ADVERTISEMENT

പാലക്കാട്∙ താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് പട്ടികജാതിക്കാർക്കു വേണ്ടി സ്ഥാപിച്ച മെഡിക്കൽ കോളജിലേക്ക് ആവശ്യമായ കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തില്ലെങ്കിൽ, അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചു. പാലക്കാട്ട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ബിജെപി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘ഒരു കാര്യം കൂടി. ഞാൻ ശ്രീ രാധാകൃഷ്ണൻ എംപി അവർകളെ പാർലമെന്റിന്റെ ഫ്ലോറിൽവച്ച് കണ്ടപ്പോൾ പറഞ്ഞു. ഇവിടെ ഒരു മെഡിക്കൽ കോളജ് പട്ടികജാതിക്കാർക്കു വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോൾ അറിയില്ലെങ്കിൽ, ഇന്നു മുതൽ അറിയാൻ വളരെ ആഴത്തിൽ ഒരു ശ്രമം നടത്തണം. കരുവന്നൂർ പോലെ, ഈ വിഷയത്തിലുള്ള ഇടപെടൽ നമ്മുടെ വിജയത്തിലേക്കുള്ള വഴിയായിരിക്കും.

‘‘അവിടേക്ക് കേരള സർക്കാർ ചെയ്തില്ലെങ്കിൽ, ഉറപ്പായിട്ടും അതിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും, അവിടെ മെഡിസിനു പഠിക്കുന്ന കുട്ടികൾക്കു വേണ്ടി ചെയ്യാനുള്ള ഏർപ്പാട് ഞാൻ ആക്കിയിട്ടുണ്ട്. പക്ഷേ, ഞാൻ കുറച്ചു കാലമായി കാണുന്ന ഒരു പ്രവണത, ഞാൻ ആരെയെങ്കിലും ഒന്നു കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് ഒരു വീടു വച്ചു തരുമെന്ന് പറഞ്ഞാൽ മതി, ചെയ്യേണ്ട. അപ്പോഴേക്കും മന്ത്രിമാർ എല്ലാവരും ഓടി അവിടെയെത്തും. ഞങ്ങൾ ചെയ്തോളാമെന്നു പറയും.

‘‘ഇത് അങ്ങനെ പറഞ്ഞതല്ല. അത് ചെയ്യാനുള്ള വഴി ഞാൻ ഒരുക്കിയിട്ടുണ്ട്. പല വീടുകളിലും പോയ മന്ത്രിമാരെ അറിയാമല്ലോ അല്ലേ. ഗുരുവായൂരിൽ ആരെയോ അവഹേളിച്ചെന്ന് പറഞ്ഞ് ചാടിപ്പോയ മന്ത്രിമാരെയും അറിയാമല്ലോ. അവരെല്ലാം ഇനിയങ്ങോട്ട് വീടുകൾ കയറിയിറങ്ങട്ടെ. മെഡിക്കൽ കോളജിലെ കുട്ടികളുടെ അടുത്തു ചെന്നും വാഗ്ദാനം കൊടുക്കട്ടെ. അങ്ങനെ സംഭവിച്ചാലും സന്തോഷം. നമ്മൾ ഇതു നൽകി വിജയിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല.

‘‘പക്ഷേ ലഭ്യത, അതു പട്ടികജാതിക്കാർക്കു നിഷേധിച്ചെങ്കിൽ പിന്നെ ഇവർക്കൊന്നും മറ്റേ നേതാവിന്റെ താങ്ങി അവിടെവന്ന് പാർലമെന്റിൽ ഈ സർക്കസ് കാണിക്കാൻ ഒരു അവകാശവുമില്ല. വളരെ വ്യക്തമായി പറയുകയാണ്. വെറുതേ ഭരണഘടനയെടുത്ത് ഉയർത്തിക്കാണിച്ചതുകൊണ്ടായില്ല. ഹൃദയത്തിൽ അതുണ്ടാകണം. പാർലമെന്റിൽ ടിവിയിൽ വരുന്നതുകൊണ്ട് ലോകം മുഴുവൻ കാണും, കുറച്ചു കയ്യടി നേടാമെന്നല്ല. ഹൃദയത്തിലുണ്ടെങ്കിൽ, അത് ജനങ്ങൾ നിങ്ങൾ കാട്ടാതെ തന്നെ മനസ്സിലാക്കും.’’ – സുരേഷ് ഗോപി പറഞ്ഞു. 

English Summary:

Suresh Gopi Criticizes Kerala Ministers and Pledges Support for Medical College in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com