ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് മരിച്ചത് . മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന യുവതി ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ഉത്തരവിൽ പറയുന്നു. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നൽകിയ പരാതിയിലാണ് നടപടി.

കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിയ യുവതി കുത്തിവയ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ ആരോപണം. നേരത്തെ കൃഷ്ണയ്ക്ക് ആസ്മയും അലർജിയും സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുത്തിവയ്പ്പ് നൽകിയതോടെ രോഗി അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി.

ഇവരുടെ പരാതിയില്‍ ചികില്‍സിച്ച ഡോക്ടര്‍ വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ബന്ധുക്കളുടെ ആരോപണം ഇന്നലെ തന്നെ ഡോക്ടര്‍മാരുടെ സംഘടനയും , ആശുപത്രിയും നിഷേധിച്ചിരുന്നു. പാന്‍റാപ്രസോള്‍ എന്ന മരുന്നു മാത്രമാണ് കൃഷ്ണയ്ക്കു നല്‍കിയതെന്നുമാണ് വിശദീകരണം

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭർത്താവ്: ശരത്. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. 

English Summary:

Lady died after taking injection from government hospital at Thiruvananathapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com