ADVERTISEMENT

കോഴിക്കോട്∙ അർജുന്റെ രക്ഷാപ്രവർത്തനത്തിന് വേണ്ടി കോഴിക്കോട്ടുനിന്നുള്ള 18 പേരടങ്ങുന്ന സന്നദ്ധ സംഘം ഷിരൂരിലേക്കു തിരിച്ചു. ഇന്നു പുലർച്ചെ ഒരു മണിക്കാണ് സംഘം പ്രത്യേക വാഹനത്തിൽ ഷിരൂരിലേക്കു പോയത്. കർമ ഓമശ്ശേരി, എന്റെ മുക്കം സന്നദ്ധ സേന, പുൽപറമ്പ് സന്നദ്ധ സേന എന്നീ സംഘങ്ങളിൽനിന്നുള്ളവരാണു പോയത്. മുങ്ങൽ വിദഗ്ധരുൾപ്പെടെയുള്ളവരാണ് സംഘത്തിൽ. ഡിങ്കിയും മറ്റ് ഉപകരണങ്ങളും കൈവശമുണ്ട്. അവിടെ എത്തിയശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സംഘാംഗമായ ഷംസീർ മനോരമ ഓൺലൈനോടു പറഞ്ഞു. 

‘‘മണ്ണ് നീക്കണമെങ്കിൽ മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറും ആവശ്യമാണ്. അത് ഇവിടെനിന്ന് കൊണ്ടുപോകുന്നതു പ്രായോഗികമല്ല. അവിടെ എത്തിയശേഷം മലയാളികളുടെ സഹായത്തോടെ ക്വാറി ഉടമകളെയോ മറ്റോ ബന്ധപ്പെട്ടു മണ്ണുമാന്തി യന്ത്രങ്ങളും മറ്റും സംഘടിപ്പിക്കാൻ സാധിക്കുമെന്നാണു കരുതുന്നത്. ജെസിബി ഉൾപ്പെടെ എല്ലാ വാഹനങ്ങളും പ്രവർത്തിപ്പിക്കാൻ അറിയുന്നവരാണു സംഘത്തിലുള്ളത്. തിരച്ചിൽ നടത്തുന്ന സ്ഥലത്തേക്കു കയറ്റി വിടുമോ എന്ന കാര്യത്തിൽ ആശങ്കയില്ല. എം.കെ.രാഘവൻ എംപി സ്ഥലത്തുണ്ട്. അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. സന്നദ്ധ പ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പിൽ മലയാളികളായ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുണ്ട്. ഇവരുടെ പിന്തുണയോടെയാണു പോകുന്നത്. ഷിരൂരിൽ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാൽ ബന്ധപ്പെടണമെന്ന് ഇവർ അറിയിച്ചിട്ടുണ്ട്’’ – അദ്ദേഹം പറഞ്ഞു. 

നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പരിശീലനം ലഭിക്കുകയും ചെയ്തവരാണു സംഘത്തിലുള്ളവർ. സ്ഥലം എംപിയായ എം.െക.രാഘവൻ ഇന്നലെ രാത്രി മുതൽ ഷിരൂരിലുണ്ട്.

English Summary:

Kozhikode Volunteers to Join Rescue Efforts for Arjun in Shirur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com