ADVERTISEMENT

കൊച്ചി ∙ അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. രാജ്യാന്തര മാനങ്ങളുള്ള ഈ കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. നിലവിൽ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല.

കേസിൽ ഇതുവരെ 3 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി ഇറാനിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് എൻഐഎ കേസ് ഏറ്റെടുത്തിരിക്കുന്നത്. തൃശൂർ സ്വദേശി സാബിത് നാസറാണ് കേസിൽ ആദ്യം പിടിയിലാകുന്നത്. മുംബൈയില്‍ അറസ്റ്റിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം കിട്ടുന്നത്. നിരന്തരം കൊച്ചി, കുവൈത്ത്, ഇറാൻ റൂട്ടിലായിരുന്നു സാബിത്തിന്റെ യാത്ര. വൃക്ക നല്‍കാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി.

വൃക്ക നൽകുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകൾ തയാറാക്കിയായിരുന്നു ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയിരുന്നത്. വൃക്ക നല്‍കിക്കഴിഞ്ഞാൽ 6 ലക്ഷം രൂപയോളമാണ് ഇവർക്ക് നൽകുക. എന്നാൽ വൃക്ക സ്വീകരിക്കുന്നവരിൽ നിന്ന് 1 കോടി രൂപ വരെ ഇവർ ഈടാക്കിയിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രധാന പ്രവർത്തനം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ ഇത്തരത്തിൽ ഇറാനിലെത്തിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഷെമീറും ഇത്തരത്തിൽ വൃക്ക നല്‍കിയിട്ടുണ്ടെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതിനു പിന്നാലെയാണ് അവയവക്കടത്തിലെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദിനെ അന്വേഷക സംഘം അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നു എന്ന് കരുതപ്പെടുന്ന കൊച്ചി സ്വദേശിയും മധുവിന്റെ സുഹൃത്തുമായ സജിത് ശ്യാമിനേയും പിന്നാലെ അറസ്റ്റ് ചെ്യതു. അതേ സമയം, സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗുരുതരമായ കേസ് ആണിതെന്ന് വ്യക്തമാക്കിയാണ് കോടതി ഇതിൽ തീരുമാനമെടുക്കുന്നത് മാറ്റിവച്ചത്.

അതേസമയം, താൻ നിരപരാധിയാണ് എന്നാണ് സജിത്തിന്റെ വാദം. മെഡിക്കൽ ടൂറിസം ബിസിനസ് ചെയ്യുന്ന തനിക്ക് ചില ഇടപാടുകാരിൽ നിന്ന് സാങ്കേതിക പ്രശ്നം മൂലം പണം സ്വീകരിക്കാൻ കഴിയാത്തതിനാൽ ആ പണം തന്റെ അക്കൗണ്ടിൽ സ്വീകരിച്ച് മധുവിന്റെ ‘സ്റ്റെമ്മ ക്ലബി’ന്റെ അക്കൗണ്ടിലേക്ക് അയച്ചു എന്നതു മാത്രമാണ് താൻ ചെയ്തത് എന്നും താൻ ഇതിൽ നിന്ന് പണമൊന്നും ഈടാക്കിയിട്ടില്ല എന്നുമാണ് സജിത്തിന്റെ വാദം.

English Summary:

NIA Takes Over Kochi Human Trafficking for Organ Trade Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com