ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 12.5 ശതമാനത്തിൽനിന്ന് ആറു ശതമാനമായി കുറച്ചതോടെ വില കുത്തനെ ഇടിഞ്ഞു. ഇന്നു രണ്ട് ഘട്ടമായി 2,200 രൂപയാണ് പവന് കുറഞ്ഞത്. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. നികുതി കുറച്ച പ്രഖ്യാപനത്തിനു പിന്നാലെ 2,000 രൂപ കൂടി കുറയുകയായിരുന്നു. രണ്ട് ഘട്ടമായി ഗ്രാമിന് 275 രൂപയും കുറഞ്ഞിട്ടുണ്ട്. 

ഇപ്പോൾ വില ഇങ്ങനെ

ഇന്ന് രാവിലെ സ്വർണാഭരണം വാങ്ങിയവർക്കു വലിയ തിരിച്ചടിയാണ് ഉച്ചയോടെയുണ്ടായ വിലയിടിവ്. രാവിലെ ഗ്രാമിനു 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് 250 രൂപ കൂടി കുറഞ്ഞ് ഗ്രാം വില 6,495 രൂപയായി. പവന് വില 2,000 രൂപ കുറഞ്ഞ് 51,960 രൂപയും. ഇന്നു രാവിലെ മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, മിനിമം 5 ശതമാനം പണിക്കൂലി ഉൾപ്പെടെ 58,412 രൂപ കൊടുത്താലായിരുന്നു ഒരു പവൻ സ്വർണാഭരണം വാങ്ങാമായിരുന്നത്. 

ഉച്ചയ്ക്കു വില ഇടിഞ്ഞതോടെ, ഒരു പവൻ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉൾപ്പെടെ 56,250 കൊടുത്താൽ മതി. രാവിലത്തെ വിലയേക്കാൾ 2,160 രൂപയോളം കുറവ്.

ദീർഘകാല ആവശ്യം, വിപണിക്ക് ആവേശം

12.5% ഇറക്കുമതി തീരുവ, 2.5% സെസ്, മൂന്ന് ശതമാനം ജിഎസ്‍ടി എന്നിങ്ങനെ മൊത്തം 18% നികുതിയാണ് ഇന്ത്യയിൽ സ്വർണത്തിനുണ്ടായിരുന്നത്. ഇത് കള്ളക്കടത്ത് കുത്തനെ കൂടാനും വഴിയൊരുക്കിയിരുന്നു. ശരാശരി 800 ടണ്ണാണ് ഇന്ത്യ ഔദ്യോഗികമായി ഓരോ വർഷവും ഇറക്കുമതി ചെയ്യുന്ന സ്വർണം. ഏതാണ്ടിത്രത്തോളം തന്നെ കള്ളക്കടത്തായും വരുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

കേരളത്തിലും നികുതി വെട്ടിച്ചുള്ള സമാന്തര സ്വർണ വ്യാപാരം നടക്കുന്നുണ്ടെന്ന് നിയമാനുസൃതം വ്യാപാരം ചെയ്യുന്നവർ ആരോപിച്ചിരുന്നു. ഇറക്കുമതി നികുതി കുറച്ചാൽ കള്ളക്കടത്ത് ഒരുപരിധി വരെ തടയാനാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കള്ളക്കടത്തുകാർക്ക് ഒരു കിലോഗ്രാം സ്വർണത്തിന് 10 ലക്ഷം രൂപവരെ ലാഭം ലഭിച്ചിരുന്നെങ്കിൽ നിലവിൽ ഇറക്കുമതി തീരുവ കുറച്ചതോടെ അത് 4 ലക്ഷം രൂപയ്ക്കു താഴെയായി കുറയുമെന്നാണു വിലയിരുത്തൽ. ഇത് കള്ളക്കടത്തിനെ നിരുത്സാഹപ്പെടുത്താൻ സഹായിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു. 

രാജ്യാന്തര വിപണിയും ആഭ്യന്തര വിപണിയും തമ്മിൽ വിലയിലുണ്ടായ അന്തരം കുറയാനും ഇറക്കുമതി തീരുവ ഇളവ് സഹായിക്കും. നേരത്തേ ആഭ്യന്തര വില ഗ്രാമിന് 1,000 രൂപയോളം കൂടുതലായിരുന്നു.

കച്ചവടം ഉഷാറാകും

ചിങ്ങമാസം ഉൾപ്പെടെ വിവാഹ സീസൺ അടുത്തതിനാൽ വില കുത്തനെ ഇടിഞ്ഞത് കേരളത്തിലെ സ്വർണ വിപണിക്ക് കരുത്താകും. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സ്വർണ വിൽപന നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം 200-250 കോടി രൂപയാണ് വിപണിയിലെ വിറ്റുവരവ്. പ്രതിവർഷ വിറ്റുവരവ് ശരാശരി ഒരുലക്ഷം കോടി രൂപയോളവും. ചിങ്ങമാസം, ഓണക്കാലം, അക്ഷയ തൃതീയ അവസരങ്ങളിലാണ് കേരളത്തിൽ ഏറ്റവുമധികം സ്വർണ വിൽപന നടക്കാറുള്ളത്.

English Summary:

Gold Prices Drop by Rs 2,000 Following Union Budget 2023 Announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com