ADVERTISEMENT

കൊച്ചി∙ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ, സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. ഉത്തരക്കടലാസുകൾ അടുക്കി സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഓട്ടമാറ്റിക് സ്റ്റോറേജ് ആന്‍ഡ് റിട്രീവൽ സിസ്റ്റം (എഎസ്ആർഎസ്) വാങ്ങിയതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഫണ്ട് ദുരുപയോഗം ചെയ്തെന്നും ക്രമക്കേടിന് നേതൃത്വം കൊടുത്തതു വഴി വിസി പ്രതിഫലം കൈപ്പറ്റി എന്നുമാരോപിച്ചാണ് സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് പി. ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് സർവകലാശാല, വിസി തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. 

ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ 2023 നവംബറിൽ ചാൻസലർക്ക് പരാതി  നൽകിയിരുന്നു എന്ന് ഹർജിയിൽ പറയുന്നു. 2024 ജൂലൈ 11ന് വിസി സർവീസിൽ നിന്ന് വിരമിക്കുകയാണ്. ചാൻ‍സലറിൽ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിസി വിരമിക്കുന്നതിനു മുൻപ് ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ ചാൻസലർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എഎസ്ആർഎസ് വാങ്ങാൻ സർവകലാശാല തീരുമാനിച്ചത് വൈസ് ചാലൻസലറുടെ നിർബന്ധത്തെ തുടർന്നായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഏതെങ്കിലും വിധത്തിൽ ഉപകാരമുള്ളതാണോ എന്നു പോലും പരിശോധിക്കാതെയും ഒരുവിധത്തിലും നീതീകരിക്കാൻ പറ്റാത്ത വില കൊടുത്തുമാണ് എഎസ്ആർഎസ് വാങ്ങാൻ തീരുമാനിച്ചത്. സർവകലാശാലയുടെ ആവശ്യത്തിന് ഉതകുന്നതല്ല ഇതെന്നും അനുവദിക്കപ്പെട്ട തുകയിലും കൂടുതലാണെന്നും ഫിനാ‍ൻസ് ഓഫീസറും വ്യക്തമാക്കിയിരുന്നു. അതിനാൽ ഇക്കാര്യം സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി മുമ്പാകെ വയ്ക്കുമെന്നും ഫിനാൻസ് ഓഫീസർ വ്യക്തമാക്കിയിരുന്നു. 

എഎസ്ആർഎസ് വാങ്ങുന്നതിനും അതിന്റെ അറ്റകുറ്റപ്പണികൾ അടക്കമുള്ളവയ്ക്കും വലിയ ചെലവ് വരുന്നതാണെന്നും ഇത് പ്രവർത്തിപ്പിക്കാൻ വലിയ പരിശീലനം ആവശ്യമാണെന്നതും സർവകലാശാലയ്ക്ക് അത്യാവശ്യപ്പെട്ട ഒന്നല്ല ഇതെന്നതും അടക്കമുള്ള കാര്യങ്ങൾ ഫിനാൻസ് ഓഫിസർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇക്കാര്യം സിൻഡിക്കറ്റ് അംഗമെന്ന നിലയിൽ താനും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വൈസ് ചാൻസിലറും സിൻഡിക്കറ്റിലെ ഒരു വിഭാഗമാളുകളും ഇത് വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. 

മാത്രമല്ല, ഈ സംവിധാനം സ്ഥാപിക്കേണ്ടത് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറുടെ മേൽനോട്ടത്തിലായിരിക്കണമെങ്കിലും ഇത് പൂർണമായി അവഗണിച്ചു. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറെ സാങ്കേതിക കമ്മിറ്റിയിൽ പോലും വിസിയും സിൻഡിക്കറ്റും ഉൾപ്പെടുത്തിയില്ല. 10 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ പ്രാരംഭ ചെലവ്് കണക്കാക്കിയിരുന്നത്. ഇത്രയും ഫണ്ട് സർവകലാശാല അനുവദിക്കാത്തതിനാൽ ധനകാര്യ കമ്മിറ്റിയുടെ അനുമതിയില്ലാതെ വിസി നേരിട്ട് ബാക്കി തുക കൂടി അനുവദിച്ചു. 10 കോടി രൂപ കണക്കാക്കി തുടങ്ങിയ സംവിധാനം ഒടുവിൽ പൂർത്തിയാക്കിയത് 26 കോടി രൂപയ്ക്കാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി വാങ്ങാതെ എല്ലാം വി.സിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപ്പാക്കിയത്. സർവകലാശാല കംപ്യൂട്ടര്‍ സെന്ററിലെ ഒരു അസി. പ്രഫസറായിരുന്നു എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചത്. ഫണ്ട് അനുവദിക്കപ്പെട്ടതും ഇയാളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു.

ഇത്രയും തുക മുടക്കിയ സിഇഎഎം എന്ന് പിന്നീട് പേരുമാറ്റിയ എഎസ്ആർഎസ് സംവിധാനം ശരിയായ രീതിയിൽ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഉത്തരപ്പേപ്പറുകളും മറ്റും ഇപ്പോഴും അടുക്കി വയ്ക്കുന്നത് ജീവനക്കാർ തന്നെയാണ്. 15 ജീവനക്കാരാണ് ഇതിനു വേണ്ടി മാത്രം നിയോഗിക്കപ്പെട്ടിട്ടുള്ളത്. കോടിക്കണക്കിന് രൂപ മുടക്കിയിട്ടും അതെല്ലാം വെറുതെയായിപ്പോയെന്നും ഹർജിയിൽ പറയുന്നു. വിസിയുടെ നേതൃത്വത്തിൽ സര്‍വകലാശാലയുടെ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഇത്തരത്തിൽ പണം അനുവദിച്ചതിന് വി.സിക്ക് പാരിതോഷികങ്ങൾ ലഭിച്ചതായും ഹർജിയിൽ അവകാശപ്പെടുന്നു.

English Summary:

Fund misuse allegation against Calicut university VC MK Jayaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com