ADVERTISEMENT

തൃശൂർ∙ ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു തൃശൂർ മേയർ എം.കെ.വർഗീസ്‌. താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ്. താൻ എല്ലായ്പ്പോഴും സിപിഎമ്മിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയിൽ താനടക്കമുള്ള തൃശൂരുകാർക്കു വലിയ പ്രതീക്ഷയാണുള്ളതെന്നു മേയർ പറഞ്ഞത‌ു വലിയ വാർത്തയായിരുന്നു. പഞ്ചായത്തും കോർപറേഷനും ചെയ്യേണ്ട തെരുവു ലൈറ്റ് സ്ഥാപിക്കുക, അങ്കണവാടികൾ നിർമിക്കുക തുടങ്ങിയ പണികളാണു എംപിമാർ ചെയ്യുന്നത്. കേരളത്തിനു യോജിച്ച തരത്തിലും തൃശൂരിന്റെ വികസനത്തിനും വേണ്ടിയുള്ള വലിയ പദ്ധതികൾ കൊണ്ടുവരണം. തൃശൂരിനു മാറ്റമുണ്ടാകണം. വലിയ സംരംഭങ്ങൾ സുരേഷ് ഗോപിയുടെ മനസ്സിലുണ്ടെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ വിജയിപ്പിച്ചതെന്നും അതിന്റെ തെളിവായി ഓരോ പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകുമെന്ന പ്രതീക്ഷയുണ്ടെന്നും മേയർ പറഞ്ഞിരുന്നു. 

മേയറുടെ രാഷ്ട്രീയം പൂർണമായും വ്യത്യസ്തമാണെന്നും അതിനെ താൻ ബഹുമാനിക്കുന്നെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ന്യായമായ കാര്യങ്ങൾ നടപ്പാക്കി, ജനങ്ങളുടെ സൗഖ്യത്തിന് ഊന്നൽ നൽകുന്ന മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു ഞാൻ ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ മേയർ വികസന പദ്ധതികളെക്കുറിച്ചു താനുമായി ചർച്ച ചെയ്തിരുന്നെന്നും അവ പൂർത്തിയാക്കാനുള്ള പരിശ്രമം തുടരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. 

കോർപറേഷന്റെ 53–ാം ഡിവിഷൻ അയ്യന്തോൾ കാർത്യായനി ക്ഷേത്രം റോഡിലുള്ള അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ആയുഷ്മാൻ ആരോഗ്യ മന്ദിർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം.

English Summary:

Thrissur Mayor MK Varghese Denies Joining BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com