ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ ജോയിയുടെ ജീവന്റെ തുടിപ്പുതേടി അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം രാവും പകലും മുങ്ങാംകുഴിയിടുമ്പോള്‍ കേരളം മുഴുവന്‍ അവരെ ഉറ്റുനോക്കി പ്രാര്‍ഥനയോടെ കാത്തിരുന്നു. മരണം പതിയിരിക്കുന്ന ഓരോ ദൗത്യത്തിലും മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി മുന്നിട്ടിറങ്ങുന്ന സ്‌കൂബാ ഡൈവിങ് ടീമിന് യാതൊരു തരത്തിലുളള അധിക ഇന്‍ഷുറന്‍സ് പരിരക്ഷയോ പാരിതോഷികമോ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇത്തരം അതിസാഹസിക ദൗത്യത്തില്‍ പങ്കെടുത്താല്‍ പ്രതിമാസം 500 രൂപയാണ് അധിക ആനൂകൂല്യമായി ലഭിക്കുന്നത്. കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്ന ആവശ്യമാണ് വെട്ടിച്ചുരുക്കിയത്. 

അഡ്വാന്‍സ്ഡ് ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് കോഴ്‌സ് പാസായാല്‍ ആണ് ഡൈവര്‍ ആയി പ്രഖ്യാപിക്കുന്നത്. അതിനു ശേഷം പ്രതിമാസം 500 രൂപ അലവന്‍സായി നല്‍കും. പരിശീലന സമയത്തുള്‍പ്പെടെ ഏപ്പോഴും അപകടം ഉണ്ടാകുന്ന മേഖലയിലേക്കു കൂടുതല്‍ ആളുകള്‍ എത്താതിരിക്കുന്നതും ഇതുകൊണ്ടാണ്. പരിശീലന സമയത്ത് ഡീപ്പ് ഡൈവിങ് ചെയ്ത ഫയർഫോഴ്സ് ജീവനക്കാരൻ എയര്‍ എബോളിസം എന്ന അവസ്ഥ ബാധിച്ച് പെട്ടെന്ന് അബോധാവസ്ഥയിലാകുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുന്ന സ്ഥിതിയിലെത്തുകയും ചെയ്തിരുന്നു. ഡീകംപ്രഷന്‍ ചേംബറില്‍ എത്തിച്ച് ഒരാഴ്ചയോളം ചികിത്സ നല്‍കിയ ശേഷമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത്. ഈ സമയത്തും വകുപ്പ് പണം ചെലവഴിച്ചതല്ലാതെ പ്രത്യേക ഇൻഷുറന്‍സ് പരിരക്ഷ ഒന്നും ലഭിച്ചിരുന്നില്ല.

പത്തുമീറ്റര്‍ ആഴത്തില്‍ പോകുന്ന ആളുകള്‍ക്ക് ഉണ്ടാകാവുന്ന ഡീകംപ്രഷന്‍ സിക്‌നെസ്, എയര്‍ എംബോളിസം, നാര്‍കോസിസ് (ശ്വസിക്കുന്ന വാതകം വിഷമയമാകുക), മര്‍ദവ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ മേഖലയില്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളികള്‍. അതിനപ്പുറം ദുര്‍ഘടഘട്ടങ്ങളിലെ അപകടാവസ്ഥകളും മറികടന്നാണ് പലപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവരിക. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രംഗത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിക്കാത്തതിനാല്‍ സ്‌കൂബാ ഡൈവിങ് പരിശീലനത്തിന് ആളുകൾ കുറയുകയാണ്. പരിശീലനം കഴിഞ്ഞവര്‍ പോലും ദുര്‍ഘടഘട്ടങ്ങള്‍ മുന്നിട്ടറങ്ങുന്നില്ല. ഫോര്‍ട്ട്‌കൊച്ചിയിലെ ഐഎടിഡബ്ല്യുആര്‍ എന്ന അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. കേരളത്തിലാകെ ഇപ്പോള്‍ 250ഓളം പേർ സ്‌കൂബാ ഡൈവര്‍മാരായി പരിശീലനം നേടിയിട്ടുണ്ട്.

English Summary:

Kerala's Scuba Diving Heroes: Risking Lives with Minimal Support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com