ADVERTISEMENT

ആലപ്പുഴ∙15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കലയുടെ ഭർത്താവ് അനിൽതന്നെയാണ് കൃത്യം ചെയ്തതന്നും പൊലീസ് സംശയിക്കുന്നു. എന്നാല്‍ കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ പറഞ്ഞു. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ അനിൽ കുമാർ ഇപ്പോഴും ഇസ്രയേലിലാണെന്നും ഉടൻ തന്നെ നാട്ടിലെത്തിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

‘‘കലയെ കാണാതായതാണോ എന്ന് അന്വേഷിക്കാനായാണ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. ഇവർ അഞ്ചു പേരും കലയുടെ ഭർത്താവ് അനിലുമായി പല തരത്തിൽ ബന്ധമാണുള്ളവരാണ്. ഇതുവരെയും അനിലുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ വ്യക്തിപരമായ കാരണങ്ങളല്ലാതെ മറ്റൊന്നും ഉള്ളതായി അറിയാന്‍ സാധിച്ചിട്ടില്ല.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ ഇപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകം എവിടെവച്ചു നടത്തി എന്നു സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ അത്തരം കാര്യങ്ങൾ വെളിപ്പെടുത്താനാകൂ. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസലായിനി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. കോടതിയിൽ സമർപ്പിക്കാൻ സാധ്യമാകുന്ന തരത്തിലുള്ള തെളിവുകൾ ശേഖരിക്കുക പ്രയാസമുള്ള കാര്യമാണ്. കൊലപാതകം നടന്ന ദിവസമോ, അവിടെ ആരൊക്കെ ഉണ്ടായിരുന്നെന്നോ എന്നും ഇപ്പോൾ പറയാനാകില്ല. അതുകൊണ്ട് വീട്ടുകാർക്ക് ഇതു സംബന്ധിച്ച് എന്തെങ്കിലും അറിവുണ്ടോ എന്ന് അറിയില്ല.

അമ്പലപ്പുഴ സ്റ്റേഷനിലാണു കൊലപാതക സൂചന അറിയിച്ചുകൊണ്ട് ഒരു കത്തു വരുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസിലെ തന്നെ ചെറിയൊരു ടീമാണ് രഹസ്യസ്വഭാവത്തിൽ അന്വേഷണം നടത്തിയത്. ഇപ്പോള്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.’’–എസ്പി പറഞ്ഞു.

15 വർഷം മുൻപ് കാണാതായ കലയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മറവു ചെയ്തെന്ന തരത്തിൽ മൂന്നു മാസം മുൻപ് പൊലീസിനു ലഭിച്ച ഊമക്കത്താണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിൽ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. കേസിൽ കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭർത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്ന് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

English Summary:

Alappuzha SP Confirms Murder of Kala in Mavelikkara and Mannar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com