ADVERTISEMENT

കൊച്ചി ∙‘‘ചതുപ്പു സ്ഥലം കെഎസ്ആർടിസിയുടെ തലയിൽ വച്ചിട്ട് സിറ്റിയിലെ സ്ഥലം കൊടുക്കാൻ പറ്റില്ല’’, എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ നേരിൽക്കണ്ടു മനസ്സിലാക്കിയ ശേഷം ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞത് ഇങ്ങനെ. കാരിക്കാമുറിയിലുള്ള കെഎസ്ആർ‍ടിസിയുടെ മൂന്നേക്കർ സ്ഥലത്ത് കൊച്ചിൻ സ്റ്റാർട്ട് മിഷൻ ലിമിറ്റഡും വൈറ്റില മൊബിലിറ്റി ഹബ്ബും ചേർന്ന് കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കായുള്ള സ്റ്റാൻഡ് നിർമിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിട്ടുകൊടുക്കുന്ന സ്ഥലത്തിനു പകരമായി മൊബിലിറ്റി ഹബ്ബിൽ കെഎസ്ആർടിസിക്ക് തരാമെന്ന് പറഞ്ഞ സ്ഥലമാണ് ചതുപ്പെന്ന് ഗണേഷ് കുമാർ വിശേഷിപ്പിച്ചത്. വേറൊരു സ്ഥലം തരാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലുള്ള ബസ് സ്റ്റാന്‍‍ഡാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസിയുടേത്. ഒരു മഴ പെയ്താൽ സ്റ്റാൻഡ് വെള്ളത്തിലാകും. കെട്ടിടം എപ്പോൾ വേണമെങ്കിലും താഴെപ്പോകാവുന്ന നില. മൂത്രപ്പുരയ്ക്ക് സമീപത്തുകൂടി മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. സ്ഥലം എംപി ഹൈബി ഈഡനും എംഎൽഎ ടി.ജെ.വിനോദിനുമൊപ്പം ഒരു മണിക്കൂറിലേറെ സമയമാണ് ഗണേഷ് കുമാർ ഇവിടെ ചെലവഴിച്ചത്. ചെളിയും കുഴിയും ചാടിക്കടന്ന് എല്ലായിടവും പരിശോധിക്കുകയും ചെയ്തു. 

kochi2

അടുത്ത മഴക്കാലത്തിനു മുമ്പ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് പൂർണ പരിഹാരമുണ്ടാകുമെന്നാണ് മന്ത്രിയുടെ വാക്ക്. വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ ഐഐടിയുടെ സഹായം തേടും. സ്റ്റാന്‍ഡിലെ നിർമാണ പ്രവര്‍ത്തനങ്ങൾ ഏതാനും ദിവസങ്ങൾക്കകം തുടങ്ങും. നിലവിലെ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാൻ കെഎസ്ആർടിസിക്ക് പണമില്ലാത്തിനാൽ അത് നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിക്ക് ഇനി ഹൗസ്കീപ്പിങ് വിഭാഗവും

കെഎസ്ആർടിസി സ്വന്തമായി ഹൗസ്കീപ്പിങ് വിഭാഗവും തുടങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ചർച്ചകൾ നടന്നു വരികയാണ്. സ്റ്റാന്‍ഡും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് നിലവിലുള്ള സ്റ്റാഫിനൊപ്പം ഇവരെയും നിയോഗിക്കും. കെഎസ്ആർടിസി സ്റ്റാൻഡുകളിലെ ശുചിമുറികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ പ്രഫഷണലായ സമീപനമായിരിക്കും സ്വീകരിക്കുക. നിലവിലെ സമ്പ്രദായത്തിനു പകരം വൃത്തിയായി സൂക്ഷിക്കുന്നവർക്ക് ടെണ്ടർ വിളിച്ച് കരാർ കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. 

kochi2-1-

ടി.ജെ.വിനോദ് കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് താൻ നേരിട്ടു വന്ന് കെഎസ്ആർടിസി സ്റ്റാൻഡ് പരിശോധിക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞത്. ഒരു ദിവസം ഏകദേശം 89 ബസുകൾ ഓപ്പറേറ്റ് ചെയുകയും 479 ബസുകൾ വന്നു പോകുകയും ചെയുന്ന സ്റ്റാൻഡിൽ 940 ഓളം ട്രിപ്പുകളുണ്ട്. ദിനപ്രതി 25,000ത്തോളം ആളുകൾ ഉപയോഗിക്കുന്ന എറണാകുളം സ്റ്റാൻഡിൽ ഒരു മഴ പെയ്താൽ ബോട്ട് സർവീസ് നടത്താൻ സാധിക്കുന്ന തരത്തിൽ വെള്ളം കയറുമെന്നതാണ് സ്ഥിരമായി ഉയരുന്ന പരിഹാസം.

English Summary:

Urgent Need for Upgrading Ernakulam KSRTC Stand: Minister K. B. Ganesh Kumar's Findings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com