ADVERTISEMENT

കോട്ടയം∙ അർധരാത്രി പിന്നിട്ടതോടെ കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ ) നിലവിൽ വന്നു. പേരുകൾ സംസ്കൃതത്തിലാകുന്നതിനൊപ്പം, അവയിലെ വിവിധ വ്യവസ്ഥകളിലും മാറ്റം വന്നു. എന്നാൽ ഇതുവരെ റജിസ്റ്റർ ചെയ്യുന്ന കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. 

സമഗ്രമായ ശിക്ഷാ നിയമങ്ങളാണ് രാജ്യത്ത് ഇതുവരെ ഉണ്ടായിരുന്നതെന്നും എന്നാൽ അത് കൊളോണിയൽ കാലഘട്ടത്തിന്റെ അടയാളമായിരുന്നുവെന്നും സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. അഭിലാഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘കുറ്റവാളികളെ കേന്ദ്രീകരിച്ചുള്ളതിനു പകരം സമൂഹത്തെ കേന്ദ്രീകരിച്ചുള്ള നിയമ വ്യവസ്ഥകളാണ് രാജ്യത്ത് നടപ്പിൽ വരുന്നത്. ഭാരതീയ ന്യായ് സംഹിതയിൽ നീതിയ്ക്കു പകരം ന്യായ് ആണ് വരുന്നത്. കാലത്തിന്റെ മാറ്റം കണക്കിലെടുത്ത് പുതിയ ശിക്ഷകൾ എഴുതി ചേർത്തിട്ടുണ്ട്. മൊബൈൽ പിടിച്ചുപറിക്കുന്നത് പുതിയ ശിക്ഷ ആക്കിയിട്ടുണ്ട്. വാഹനം ഇടിച്ച ശേഷം നിർത്താതെ പോകുന്നതും കുറ്റമായി മാറിയിട്ടുണ്ട്. കാലത്തിന്റെ മാറ്റമാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. പൊലീസ് കസ്റ്റഡി പരമാവധി 15 ദിവസമാണ്. ഭാരതീയ ന്യായ് സംഹിതയിൽ ഇത് 90 ദിവസമാണ്. അത് ചോദ്യം ചെയ്യപ്പെട്ടേക്കാം. പീനൽ നിയമത്തിൽ വരുന്ന മാറ്റങ്ങൾ ജനങ്ങളെ കാര്യമായി തന്നെ ബാധിക്കുമെന്നതിൽ സംശയമില്ല’’ – എം.ആർ.അഭിലാഷ് പറഞ്ഞു.

‘‘ഭാരതീയ ന്യായ് സംഹിത പുതിയ വ്യവഹാരങ്ങൾക്ക് വഴിതുറക്കുമെന്നതു നൂറുശതമാനം സത്യമാണ്. കോടതികൾ ജാഗരൂകമായിരിക്കും. ഇന്ത്യയിൽ എമ്പാടുമുള്ള കുറ്റകൃത്യങ്ങൾ പൊലീസ് തെളിയിക്കുന്നത് ഡിജിറ്റൽ തെളിവുകൾ വഴിയാണ്. ഡിജിറ്റൽ തെളിവുകൾ‌ പിടിച്ചെടുക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകില്ല. അതിനാൽ അത്തരത്തിലുള്ള ആശങ്കകൾ‌ അസ്ഥാനത്താണ്. എന്നാൽ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാവരുതെന്ന് സർക്കാരും കോടതിയുമൊക്കെയാണ് ഉറപ്പുവരുത്തേണ്ടത്’’ – എം.ആർ.അഭിലാഷ് പറഞ്ഞു. 

