ADVERTISEMENT

കൊച്ചി ∙ മത്തിയുടെ വില കുതിച്ചുയരുന്നു. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 400 രൂപയായി. എറണാകുളത്തെ ഒരു ഇടത്തരം ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയും. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു.

മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം. നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളിൽ 60 ദിവസമാണ്. ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യബന്ധനത്തിനുള്ള അനുമതി. യന്ത്രവത്കൃത ബോട്ടുടമകളും ഇതിൽ പണിയെടുക്കുന്നവരും ട്രോളിങ് നിരോധനത്തോട് പൊതുവെ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്.

കേരളത്തിലാകെയുള്ളത് 3,800 യന്ത്രവത്കൃത ബോട്ടുകളാണ്. ഇവയിൽ 1000 എണ്ണത്തോളമാണ് കൊച്ചിയിലുള്ളത്. ചെറുതും വലുതുമായി 34,000 മത്സ്യബന്ധന വള്ളങ്ങൾ കേരളത്തിലുണ്ട്. ഒരു ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഈ വള്ളങ്ങളിൽ ജോലി ചെയ്യുന്നത്. 

ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ അളവിൽ മത്സ്യം ലഭിക്കുന്ന സമയമാണ്. ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടൽ അമിതമായി ചൂടുപിടിച്ചതുമാണ്. മത്തി അഥവാ ചാള, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് മുനമ്പത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ഒരു തവണ കടലിൽ പോയി വരണമെങ്കിൽ കുറഞ്ഞത് 30,000 രൂപയാണ് ചെലവ്. മണ്ണെണ്ണെ കിട്ടാനില്ല. കാര്യമായ സബ്സിഡിയും ലഭിക്കുന്നില്ല. മീനുകൾക്ക് വളരാൻ ആവശ്യമായ സാഹചര്യമില്ല എന്നതാണ് പ്രശ്നമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെൽഷ്യസാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിന്റെ തീരക്കടലിലെ ചൂട് പലപ്പോഴും 28-32 ഡിഗ്രി സെൽഷ്യസ് വരെയാകുന്നു. ഇതിനാൽ മുഴുത്ത മത്തികൾ തീരക്കടലിൽ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോവുകയാണ്. ഇവിടെ തുടരുന്ന മത്തികൾ ഭക്ഷണം കിട്ടാതെ ചെറുതായി പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചെറിയ മത്തികൾ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കടക്കം കോഴിത്തീറ്റയ്ക്കും മറ്റുമായി കയറ്റി അയയ്ക്കുകയാണ് ചെയ്യുക.

കേരളം ഒരു വർഷം കഴിക്കുന്നത് 9.25 ലക്ഷം ടൺ മത്സ്യമാണ്. ഇവിടെ പിടിക്കുന്നതാകട്ടെ 6.45 ലക്ഷം ടണ്ണും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) 2015ൽ 58 തരം മീനുകളുടെ മിനിമം ലീഗൽ സൈസ് നിശ്ചയിച്ചു. ഇതനുസരിച്ച് മത്തിക്ക് വേണ്ടത് 10 സെന്റിമീറ്ററും അയലയ്ക്ക് 15 സെന്റിമീറ്ററുമാണ്. ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാഴികൾക്ക് ലഭിക്കുന്ന മത്തി ഏഴും എട്ടും സെന്റിമീറ്ററാണ് വലുപ്പം. 

മീനുകളുടെ ലഭ്യതക്കുറവ് ഏറെക്കാലമായി കേരളത്തിലെ തീരക്കടലിൽ സംഭവിക്കുന്നുണ്ട്. 2012ൽ ആകെ 8.32 ലക്ഷം ടൺ മത്സ്യമാണ് കേരളത്തിൽ ലഭിച്ചത്. ഇതിൽ 3.92 ലക്ഷം ടൺ ആയിരുന്നു മത്തി. 2021ൽ ലഭിച്ച മത്തി 3297 ടൺ മാത്രം. 2022ൽ കാര്യങ്ങൾ കുറച്ചു മെച്ചപ്പെട്ടു. 1.10 ലക്ഷം ടൺ മത്തി ആ വർഷം കേരളത്തിൽ ലഭിച്ചു. 2023ൽ കുറച്ചു മെച്ചപ്പെട്ട് 1.38 ലക്ഷം ടൺ ആയി. 2024 നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് മത്തി, അയല പോലുള്ള മീനുകളുടെ ലഭ്യതയിൽ വലിയ കുറവ് വന്നേക്കാം.

ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ വലുതാണെന്ന് മത്സ്യതൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറയുന്നു. ‘‘മത്സ്യബന്ധന മേഖലയിലെ ഭൂരിഭാഗം മനുഷ്യരും ഉപജീവനത്തിന് ആശ്രയിക്കുന്ന മത്സ്യമാണ് മത്തി. ഇതിന്റെ ലഭ്യത കുറയുന്നത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളാണ് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. അത് സാമൂഹികമായും ബാധിക്കും’’–  അദ്ദേഹം  ചൂണ്ടിക്കാട്ടി.

English Summary:

Why Sardines are Becoming a Luxury in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com