ADVERTISEMENT

കോട്ടയം ∙ ഉദ്ഘാടനവേളയിൽ തകർന്നു വീണ ‘പഞ്ചവടിപ്പാലം’ കേരളത്തിൽ സിനിമയാണ്. എന്നാൽ 12 കോടി രൂപ ചെലവിട്ട് പണിത പാലം ഉദ്ഘാടനത്തിനു മുൻപേ തകർന്നു വീണ ‘റിയാലിറ്റി’യാണ് ബിഹാറിൽ. ബിഹാറിലെ പാലം തകരൽ പരമ്പരയുടെ തുടക്കമായിരുന്നു ബങ്ക നദിയിലെ പാലം തകർന്നത്. 17 ദിവസത്തിനുള്ളിൽ 12 പാലങ്ങൾ തകർന്നുവീണു; എൺപതുകളിൽ പണിത പാലം മുതൽ മൂന്നും അഞ്ചും വർഷങ്ങൾ മാത്രം പഴക്കമുള്ള പാലങ്ങൾ വരെ. ഏറ്റവും ഒടുവിൽ സരൺ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള, 15 വർഷം പഴക്കമുള്ള പാലവും തകർന്നുവീണു.

സരണിൽ മാത്രം മൂന്നു പാലങ്ങൾ തകർന്നു. ഇതിൽ രണ്ടെണ്ണം ഗണ്ഡകി നദിക്ക് കുറുകെയുള്ള, ഒരു കിലോമീറ്റർ അകലത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന പാലങ്ങളാണ്. തകർന്നത് രണ്ടു മണിക്കൂറിന്റെ ഇടവേളയിലും. നിർമാണത്തിലെ അപാകതകൾ, സാങ്കേതികവിദ്യയുടെ പോരായ്മ, അറ്റകുറ്റപ്പണി മുടങ്ങിയത് തുടങ്ങിയവ മുതൽ മിന്നൽ പ്രളയം വരെയാണ് അധികൃതർ കാരണം നിരത്തുന്നത്. 11 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. പഴയ പാലങ്ങളുടെ സർവേ നടത്താനും തീരുമാനമുണ്ട്.

പണിപൂർത്തിയാകും മുൻപ് പാലം തകർന്നതിന് കാരണമെന്താകും? പാലത്തിന്റെ അടിയിലെ താങ്ങ് പുഴവെള്ളം തള്ളിക്കൊണ്ടുപോയതാണ് കാരണമെന്ന് വിദഗ്ധർ പറയുന്നു. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ കണക്കിലെടുക്കാതെയുള്ള നിർമാണ രീതിയാണ് ഇവിടെ വിനയായത്. ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ലവണാംശമുള്ള മണ്ണാണ്. എൺപതുകളിൽ ഡൽഹിയിൽ പണിത ഫ്ളാറ്റുകളുടെ കോൺക്രീറ്റ് ഭാഗം പൊളിഞ്ഞു നിൽക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഇൻകെൽ ചീഫ് എൻജീനിയറും സ്ട്രക്ചറൽ എൻജിനീയറുമായ പ്രേം പണിക്കർ പറയുന്നു. ‘‘ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളും അങ്ങനെയാണ്. നിർമാണം കഴിഞ്ഞ് 5–6 വർഷത്തിനിടയിൽ പൊളിഞ്ഞ് പോകാറുണ്ട്. ലവണാംശമുള്ള മണ്ണാണ് കാരണം. അത് തുരുമ്പിനെ സഹായിക്കും. അഞ്ചുവർഷത്തിൽ താഴെ മാത്രം പഴക്കമുള്ള പാലങ്ങളുടെ തകർച്ചയ്ക്കുള്ള ഒരു കാരണം കോൺക്രീറ്റിന്റെ ഗുണനിലവാരം മോശമായതാവാം. അത് സിമന്റിന്റെ മാത്രം കുറവു മൂലമാണെന്നു കണക്കാക്കരുത്. ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ചാൽ വിള്ളലുണ്ടാകും.

മുപ്പതു വർഷത്തിലേറെ പഴക്കമുള്ള പാലങ്ങളുടെ തകർച്ചയ്ക്ക് കാരണം കാലപ്പഴക്കമാണെന്ന് പറയാം. നൂറുവർഷം കാലാവധി വച്ചാണ് പല പൊതു അടിസ്ഥാന വികസന പദ്ധതികൾക്കും രൂപം നൽകുന്നത്. പാലങ്ങളും മേൽപാലങ്ങളും നിർമിക്കുന്നത് 100 വർഷത്തെ കാലാവധിക്കാണ്. റോഡുകൾ ഇന്ത്യൻ മാനദണ്ഡപ്രകാരം 15 വർഷത്തേക്കും. പക്ഷേ നിശ്ചിത കാലത്തിനിടയിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിൽ മാത്രമേ അവയ്ക്കു നിലനിൽപ്പുണ്ടാകൂ. പാലങ്ങളിൽ കാലക്രമേണ വിള്ളൽ വീഴുക സ്വാഭാവികമാണ്. അതിലൂടെ നനവ് അകത്തേക്കു കയറി കമ്പികൾ തുരുമ്പെടുക്കാനുള്ള സാധ്യത ഉണ്ട്. അതു കണ്ടുപിടിച്ച് പരിഹരിക്കണം, പല പാലങ്ങളും സ്ഥിതി ചെയ്യുന്നത് മിന്നൽ വെള്ളപ്പൊക്കം ഉള്ള സ്ഥലത്താണ്’’ – പ്രേംകുമാർ പറഞ്ഞു.

English Summary:

12 Bridge Collapses in 17 Days: The Startling Reality of Bihar's Infrastructure Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com