ADVERTISEMENT

തിരുവനന്തപുരം∙ ‘‘നാല് പവന്റെ മാല എന്റെ സ്ഥാപനത്തിലാണ് രാജേന്ദ്രൻ പണയംവച്ചത്. 92,000 രൂപ നൽകി. ദളപതി മോഡൽ ഫാഷനിലുള്ള സ്വർണമാല പണയം വയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതിയുടെ വലത് കൈയിലെ മുറിവ് കെട്ടി വച്ചിരുന്നു’’–  തിരുനെല്‍വേലി ലവഞ്ചിപുരം സ്വദേശിയും തമിഴ്‌നാട് അഞ്ചുഗ്രാമം ഭാരത് ഫിനാന്‍സ് ഉടമയുമായ പളനിസ്വാമി തിരുവനന്തപുരം ഏഴാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നൽകിയ മൊഴി ഇങ്ങനെ. കേസിലെ സാക്ഷിയാണ് പളനിസ്വാമി. നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് വിനീതയെയാണ് സ്വർണമാലയ്ക്കായി കന്യാകുമാരി തോവാള വെളളമഠം സ്വദേശി രാജേന്ദ്രൻ 2022ൽ കൊലപ്പെടുത്തിയത്. മൂന്നു കൊലപാതകങ്ങൾക്കുശേഷം ജാമ്യത്തിൽ കഴിയവേയാണ് രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്തുന്നത്. കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ ആരംഭിച്ചു.

2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം നടന്നത്. കടുത്ത ലോക്ഡൗൺ  നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് നഗരമധ്യത്തിലുള്ള കടയിൽവച്ച്  പട്ടാപ്പകൽ രാജേന്ദ്രൻ വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ സ്വർണമാല കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം. അമ്പലമുക്ക് കുറവൻകോണം റോഡിലെ ‘ടാബ്സ് അഗ്രി ക്ലിനിക്’ എന്ന സ്ഥാപനത്തിൽ ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയതായിരുന്നു ജീവനക്കാരിയായ വിനീത. പേരൂർക്കടയിലെ ചായക്കടയിൽ ജോലി ചെയ്യാൻ തമിഴ്നാട്ടിൽനിന്ന് എത്തിയ രാജേന്ദ്രൻ മോഷണം നടത്താനുള്ള സ്ഥലങ്ങൾ തിരയുന്നതിനിടയിലാണ് കട കണ്ടത്. വിനീതയുടെ മാല ശ്രദ്ധയിൽപ്പെട്ട രാജേന്ദ്രൻ പരിസരം വിജനമാണെന്നു കണ്ടതോടെ കടയ്ക്കുള്ളിലേക്ക് ചെന്നു. ചെടി വാങ്ങാനെത്തിയതെന്നാണ് വിനീതയോട് പറഞ്ഞത്. ചെടി എടുക്കുന്നതിനിടെ വിനീതയെ കൊലപ്പെടുത്തുകയായിരുന്നു. 

ഹൃദ്രോഗം ബാധിച്ച് ഭർത്താവ് മരിച്ച വിനീത സംഭവം നടക്കുന്നതിന് 9 മാസം മുമ്പാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയുടെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം സ്വർണമാലയുമായി രക്ഷപ്പെട്ട രാജേന്ദ്രനെ ഫെബ്രുവരി 11ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ഓട്ടോയിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് കേസിൽ നിർണായകമായത്. സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ നടത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചപ്പോഴാണ് കേരളത്തിലെത്തിയത്. തമിഴ്നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ.

വിനീത ധരിച്ചിരുന്ന സ്വർണമാല കാവൽ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നത് പൊലീസ് കണ്ടെടുത്തിരുന്നു. 2022 ഫെബ്രുവരി ഏഴിന് രാജേന്ദ്രൻ മാല പണയം വച്ചതായി പളനിസ്വാമി ഏഴാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു. 12-ാം തീയതി പൊലീസ് പ്രതിയുമായി എത്തി പണയം വച്ചിരുന്ന മാല മടക്കി വാങ്ങിയെന്നും പളനിസ്വാമി കോടതിയെ അറിയിച്ചു. രാജേന്ദ്രനെ പളനിസ്വാമി കോടതിയിൽ തിരിച്ചറിഞ്ഞു. പ്രതി ജോലി ചെയ്തിരുന്ന പേരൂര്‍ക്കടയിലെ കുമാര്‍ ടീ സ്റ്റാള്‍ ഉടമ ഇസക്കി പാണ്ടിയും പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞു. സംഭവ ദിവസം രാവിലെ 10ന് കടയിലെത്തിയ പ്രതി കാപ്പി കുടിച്ചു മടങ്ങിയതായി ഇസക്കി പാണ്ടി മൊഴി നല്‍കി. ഏഴാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് കേസ് പരിഗണിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനും പ്രതിക്കു വേണ്ടി അഡ്വക്കറ്റ് സന്തോഷ് മഹാദേവും ഹാജരായി. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും സൈബർ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. 118 സാക്ഷിമൊഴികളും 158 രേഖകളും 75 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 

English Summary:

Thiruvananthapuram Court Hears Key Witnesses in Vineetha Murder Trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com