ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയും തൃണമൂൽ എംപി മഹുവ മൊയ്ത്രയും തമ്മിൽ വാക്പോര്. രേഖാ ശർമയ്‌ക്കെതിരെ സമൂഹ മാധ്യമമായ എക്സിൽ മഹുവ നടത്തിയ പരാമർശമാണു വിവാദങ്ങൾക്കും വാക്പോരിനും തുടക്കം കുറിച്ചത്.

ഹാഥ്റസ് സന്ദർശിക്കാനെത്തിയ രേഖ ശർമയ്ക്ക് സഹായി കുടപിടിച്ചുകൊടുക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് പങ്കുവച്ച്, ‘രേഖ ശർമയ്ക്ക് കുട തനിച്ചുപിടിച്ചുകൂടേ’ എന്ന് ഒരു മാധ്യമ പ്രവർത്തക പോസ്റ്റിട്ടിരുന്നു. ഇതിനിടെ, നേതാവിനെ താങ്ങി നടക്കുന്ന തിരക്കിലാണ് രേഖ ശർമ എന്ന് മഹുവ പ്രതികരിച്ചു. 

മഹുവയുടെ പ്രതികരണം സ്ത്രീത്വത്തിനു നേരെയുള്ള അപമാനമാണെന്നു ചൂണ്ടിക്കാട്ടി രേഖ ശർമ സ്പീക്കർ ഓം ബിർളയ്ക്കും ഡൽഹി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. പത്ര സമ്മേളനവും നടത്തി. ഇതോടെ രേഖ ശർമ മുൻപ് നടത്തിയ പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച്, രേഖയ്‌ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നു പറഞ്ഞ് മഹുവ വീണ്ടും രംഗത്തെത്തി.

അതേസമയം, മൂന്നു ദിവസത്തിനുള്ളിൽ മഹുവയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു റിപ്പോർട്ട് സമർപ്പിക്കാനാണു ഡൽഹി പൊലീസിന് ദേശീയ വനിതാ കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. 

വനിതാ കമ്മിഷന്റെ നടപടിയെയും മഹുവ പരിഹസിച്ചു. എത്രയും വേഗം നടപടിയെടുക്കണമെന്നും 3 ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെങ്കിൽ താൻ നാദിയയിലുണ്ടെന്നും അവർ എക്സിൽ കുറിച്ചു. എനിക്കെന്റെ കുട തനിച്ചു പിടിക്കാനാകും എന്നും അവർ പറഞ്ഞു. ഇതിനു മറുപടിയായി മഹുവയ്ക്ക് മറ്റൊരാൾ കുടപിടിച്ചുകൊടുക്കുന്ന ഫോട്ടോ ബിജെപി നേതാവ് ഷാസിയ പങ്കുവച്ചിട്ടുണ്ട്.

English Summary:

Rekha Sharma and Mahua Moitra Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com