ADVERTISEMENT

ഭുവനേശ്വർ∙ 46 വർഷത്തിന് ശേഷം തുറന്ന പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ അകത്തെ അറയിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ സ്ട്രോങ് റൂമിലേക്ക് മാറ്റി. നാലു പെട്ടികളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളാണ് ക്ഷേത്രത്തിനുള്ളില്‍ തന്നെയുള്ള താൽക്കാലിക സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. 46 വർഷങ്ങൾക്ക് മുൻപാണ് രത്നഭണ്ഡാരം അവസാനമായി ഓഡിറ്റിങ് നടത്തുന്നതിനായി തുറന്നത്.

ക്ഷേത്രത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പാധിയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് രത്നഭണ്ഡാരം തുറന്ന് സാധനങ്ങൾ മാറ്റിയത്. ഒഡീഷ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്രണ്ട്, ക്ഷേത്ര ജീവനക്കാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സമയക്കുറവുമൂലം അകത്തെ അറയിലെ പെട്ടികൾ സംഘം ഇന്നു തുറന്നില്ല. ഇതിലുള്ള ആഭരണങ്ങള്‍ ക്ഷേത്രത്തിൽ തിങ്കളാഴ്​ച നടക്കുന്ന ‘ബഹുദ യാത്ര’ ഉത്സവാഘോഷത്തിന് ശേഷമായിരിക്കും താൽക്കാലിക സ്‌ട്രോങ് റൂമിലേക്ക് മാറ്റുക.

ഒന്നര മണിക്കൂർ സമയമെടുത്താണ് രത്നഭണ്ഡാരത്തിലെ സാധനങ്ങൾ സ്ട്രോങ് റൂമിലേക്ക് സംഘം മാറ്റിയത്. രത്നഭണ്ഡാരത്തിലെ അറയുടെ മൂന്നു പൂട്ടുകളും തകർത്ത ശേഷമാണ് സംഘത്തിന് അകത്ത് പ്രവേശിക്കാനായത്. കാലപ്പഴക്കം കാരണം ഇതിനു വേണ്ടി നൽകിയിരുന്ന ചാവികൾ ഉപയോഗിച്ച് പൂട്ടുകൾ തുറക്കാൻ സാധിച്ചിരുന്നില്ല.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിയമാവലി അനുസരിച്ച് മൂന്നു വർഷത്തിലൊരിക്കലാണു ഭണ്ഡാരം തുറന്നു പരിശോധിക്കേണ്ടത്. ഈ ഭണ്ഡാരം ലോക്സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒഡീഷയിലെ വിവാദ വിഷയമായിരുന്നു. അധികാരത്തിലെത്തിയാൽ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. രേഖകൾ പ്രകാരം രത്‌നഭണ്ഡാരത്തിൽ മൊത്തം 454 സ്വർണ വസ്തുക്കളും (128.38 കിലോഗ്രാം) 293 വെള്ളി സാമഗ്രികളും (221.53 കിലോഗ്രാം) ഉണ്ടെന്നാണു കണക്ക്.

രത്നഭണ്ഡാരത്തിലെ അളവറ്റ നിധിശേഖരത്തിനു പുറമേ, ജഗന്നാഥ ക്ഷേത്രത്തിന്റെ പേരിൽ ബാങ്കിൽ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണു 2023 ലെ കണക്ക്. ക്ഷേത്രത്തിലേക്കു ഭക്തർ സംഭാവന ചെയ്ത സ്വർണം ദേശസാൽകൃത ബാങ്കിലാണ്. ഇതു മൂന്നു കിലോ വരും. ഒഡീഷയിൽ ഭഗവാൻ ജഗന്നാഥന്റെ പേരിൽ 60,426 ഏക്കർ ഭൂമിയുണ്ട്.

English Summary:

Historic Ratna Bhandaram at Puri Jagannath Temple Opens After 46 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com