ADVERTISEMENT

തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണു യോഗ്യനെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ബിജെപി ആരെ സ്ഥാനാർഥിയാക്കിയാലും പാലക്കാട് യുഡിഎഫ് പിടിക്കുമെന്നും മനോരമ ഓൺലൈനിനോട് സംസാരിക്കവേ മുരളീധരൻ പറഞ്ഞു. ‘‘പാലക്കാട് നഗരസഭയിൽ മാത്രമാണു ബിജെപിയും യുഡിഎഫും തമ്മിലുള്ള മത്സരം. ബാക്കി മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനു വ്യക്തമായ മേൽക്കൈയുണ്ട്’’– മുരളീധരൻ പറഞ്ഞു.

‘‘വട്ടിയൂർക്കാവ് കൈവിട്ടുപോയതു പോലെ പാലക്കാട് പോകുമെന്നു കരുതേണ്ട. ബിജെപിക്കു വലിയ തോതിലുള്ള വോട്ടുണ്ടായിരുന്നുവെങ്കിലും എന്റെ വ്യക്തിപരമായ ബന്ധങ്ങൾ കൊണ്ടുകൂടിയാണ് ഞാൻ വട്ടിയൂർക്കാവിൽ ജയിച്ചുവന്നിരുന്നത്. സിപിഎമ്മിലെ വോട്ടുകൾ ബിജെപിയിലേക്കു ചോർന്നിട്ടു പോലും ഞാൻ ജയിച്ചു. എന്നാൽ കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലായി സിപിഎം വലിയ തോതിലുള്ള പ്രകടനം അവിടെ കാഴ്ചവയ്ക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ വട്ടിയൂർക്കാവിൽ ബിജെപി കുറച്ചുകൂടി ശക്തിപ്പെട്ടിട്ടുണ്ട് എന്നുവേണം കരുതാൻ. മണ്ഡല പുനർനിർണയം വന്നതോടെ പാലക്കാടിനു വലിയ തോതിലുള്ള മാറ്റം വന്നിട്ടുണ്ട്.

ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട സാഹചര്യമാണ് യുഡിഎഫിനുള്ളത്. തൃശൂരിൽ മത്സരിച്ചപ്പോൾ ഗുരുവായൂർ മണ്ഡലത്തിൽ എനിക്കായിരുന്നു ലീഡ്. അങ്ങനെ ലീഡ് വരാൻ കാരണം ലീഗിന്റെ ശക്തിയാണ്. ഗുരുവായൂർ കഴിഞ്ഞാൽ അവിടെ ലീഗിന്റെ ശക്തികേന്ദ്രം ചേലക്കരയാണ്. ലീഗും കോൺഗ്രസും ഇപ്പോഴുള്ള ഏകോപനം തുടർന്നാൽ ഉറപ്പായും ചേലക്കര പിടിക്കാം. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ രാധാകൃഷ്ണന്റെ ഭൂരിപക്ഷം അയ്യായിരത്തിൽ ഒതുങ്ങാൻ രണ്ട് കാരണങ്ങളുണ്ട്. രാധാകൃഷ്ണന് പാർലമെന്റിലേക്കു പോകാൻ താൽപര്യമുണ്ടായിരുന്നില്ല. പിന്നെ ചേലക്കരക്കാർക്കു രാധാകൃഷ്ണനെ വിടാനും താൽപര്യമുണ്ടായിരുന്നില്ല. ശക്തമായ യുഡിഎഫ് തരംഗമുണ്ടായ 2001ൽ പോലും രാധാകൃഷ്ണൻ ചേലക്കരയിൽ ജയിച്ചിട്ടുള്ളത് ഓർമവേണം.

1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലുണ്ടായ ചില അസ്വാരസ്യങ്ങളുടെ തുടർച്ചയായാണ് രാധാകൃഷ്ണൻ അവിടെനിന്ന് ആദ്യമായി ജയിക്കുന്നത്. പിന്നീട് ആ മണ്ഡലം രാധാകൃഷ്ണൻ കൈപിടിയിലൊതുക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് തന്റെ അഭിമാന പ്രശ്നമാണെന്നു തോന്നി രാധാകൃഷ്ണൻ പ്രവർത്തിച്ചാൽ ചേലക്കര പിടിക്കാൻ ബുദ്ധിമുട്ടാകും.

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ചെറുപ്പക്കാരെ മത്സരിപ്പിക്കണം. ഷാഫി പറമ്പിലിന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാനാണു താൽപര്യം. അതു ഗുണം ചെയ്യും’’ – മുരളീധരൻ പറഞ്ഞു. ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നല്ലോ എന്ന ചോദ്യത്തിനു മുരളീധരന്റെ മറുപടി ഇങ്ങനെ – ‘‘രമ്യയെ സ്ഥാനാർഥിയാക്കുന്നതിന് ഉദാഹരണം പറയുന്നത് അരൂരിലെ ഷാനിമോളുടെ ജയമാണ്. അന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അരൂരിൽ ഷാനിമോൾ ലീഡ് ചെയ്തിരുന്നു. എന്നാൽ ചേലക്കരയിൽ രമ്യയ്ക്ക് ലീഡുണ്ടായിരുന്നില്ല.’’

English Summary:

K Muraleedharan Announces Decision to Not Contest in Palakkad By-Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com