ADVERTISEMENT

തിരുവനന്തപുരം ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എക്സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കും. അയൽസംസ്ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും അതിർത്തി മേഖലയിലും വിപുലമായ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു

സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കുകയും സംശയമുള്ളവ പരിശോധിക്കുകയും ചെയ്യും. അതിർത്തി പ്രദേശത്തെ ഇടറോഡുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും. നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിൽ കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ (കെമു) പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതിനു പുറമേ അതിർത്തി പ്രദേശത്ത് കൂടുതൽ പട്രോളിങ് യൂണിറ്റുകളെയും വിന്യസിക്കും. അതിർത്തി പ്രദേശത്തെ എല്ലാ എക്സൈസ് യൂണിറ്റുകളും ചെക്ക്പോസ്റ്റുകളുമായുള്ള ഏകോപനത്തോടെ പ്രവർത്തിക്കും. ഹൈവേ പട്രോളിങ് ടീമിന്റെ വാഹന പരിശോധനയും വിപുലമാക്കും. മന്ത്രിയുടെ നിർദേശപ്രകാരം എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ജില്ലാ മേധാവിമാർ മുതൽ മുകളിലേക്കുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

സ്പിരിറ്റ്, വ്യാജമദ്യ കേസുകളിൽ മുൻപു പ്രതിയായിട്ടുള്ളവരെ നിരീക്ഷിക്കും. മുൻപ് വ്യാജമദ്യ ദുരന്തങ്ങള്‍ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്തും. വ്യാജമദ്യ വിൽപന നടക്കുന്നില്ല എന്നും സ്പിരിറ്റോ മറ്റ് അനധികൃത വസ്തുക്കളോ കള്ളിൽ ചേർത്ത് വിൽപന നടത്തുന്നില്ല എന്നും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള പരിശോധനകളിലൂടെ ഉറപ്പുവരുത്തും. സംശയമുള്ള സ്ഥാപനങ്ങളിൽനിന്നു സാംപിള്‍ ശേഖരിച്ച് മേഖലാ മൊബൈൽ ലാബിൽ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കും.

കൂടുതലായി ചെത്തുന്നയിടങ്ങളിൽനിന്നു പെർമിറ്റ് പ്രകാരം കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കും. പെർമിറ്റ് പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റും വിദേശമദ്യവും എത്തിക്കുന്ന വാഹനങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ സംസ്ഥാനത്ത് പ്രവേശിപ്പിക്കൂ. ഈ സ്പിരിറ്റിന്റെ ദുരുപയോഗം തടയാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും. പൊലീസ്, വനം വകുപ്പ്, മോട്ടർ വാഹനവകുപ്പ് തുടങ്ങിയവയുമായി ചേർന്നും അതിർത്തികളിൽ എക്സൈസ് പരിശോധന നടത്തും.

English Summary:

Increased Excise Enforcement Announced by Minister M.B.Rajesh in Response to Tamil Nadu Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com