ADVERTISEMENT

തൃശൂർ∙ ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തിയത്. മാതാവിന് സ്വർണക്കൊന്തയും പൂമാലയും സമർപ്പിച്ച സുരേഷ് ഗോപി, പിന്നീട് നന്ദിസൂചകമായി ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനവും ആലപിച്ചു. അൽപസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി.‌

വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉൽപനങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിർവ്വഹണത്തിന്റെ മുദ്രകൾ മാത്രമാണ് ഇത്. മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അതു ഓർമിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബ സമേതം പള്ളിയിലെത്തി ലൂർദ് മാതാവിനു സ്വർണകിരീടം സമർപ്പിച്ചിരുന്നു. ഇതു പിന്നീട് വിവാദത്തിനു കാരണമായി. സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചതോടെയാണ് വിവാദമുയർന്നത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം നേർച്ച നൽകുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.

ഇന്ന്, മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി ലൂർദ് മാതാ പള്ളിയിലെത്തിയത്.  തൃശൂരിലെ ‘മുരളീ മന്ദിര’ത്തിൽ എത്തിയാണ് പുഷ്പാർച്ചന നടത്തിയത്.  കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ സ്വീകരിച്ചു. പിന്നീട് ഇരുവരും ഒന്നിച്ച് പ്രഭാതഭക്ഷണവും കഴിച്ചു.

English Summary:

Union Minister Suresh Gopi Receives Gold Rosary at Thrissur’s Our Lady of Lourdes Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com