ADVERTISEMENT

അയ്യന്തോൾ∙ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയിൽ താനടക്കമുള്ള തൃശൂരുകാർക്കു വലിയ പ്രതീക്ഷയാണുള്ളതെന്നു മേയർ എം.കെ. വർഗീസ്. പഞ്ചായത്തും കോർപറേഷനും ചെയ്യേണ്ട തെരുവു ലൈറ്റ് സ്ഥാപിക്കുക, അങ്കണവാടികൾ നിർമിക്കുക തുടങ്ങിയ പണികളാണു എംപിമാർ ചെയ്യുന്നത്. കേരളത്തിനു യോജിച്ച തരത്തിലും തൃശൂരിന്റെ വികസനത്തിനും വേണ്ടിയുള്ള വലിയ പദ്ധതികൾ കൊണ്ടുവരണം. തൃശൂരിനു മാറ്റമുണ്ടാകണം. വലിയ സംരംഭങ്ങൾ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും അതിന്റെ തെളിവായി ഓരോ പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും മേയർ പറഞ്ഞു. 

കോർപറേഷന്റെ ഉപഹാരമായി നെറ്റിപ്പട്ടത്തിന്റെ ചെറുമാതൃക മേയർ സുരേഷ് ഗോപിക്കു സമ്മാനിച്ചു. മേയറുടെ രാഷ്ട്രീയം പൂർണമായും വ്യത്യസ്തമാണെന്നും അതിനെ താൻ ബഹുമാനിക്കുന്നെന്നും സുരേഷ് ഗോപി മറുപടിയായി പറഞ്ഞു. ന്യായമായ കാര്യങ്ങൾ നടപ്പാക്കി, ജനങ്ങളുടെ സൗഖ്യത്തിന് ഊന്നൽ നൽകുന്ന മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു ഞാൻ ചെയ്യും. എതിരായി നിൽക്കുന്നവരെ നിങ്ങൾക്കറിയാമെന്നും അവരെ കൈകാര്യം ചെയ്യണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ശാരീരികമായിട്ടല്ല, അവരെ നിലയ്ക്കു നിർത്താൻ നിങ്ങൾക്കവകാശമുണ്ടെന്നും വിരൽ നിശ്ചയിക്കുന്നത് പാഠം പഠിപ്പിക്കാൻ കൂടിയാകണമെന്ന് തദ്ദേശ തിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ മേയർ വികസന പദ്ധതികളെക്കുറിച്ചു താനുമായി ചർച്ച ചെയ്തിരുന്നെന്നും അവ പൂർത്തിയാക്കാനുള്ള പരിശ്രമം തുടരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

കോർപറേഷന്റെ 53–ാം ഡിവിഷൻ അയ്യന്തോൾ കാർത്യായനി ക്ഷേത്രം റോഡിലുള്ള അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ആയുഷ്മാൻ ആരോഗ്യ മന്ദിർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്ര ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായാണു പ്രാഥമികാരോഗ്യ കേന്ദ്രം വെൽനസ് സെന്ററായി ഉയർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com