ADVERTISEMENT

വാഷിങ്ടൻ∙ യുഎസിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥി ആക്രമിക്കപ്പെടുന്നത് 52 വർഷത്തിനുശേഷം. 1972ലാണ് ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനാർഥിക്കുനേരെ ആക്രമണമുണ്ടായത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നോമിനേഷൻ നൽകിയിരുന്ന ജോർജ് സി. വാലസാണ് അന്ന് ആക്രമിക്കപ്പെട്ടത്. മേരിലാൻഡിൽ പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്ന വാലസിനുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്നു ഭാഗികമായി ശരീരം തളർന്ന വാലസ് 1998ൽ മരിക്കുന്നതുവരെ വീൽചെയറിലായിരുന്നു.

അതിനുമുമ്പു അടിക്കടി നേതാക്കൾക്കുനേരെ ആക്രമണങ്ങളുണ്ടായി. 4 യുഎസ് പ്രസിഡന്റുമാരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 1865ൽ കൊല്ലപ്പെട്ട എബ്രഹാം ലിങ്കനാണ് ആദ്യം കൊല്ലപ്പെടുന്ന യുഎസ് പ്രസിഡന്റ്. കറുത്തവരുടെ അവകാശങ്ങൾക്കു പിന്തുണ നൽകിയതിന്റെ പേരിൽ ജോൺ വിൽകെസ് ബൂത്താണ് ലിങ്കനുനേരെ വെടിയുതിർത്തത്. ഏപ്രിൽ 14ന് വെടിയേറ്റ ലിങ്കൻ 15ന് മരിച്ചു. 1881ൽ യുഎസിന്റെ 20ാമത് പ്രസിഡന്റ് ജെയിംസ് ഗാർഫീൽഡ് വെടിയേറ്റു മരിച്ചതാണു രണ്ടാമത്തെ സംഭവം. ചാൾസ് ഗിറ്റൂ എന്നയാളായിരുന്നു പ്രതി. 1901ൽ 25ാമത്തെ പ്രസി‍ഡന്റ് വില്യം മ‌ക്‌കിൻലി, 35ാം പ്രസിഡന്റ് ജോൺ എഫ്. കെന്നഡി എന്നിവരാണു പിന്നീട് കൊല്ലപ്പെട്ടവർ. രണ്ടുപേരും കൊല്ലപ്പെട്ടത് വെടിയേറ്റ്.

പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്‌ലിൻ ഡി.റൂസ്‌വെൽറ്റ്, ഹാരി എസ്. ട്രൂമാൻ, ജെറാൾഡ് ഫോഡ്, റൊണാൾഡ് റീഗൻ, ജോർജ് ബുഷ്, തിയോഡോർ റൂസ്‌വെൽറ്റ് എന്നിവർക്കുനേരെയും വധശ്രമങ്ങളുണ്ടായി. ജെറാൾഡ് ഫോഡിനുനേരെ 2 തവണയാണു വധശ്രമമുണ്ടായത്. രണ്ടിലും ഫോഡ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 1981ലാണ് റീഗനുനേരെ ആക്രമണമുണ്ടായത്. മാനസികവെല്ലുവിളി നേരിട്ടിരുന്ന ജോൺ ഹിൻക്‌ലിയായിരുന്നു റീഗനെ ആക്രമിച്ചത്.

പ്രസിഡന്റ് സ്ഥാനാർഥികൾക്കുനേരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. 1968ൽ കലിഫോർണിയയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി ജയിച്ച റോബർട്ട് എഫ്. കെന്നഡി ലൊസാഞ്ചലസിൽ വെടിയേറ്റ് മരിച്ചു. ജോൺ എഫ്. കെന്നഡിയുടെ സഹോദരനായിരുന്നു റോബർട്ട്.

English Summary:

4 US presidents have been killed in various attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com