ADVERTISEMENT

കൊൽക്കത്ത∙ വൻ ജനകീയ പ്രക്ഷോഭത്തിനു വേദിയാകുന്ന ബംഗ്ലദേശിൽനിന്ന് അഭയം തേടി എത്തുന്നവർക്കായി സംസ്ഥാനം വാതിൽ തുറന്നിടുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യുഎൻ അഭയാർഥി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു നിസ്സഹായരായവർക്ക് ആശ്രയം നൽകാനുള്ള തീരുമാനമെന്ന് മമത വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന റാലിയിലാണു മമത ബിജെപിയെ ചൊടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്.

അയൽ സംസ്ഥാനമായ അസമിലെ വംശീയ സംഘട്ടനത്തിൽ ദുരിതം അനുഭവിച്ചവർക്കും ബംഗാൾ അഭയം നൽകിയിട്ടുണ്ടെന്ന് മമത ഓർമിപ്പിച്ചു. ബംഗ്ലദേശ് വിഷയത്തിൽ സംയമനം പാലിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് മമത ആവശ്യപ്പെട്ടു.

അതേസമയം, മമതയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. സ്വയം പ്രഖ്യാപനം നടത്തും മുൻപ് കേന്ദ്രസർക്കാരുമായി വിഷയം ചർച്ച ചെയ്യണമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ‌ കൂടിയായ കേന്ദ്രമന്ത്രി സുകന്ദ മജുംദാർ പറഞ്ഞു. ഇങ്ങനെ പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലദേശികളെ അനധികൃതമായി എത്തിച്ച് ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ ഗൂഢപദ്ധതിയാണിതെന്നു ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് അമിത് മാളവ്യയും ആരോപിച്ചു. 

അതേസമയം, ബംഗ്ലദേശിൽ രക്തരൂഷിതമായ വിദ്യാർഥി പ്രക്ഷോഭത്തിന് ഇടവരുത്തിയ ഹൈക്കോടതിയുടെ സംവരണ ഉത്തരവിന്റെ പ്രധാന ഭാഗങ്ങൾ സുപ്രീംകോടതി റദ്ദാക്കി. സർക്കാർ ജോലികളിൽ 93% ഇനി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്നു സുപ്രീംകോടതി അപ്‌ലറ്റ് ഡിവിഷൻ വ്യക്തമാക്കി. 1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്കുള്ള സംവരണം 5% ആയി കുറച്ചു. 2018ൽ എടുത്തുകളഞ്ഞ, ഇവർക്കുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിനു കാരണമായത്. 

സുപ്രീം കോടതി ഉത്തരവോടെ പ്രക്ഷോഭം അവസാനിക്കുമെന്നാണു കരുതുന്നതെന്ന് അറ്റോർണി ജനറൽ എ.എം. അമിൻ ഉദിൻ പറഞ്ഞു. അതേസമയം അറസ്റ്റിലായവരെ വിട്ടയയ്ക്കുകയും കുറ്റവാളികളായ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്യുന്നതു വരെ സമരം തുടരുമെന്നാണു പ്രക്ഷോഭകർ പറഞ്ഞത്. പ്രക്ഷോഭത്തിൽ ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് വിലക്കും നിരോധനാജ്ഞയും തുടരുകയാണ്.

English Summary:

Mamata urges shelter for asylum seekers of- Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com