ADVERTISEMENT

തിരുവനന്തപുരം∙ വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാ‍ർഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ വാക്പോര്. ഏറ്റവും ഗൗരവമുള്ള കാര്യത്തിൽ മന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കുട്ടികൾ പോകുന്നത് വീട് പണയപ്പെടുത്തിയാണെന്നും സംസ്ഥാനത്തിന്റെ പണം പുറത്തേക്ക് പോകുന്നുവെന്നും സതീശൻ ആരോപിച്ചു. എന്നാൽ വിദ്യാർഥികൾ വിദേശപഠനത്തിനു പോകുന്നതിനെ തടയേണ്ടതില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. വിദേശപഠനത്തെ പ്രോത്സാഹിക്കണമെന്ന് ഭരണകക്ഷി എംഎൽഎ ശ്രീനിജനും ആവശ്യപ്പെട്ടു. ഒടുവിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ധിക്കാരത്തോടെയാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചതെന്നും വിരൽചൂണ്ടി സംസാരിച്ചതിൽ പ്രതിഷേധമുണ്ടെന്നും ആർ.ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവിനു പുച്ഛവും ധാർഷ്ട്യവുമാണെന്ന് മന്ത്രി എം.ബി.രാജേഷും കുറ്റപ്പെടുത്തി. നിങ്ങൾക്കുമാകാം തിരുത്തലെന്നായിരുന്നു സ്പീക്കർ ഭരണപക്ഷത്തോട് പറഞ്ഞത്. നോർക്കയുടെ മൈഗ്രേഷൻ സർവേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിനു പോയ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. എന്നാൽ സ്റ്റുഡൻസ് മൈഗ്രേഷൻ ആഗോള പ്രതിഭാസമാണെന്നു ബിന്ദു പറഞ്ഞു.

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാലു ശതമാനം മാത്രമാണ് കേരളത്തിൽ. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം. കേരളത്തിലെ സർവകലാശാലകൾക്ക് ഒരു തകർച്ചയുമില്ല. രാജ്യാന്തര തലത്തിൽ സർവകലാശാലയുടെ കീർത്തി വർധിക്കുകയാണ്. വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും ബിന്ദു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com