ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (2024-25) 6.5നും 7 ശതമാനത്തിനും ഇടയിൽ ജിഡിപി വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ-2024 റിപ്പോർട്ട്. നാളെ അവതരിപ്പിക്കുന്ന മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിന്‍റെ മേശപ്പുറത്തു വച്ച സാമ്പത്തിക സർവേ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2022-23ൽ 7 ശതമാനവും 2023-24ൽ ഇന്ത്യ 8.2 ശതമാനവും വളർന്നിരുന്നു. ഇന്ത്യ നടപ്പുവർഷം 7.2 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യ 7 ശതമാനം വളരുമെന്ന് അടുത്തിടെ ഐഎംഎഫും ഏഷ്യൻ വികസന ബാങ്കും (എഡിബി) വിലയിരുത്തിയിരുന്നു.

രാജ്യത്തിന്‍റെ കഴിഞ്ഞ ഒരു വർഷക്കാലത്തെ സാമ്പത്തിക മേഖലയുടെ അവലോകന റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേഷ്വരന്‍റെ നേതൃത്വത്തിൽ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിനു കീഴിലെ ഇക്കണോമിക് ഡിവിഷൻ തയാറാക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട്.

നടപ്പു സാമ്പത്തിക വർഷത്തെ സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെയും ബജറ്റിന്‍റെയും ദിശാബോധം എന്തായിരിക്കണമെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടും. പ്രത്യേത പരിഗണന ആവശ്യമായ മേഖലകളെയും സർവേ എടുത്തുപറയും. എന്നാൽ, സർവേ റിപ്പോർട്ട് അതേപടി കേന്ദ്രം അംഗീകരിക്കണമെന്ന് നിർബന്ധമില്ല.

ഭക്ഷ്യവില കുതിക്കുന്നു, സാമ്പത്തിക അസമത്വവും

രാജ്യത്ത് ഭക്ഷ്യോൽപന്ന വിലനിലവാരം (ഫുഡ് ഇൻഫ്ലേഷൻ) കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇരട്ടിയായെന്ന് സർവേ വ്യക്തമാക്കുന്നു. 2021-22ലെ 3.8 ശതമാനത്തിൽനിന്ന് 7.5 ശതമാനത്തിലേക്കാണ് കഴിഞ്ഞവർഷത്തെ വളർച്ച. കാലാവസ്ഥാ വ്യതിയാനം, ഉഷ്ണതരംഗം, കാലെതെറ്റിപ്പെയ്ത മഴ, മോശം മൺസൂൺ, വരൾച്ച എന്നിവ കാർഷികോൽപാദനത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ചില്ലറ വിലക്കയറ്റത്തോത് (റീറ്റെയ്ൽ ഇൻഫ്ളേഷൻ) 2022-23ലെ 6.7ൽ നിന്ന് 2023-24ൽ 5.4 ശതമാനത്തിലേക്ക് കുറഞ്ഞത് നേട്ടമാണെന്നും റിപ്പോർട്ട് പറയുന്നു.

രാജ്യത്ത് മൊത്തം വരുമാനത്തിന്‍റെ 6-7 ശതമാനവും നേടുന്നത് ജനസംഖ്യയിലെ ഉയർന്ന സാമ്പത്തികശേഷിയുള്ള ആദ്യ 6-7 ശതമാനം പേരാണെന്നും വരുമാനത്തിന്‍റെ മൂന്നിലൊന്നും നേടുന്നത് ആദ്യ 10 ശതമാനം പേരാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ജനസംഖ്യയിൽ രണ്ടിലൊന്ന് പേരും തൊഴിൽ വൈദഗ്ധ്യമുള്ളവരല്ല. നിർമാണ (കൺസ്ട്രക്‌ഷൻ) മേഖലയാണ് തൊഴിലവസരങ്ങളിൽ കൂടുതൽ വളർച്ച നേടുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ളവരെ കൂടുതലായി ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇന്ത്യയുടെ ധനക്കമ്മി 2025-26ൽ ജിഡിപിയുടെ 4.6 ശതമാനത്തിലേക്ക് താഴുമെന്നും സർവേ പറയുന്നു.

English Summary:

Economic Survey 2024: India's economic growth projected at 6.5-7%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com