മാറ്റങ്ങൾ ഇങ്ങനെ

∙ അപകീർത്തിക്കേസ്, 5000 രൂപയിൽ താഴെയുള്ള മോഷണക്കേസ് തുടങ്ങി താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളിൽ സാമൂഹികസേവനം പോലെ പുതിയ ശിക്ഷകൾ

∙വർഗം, ജാതി, സമുദായം എന്നിവ അടിസ്ഥാനമാക്കിയുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കു ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാം

∙കുറ്റകൃത്യത്തിൽ ഇരയ്ക്കു പ്രാമുഖ്യം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി

∙ ഇരയാകുന്നവർക്ക് അഭിപ്രായം വ്യക്തമാക്കുന്നതിനും വിവരം ലഭിക്കുന്നതിനും നഷ്ടപരിഹാരത്തിനുമുള്ള അർഹത അവകാശം

∙ എവിടെനിന്നും പരാതി നൽകി എഫ്ഐആർ റജിസ്റ്റർ ചെയ്യാം

∙ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെങ്കിലും തത്തുല്യമായ വ്യവസ്ഥയുണ്ട്. വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതും ഇന്ത്യയുടെ പരാമാധികാരത്തെയും അഖണ്ഡതയെയും ഐക്യത്തെയും വെല്ലുവിളിക്കുന്നതും 152–ാം വകുപ്പുപ്രകാരം കുറ്റകരം

സ്ത്രീകളെ തൊടരുത്

∙ ലൈംഗികാതിക്രമം കൈകാര്യം ചെയ്യാൻ ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ’ എന്ന പുതിയ അധ്യായം 

∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ കൂട്ടബലാത്സംഗക്കേസിൽ ബന്ധപ്പെട്ട വകുപ്പുകളും ‘പോക്സോ’ നിയമവും ഒന്നിച്ചു കണക്കിലെടുക്കും. ഇതു ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റം. 

∙ കൂട്ടബലാത്സംഗക്കേസുകളിൽ കുറഞ്ഞത് 20 വർഷമോ ജീവപര്യന്തമോ ശിക്ഷയ്ക്കുള്ള വ്യവസ്ഥ. വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗിക മുതലെടുപ്പിനും ശിക്ഷയ്ക്കു വ്യവസ്ഥ

തീവ്രവാദ കുറ്റത്തിനു പുതിയ നിർവചനം

∙ വധശിക്ഷയോ പരോൾ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റം

∙ പൊതുസ്ഥാപനങ്ങളോ സ്വകാര്യ സ്വത്തോ തകർക്കുന്നതും വകുപ്പിന്റെ പരിധിയിൽ വരും

∙ സംഘടിതമായുള്ള നിയമവിരുദ്ധ പ്രവർത്തനം സംഘടിത കുറ്റകൃത്യമായി നിർവചിച്ചു   

∙ സായുധ വിമത പ്രവർത്തനം, വിഘടനവാദം, രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യൽ തുടങ്ങിയവ വകുപ്പിന്റെ പരിധിയിൽ

 ചെറിയ കുറ്റത്തിനും വലിയ ശിക്ഷ

∙ചെറിയ കുറ്റകൃത്യങ്ങൾ 7 വർഷം വരെ തടവുശിക്ഷകിട്ടാവുന്ന കുറ്റമാക്കി

∙ ആൾനാശമുണ്ടായാൽ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷിക്കും. 10 ലക്ഷം രൂപയിൽ കുറയാതെ പിഴയുമുണ്ട്. ഇവരെ സഹായിക്കുന്നവർക്കും ശിക്ഷ

∙  ഒരാൾക്ക് അംഗവൈകല്യം ഉണ്ടാക്കുകയോ ഇതിന്റെ വക്കോളമെത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കൂടുതൽ കടുത്ത ശിക്ഷയ്ക്കും വ്യവസ്ഥ

ചികിത്സപ്പിഴവിലും കുടുങ്ങും

∙ ചികിത്സപ്പിഴവുമായി ബന്ധപ്പെട്ട 106–ാം വകുപ്പു പ്രകാരം തിടുക്കപ്പെട്ടുള്ളതോ അശ്രദ്ധയോടെയുള്ളതോ ആയ പ്രവൃത്തി ഒരാളുടെ മരണത്തിലേക്ക് നയിച്ചാൽ 5 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.

∙ചികിത്സ നൽകുന്നതിനിടെ റജിസ്റ്റേഡ് ഡോക്ടർമാരുടെ പിഴവു മൂലമാണ് മരണം സംഭവിക്കുന്നതെങ്കിൽ പരമാവധി 2 വർഷം വരെ തടവും പിഴയുമുണ്ടാകും.

English Summary:

Bharatiya Nyaya Sanhita: The New Face of Indian Legal System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com