ADVERTISEMENT

ബെംഗളൂരു ∙ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപ സ്ഥിരം പ്രശ്നക്കാരനാണെന്നു പൊലീസ്. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ച് കൊന്ന ശേഷം ബെംഗളൂരു കാമാക്ഷി പാളയയിലെ മലിനജല കനാലിൽ തള്ളിയെന്നാണു കേസ്. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനും പവിത്രയും തമ്മിലുള്ള ബന്ധത്തെ എതിർത്തതാണു കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് പറയുന്നു

ദർശനെതിരായ മുൻ കേസുകൾ

∙ ഗാർഹിക പീഡനം, വധശ്രമക്കേസ്
ദർശനെതിരെ ഭാര്യ വിജയലക്ഷ്മി ഗാർഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും നൽകിയ പരാതിയിൽ 2011 സെപ്റ്റംബർ 9ന് കേസെടുത്തു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ദർശനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദമ്പതികൾ ഒത്തുതീർപ്പിലെത്തിയതോടെ കേസ് പിൻവലിച്ചു.

∙ എസ്‌യുവി അപകടം
ദർശനും മുതിർന്ന നടൻ ദേവരാജ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളും സഞ്ചരിച്ച എസ്‍‌യുവി നിയന്ത്രണം വിട്ട് നോർത്ത് മൈസൂരുവിൽ തെരുവുവിളക്കിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന എല്ലാവർക്കും പരുക്കേറ്റിരുന്നു. 2018 സെപ്റ്റംബർ 24നായിരുന്നു അപകടം.

∙ വെയിറ്ററെ ആക്രമിച്ചു
മൈസൂരുവിലെ ഹോട്ടലിൽ വെയിറ്ററെ ആക്രമിച്ചതായി ദർശനെതിരെ ആരോപണമുയർന്നത് 2021 ജൂലൈയിലാണ്. കേസ് ഒത്തുതീർപ്പാക്കാനും നിയമനടപടി ഒഴിവാക്കാനും താരം 50,000 രൂപ നൽകിയെന്നാണു റിപ്പോർട്ട്.

∙ വന്യജീവി നിയമം ലംഘിച്ചു
വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ച് മൈസൂരുവിലെ ഫാംഹൗസിൽ നാലു കുറിത്തലയൻ വാത്തുകളെ സൂക്ഷിച്ചതായി 2023 ജനുവരി 30ന് ആരോപണമുയർന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ദർശന്റെ ഫാംഹൗസ് റെയ്ഡ് ചെയ്തു പക്ഷികളെ രക്ഷിച്ചതു വാർത്തയായി.

∙ ജീവനക്കാരനു നേരേ നായ്ക്കളെ അഴിച്ചുവിട്ടു
2023 ഒക്‌ടോബർ 28 ന് ദർശന്റെ സുഹൃത്തുക്കൾ തനിക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ടതായി ദർശന്റെ ഒരു ജീവനക്കാരൻ ആരോപിച്ചു. സംഭവത്തിൽ ദർശനു നേരിട്ട് പങ്കില്ലെന്നാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

∙ പാതിരാ പാർട്ടി
2024 ജനുവരി 4ന് ഒരു ബാറിൽ അനുവദനീയമായ സമയം കഴിഞ്ഞും പാർട്ടി നടത്തിയെന്നാരോപിച്ച് ദർശനെയും മറ്റ് ഏഴു പേരെയും സുബ്രഹ്മണ്യനഗർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദർശന്റെ ‘കാറ്റേറ’ എന്ന സിനിമയുടെ വിജയം ആഘോഷിക്കാനായിരുന്നു പുലർച്ചെവരെ നീണ്ട ഒത്തുചേരലും മദ്യപാനവും.

English Summary:

From Domestic Violence to Attempted Murder: The Dark Side of Actor Darshan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com