ADVERTISEMENT

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും, രണ്ടാം മോദി സർക്കാരിൽ മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്.

അതേസമയം, മിനിറ്റുകൾക്കുള്ളിൽ രാജീവ് ചന്ദ്രശേഖർ ഈ പോസ്റ്റ് പിൻവലിച്ചു. ഫെയ്സ്ബുക്കിലും എക്സിലും പങ്കുവച്ച പോസ്റ്റുകളാണ്, സംഭവം വൻ വാർത്താ പ്രാധാന്യം നേടിയതിനു തൊട്ടുപിന്നാലെ രാജീവ് ചന്ദ്രശേഖർ പിൻവലിച്ചത്.

rajeev-chandrasekhar-post

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ് എംപി ശശി തരൂരിനെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചാണ് രാജീവ് ചന്ദ്രശേഖർ കീഴടങ്ങിയത്. തുടർന്നും തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അപ്രതീക്ഷിത പിൻമാറ്റം.

‘‘എന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു.  3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ തീർച്ചയായും ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ അത് അങ്ങനെയാണ്. ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും എന്റെ അഗാധമായ നന്ദി.

‘‘കഴിഞ്ഞ 3 വർഷം സർക്കാരിൽ എന്നോടൊപ്പം പ്രവർത്തിച്ച എന്റെ സഹപ്രവർത്തകർക്കും നന്ദി. ഒരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ, ഞാൻ തുടർന്നും പാർട്ടിയിൽ പ്രവർത്തിക്കുകയും പിന്തുണ നൽകുകയും ചെയ്യും.’’ – രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

English Summary:

Today curtains down on my 18 year stint of public service, Says Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com