് സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്തേക്കും. എൻഡിഎ യോഗത്തിനു ശേഷം മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുടെ വസതികളിലെത്തി മോദി അനുഗ്രഹം തേടി.

English Summary:

Narendra Modi government formation Updations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com