ADVERTISEMENT

കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനേയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. കേസിൽ സർക്കാരിനെ കക്ഷിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണു ജസ്റ്റിസ് കെ.ബാബു ഈ നിർദേശം നല്‍കിയത്. 

വീണാ വിജയന്റെ കമ്പനി കരിമണൽ‍ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ പെറ്റീഷനിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഹർജിയിൽ സംസ്ഥാന സർക്കാരിനേയും കക്ഷി ചേർക്കാനുള്ള ഭേദഗതി വരുത്തുമെന്നു കുഴൽനാടന്റെ അഭിഭാഷകൻ അറിയിച്ചു. 

സിഎംആർഎല്ലിൽനിന്ന് പണം സ്വീകരിച്ചതിനു കാരണമായി പറയുന്ന സേവനം വീണയുടെ കമ്പനി നൽകിയതിനു തെളിവില്ലെന്നു കണ്ടെത്തിയത് ആദായനികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡ് ആണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു വിജിലൻസ് കോടതി ചെയ്യേണ്ടിയിരുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അന്വേഷണം നടത്തേണ്ടതു സ്വകാര്യ വ്യക്തിയല്ല, വിജിലൻസാണെന്നും ഹർജിക്കാർ വാദിച്ചു.

ഈ ഘട്ടത്തിലാണു തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ സർക്കാരിനെയും കക്ഷി ചേർത്തിരുന്നുവെന്നും  സർക്കാർ വിശദീകരണം നൽകിയതാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചത്. എന്നാൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയില്ലെന്നും അദ്ദേഹം അറിയിച്ചതോടെയാണു സർക്കാരിനെയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. 

കേസിൽ പിണറായി വിജയൻ, വീണ, സിഎംആർഎൽ, ഈ കമ്പനിയുട എംഡി ശശിധരൻ കർത്ത, കൊല്ലത്തെ കെഎംആർഎൽ, ഇന്ത്യൻ റെയർ എർത്ത്സ്‌ ലിമിറ്റഡ്, വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് എന്നിവരെയാണ് കക്ഷി ചേർത്തിരിക്കുന്നത്. നേരത്തെ ഇവർക്ക് നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശം നൽകിയിരുന്നു. 

English Summary:

High Court Orders State Govt's Inclusion in CMRL-Exalogic Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com