ADVERTISEMENT

തിരുവനന്തപുരം∙ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിെല മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ. ജോയി(47)ക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന 33 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് രക്ഷാദൗത്യം താല്‍കാലികമായി നിര്‍ത്തിവച്ചത്. പരിശോധന തിങ്കളാഴ്ച രാവിലെ പുനരാരംഭിക്കും.

രക്ഷാദൗത്യത്തിനായി നാവികസേന സംഘം തിരുവനന്തപുരത്തെത്തി. നാവിക സേനയുടെ അഞ്ചു പേരടങ്ങുന്ന സ്‌കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. സംഘത്തിന്റെ നേതൃത്വത്തില്‍ ആമയിഴഞ്ചാൻ തോട്ടില്‍ പ്രാഥമിക പരിശോധന നടത്തുകയാണ്. തുടർരക്ഷാ പ്രവർത്തനം ഈ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സംഘത്തെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. യോഗത്തില്‍ നാവികസേന, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് പ്രതിനിധികളും പങ്കെടുത്തു.

മാലിന്യം നീക്കാൻ റെയിൽവേയുടെ കരാർ ഏറ്റെടുത്ത ഏജൻസിയുടെ താൽക്കാലിക തൊഴിലാളിയാണ് ജോയ്. 3 ദിവസം മുൻപാണ് ജോലിക്കായി അതിഥി തൊഴിലാളികളോടൊപ്പം ജോയ് എത്തിയത്. കനത്ത മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്നു കൂടി ഒഴുക്കിൽപ്പെടുകയായിരുന്നു. കരയിൽനിന്ന അതിഥി തൊഴിലാളികൾ കയർ എറിഞ്ഞു കൊടുത്തെങ്കിലും രക്ഷിക്കാനായില്ല. 

ജോയിയെ കാണാതായ സ്ഥലം മുതൽ റെയിൽവേ സ്റ്റേഷനിലെ മൂന്ന്, നാല് ട്രാക്കുകളുടെ ഭാഗംവരെ അഴുക്കുചാലിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ ട്രാക്കിന്റെ അടിയിലൂടെ കടന്നുപോകുന്ന അഴുക്കുചാലിന്റെ 40 മീറ്ററോളം ഭാഗത്താണ് തിരച്ചിൽ നടത്തിയത്. മാൻഹോളിലൂടെയാണ് രക്ഷാപ്രവർത്തകർ അഴുക്കുചാലിന് ഉള്ളിലേക്ക് ഇറങ്ങിയത്. ഇനി നാല് അഞ്ച് ട്രാക്കുകളുടെ ഭാഗത്തേക്ക് തിരച്ചിൽ നടത്തും. എൻഡിആർഎഫും ഫയർഫോഴ്സുമാണ് തിരച്ചിൽ നടത്തുന്നത്. മാലിന്യം നിറഞ്ഞിരിക്കുന്നതിനാൽ രക്ഷാദൗത്യം ദുഷ്ക്കരമാണ്. അഴുക്കുചാലിന്റെ മധ്യഭാഗത്ത് മാലിന്യം നിറഞ്ഞ് കട്ടിപിടിച്ചതിനാൽ തിരച്ചിൽനടത്തുന്നത് ദുഷ്കരമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

English Summary:

Contract worker goes missing in Thiruvananthapuram Amayizhanchan canal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com