ADVERTISEMENT

കൊച്ചി ∙ കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ പരാതി പറഞ്ഞാൽ വനംവകുപ്പിനു പരിഹാസവും പുച്ഛവും. ജനങ്ങളിൽനിന്നു വനം സംരക്ഷിക്കാൻ വേലി കെട്ടിത്തിരിച്ച ഉദ്യോഗസ്ഥർക്ക് ആനകൾ സ്ഥിരമായി നാട്ടിലിറങ്ങുന്നതിൽ തികഞ്ഞ അലംഭാവം – എറണാകുളം ജില്ലയുടെ വടക്കുകിഴക്കൻ അതിർത്തിയിലെ മലയാറ്റൂരിലെ നാട്ടുകാരുടെ പരാതിയാണിത്. രാവിലെ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ തള്ളയാന രക്ഷിച്ചു കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥലത്ത് തടിച്ചുകൂടിയ തദ്ദേശ പ്രതിനിധികളടക്കമുള്ള നാട്ടുകാർ ഉയർത്തുന്ന പ്രതിഷേധം മണിക്കൂറുകൾ കഴിഞ്ഞും തുടരുകയാണ്. കലക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി ഉറപ്പുകൾ നല്‍കണമെന്നും ജീവനും സ്വത്തും സംരക്ഷിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

ജീവൻ കയ്യില്‍പ്പിടിച്ചാണു ജീവിക്കുന്നതെന്നാണു ഇവിടുത്തുകാർ പറയുന്നത്. ‘‘ആന വരുന്നു, ഫോറസ്റ്റുകാർ വരുന്നു, ഫോട്ടോ എടുത്തു പോകുന്നു’’ ഇതാണ് മലയാറ്റൂരിലെ അവസ്ഥ എന്നാണ് പ്രദേശവാസികളിലൊരാളുടെ പ്രതികരണം. മുളങ്കുഴി പ്രദേശത്ത് ആറു മാസം മുൻപും ആന കിണറ്റിൽ വീണിരുന്നു. പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനൽകി പോയ ഡിഎഫഒയെയും സംഘത്തെയും പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങള്‍ പരാതി പറഞ്ഞാൽ പുച്ഛിച്ചു ചിരിക്കും എന്നതല്ലാതെ പരിഹാരമുണ്ടാകുന്നില്ല. ഇന്നലെ രാത്രി ആന കിണറ്റിൽ വീണിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത് രാവിലെ ആറരയോടെ മാത്രം. വലിയോ തോതിലുള്ള അലംഭാവമാണ് ഉദ്യോഗസ്ഥർ കാണിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു കൊണ്ടുപോകുന്നു
മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു കൊണ്ടുപോകുന്നു

പ്രതിഷേധിക്കുന്ന നാട്ടുകാരുമായി പെരുമ്പാവൂർ എഎസ്പി രാവിലെ ചർച്ച നടത്തി. എന്നാല്‍ ഇനിയും പേടിച്ചു ജീവിക്കാൻ കഴിയില്ലെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കലക്ടറോ സബ് കലക്ടറോ എത്തണം എന്നുമാണു നാട്ടുകാരുടെ നിലപാട്. കാട്ടിൽ ഭക്ഷണമില്ലാതായതോടെ വലിയ തോതിലാണ് ആനകള്‍ കാടിറങ്ങുന്നത്. ഇവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ പോലും വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ചെക്പോസ്റ്റിൽ വിശ്രമിച്ചിരിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ ആന ഇറങ്ങിയിട്ടുണ്ട്, സൂക്ഷിച്ചു പൊയ്ക്കോളൂ എന്ന് മാത്രം അറിയിക്കും. ജോലി കഴിഞ്ഞും മറ്റും രാത്രി വൈകി വീടുകളിലേക്ക് എത്തുന്നവരുണ്ട്. ആനപ്പേടി കാരണം വൈകിട്ട് 6 മണിക്ക് മുൻപു വീട്ടിലെത്തേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. ആനപ്പേടിയിൽ ഇന്ന് ഇല്ലിത്തോട് യുപി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. ഈ പ്രദേശത്തുനിന്ന് 150ഓളം കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. കുട്ടിയാനയെ രക്ഷിച്ചിട്ടും ആനക്കൂട്ടം അകലെയല്ലാതെ നിലയുറപ്പിച്ചിട്ടുള്ളതിനാൽ ആശങ്കയൊഴിയുന്നില്ല.

English Summary:

Protest in Malayattur seeking remedy in wild animal attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com