ADVERTISEMENT

കുന്നമംഗലം∙ കോഴിക്കോട് എൻഐടിക്ക് മുന്നിലെ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. എൻഐടി അധികൃതരും സമരക്കാരും നടത്തിയ ചർച്ചയെത്തുടർന്നാണു തീരുമാനം. നിലവിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തുടരാൻ അനുമതി നൽകണമെന്ന ആവശ്യം എൻഐടി അധികൃതർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികളും സെക്യൂരിറ്റി ജീവനക്കാരുമാണു സമരം നടത്തിയത്.

ജൂലൈ മുതൽ 55 വയസ്സ് കഴിഞ്ഞവരെ ജോലിക്കു വയ്‌ക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകിയത്. 80 ശതമാനം പേർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തതോടെ തിങ്കളാഴ്ച മുതൽ ജീവനക്കാർ സമരം ശക്തമാക്കി. റജിസ്ട്രാറുടെ നിർദേശപ്രകാരം കരാർ കമ്പനിക്കാർ പുതിയ ആളുകളെ നിയമിച്ചതെങ്കിലും ഇവരെ ക്യാംപസിൽ പ്രവേശിക്കാൻ സമരം ചെയ്യുന്നവർ അനുവദിച്ചില്ല.

ഇന്നു രാവിലെയും പുതിയ ജീവനക്കാരെ ഗെയ്റ്റിന് മുന്നിൽ തടഞ്ഞു. ഇതോടെ സംഘർഷമായി. 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ പാർട്ടികളും പിന്തുണയുമായി എത്തിയതോടെ എൻഐടി അധികൃതർ ചർച്ചയ്ക്ക് തയാറായി. സമര സമതി ചെയർമാൻ വിനോദ് കുമാർ, ദിനേശ് പെരുമണ്ണ എന്നിവർ എൻഐടി അസിസ്റ്റന്റ് റജിസ്ട്രാർ രമേശ്, ഡയറക്ടറുടെ പിഎ വി.കെ.ശ്രീറാം എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

‌പ്രായ നിബന്ധനയ്ക്കു പുറമേ ജോലിയിൽ 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവയ്ക്കാനും ആവശ്യപ്പെട്ടതോടെയാണ് നിലവിലുള്ള 80 ശതമാനം പേർക്കും ജോലിനഷ്ടമാകുന്ന സാഹചര്യം ഉടലെടുത്തത്. നേരത്തേ, സെക്യൂരിറ്റി ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും 60 വയസ്സു വരെ ജോലിയിൽ തുടരാൻ അനുവദിച്ചിരുന്നു.

പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രായനിബന്ധന ബാധകമാക്കി, നിലവിലുള്ളവരെ 60 വയസ്സു വരെ തുടരാൻ അനുവദിക്കണമെന്നാണു തൊഴിലാളികൾ ആവശ്യപ്പെട്ടത്. 11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻഐടിയിൽ ജോലി ചെയ്തിരുന്നത്. ഇത്തവണ ശുചീകരണ തൊഴിലാളികളുടെ എണ്ണം 150  ആയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 119 ആയും കുറച്ചു. 

English Summary:

Employee Strike at NIT Comes to a Peaceful End

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com