ADVERTISEMENT

കോട്ടയം∙ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ മൂലം കാണാതായ ഡ്രൈവർക്കു വേണ്ടിയുള്ള തിരച്ചിലും ഇന്ത്യയുടെ ബജറ്റും തമ്മിൽ എന്തു ബന്ധം? ദുരന്തങ്ങൾ ഉൾപ്പെടെ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാൻ 1.52 ലക്ഷം കോടി രൂപ വകയിരുത്തിയ ബജറ്റ് പരിസ്ഥിതി സൗഹൃദ ഭാവിയിലേക്കുള്ള വഴിത്തിരിവാണെന്ന് ക്ലൈമറ്റ് ട്രെൻഡ്സ് പരിസ്ഥിതി സംഘടനാ മേധാവി ആരത് ഖോസ്‌ല പറഞ്ഞു. അസർബൈജാനിൽ ഈ നവംബറിൽ നടക്കുന്ന 29–ാമത് ലോക കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ പുതിയ ബജറ്റ് നിർദേശങ്ങൾ ഹരിത ലോകത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുള്ള ആത്മാർഥ ശ്രമങ്ങൾക്കൊപ്പം കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള കർമ പദ്ധതികൾക്കും തുടക്കം കുറിച്ച കേന്ദ്ര ബജറ്റാണ് ഇതെന്ന് കൗൺസി‍ൽ ഓൺ എനർജി, എൻവയൺമെന്റ് ആൻഡ് വാട്ടർ മേധാവി ഡോ. അരുണാഭാ ഘോഷ് പറഞ്ഞു. ദുരന്ത തീവ്രത കുറയ്ക്കാനും മാറുന്ന കാലാവസ്ഥയ്ക്ക് ഒപ്പം വിവിധ മേഖലകളെ പുനർസജ്ജീകരിക്കാനും പുനർനിർമിതികൾക്കും ബജറ്റിൽ ശ്രമമുണ്ടായി.

പ്രധാനമന്ത്രി സൗരോർജ പദ്ധതിയിൽ ഒരുകോടി വീടുകളെ ഉൾപ്പെടുത്തുന്നതോടെ ശുദ്ധഊർജത്തിന്റെ പ്രകാശയുഗം തന്നെ ഇന്ത്യൻ ഗ്രാമങ്ങളിൽ ഉദയം ചെയ്യുമെന്നു സിഇഇഡബ്ല്യു പ്രോഗ്രാം മേധാവി ഋഷഭ് ജെയിൻ പറഞ്ഞു. സോളർ സെൽ, പാനൽ എന്നിവയെ തീരുവകളിൽനിന്ന് ഒഴിവാക്കിയത് ഈ ദിശയിൽ ഗുണകരമാകും. തീവ്ര കാലാവസ്ഥ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽനിന്നു കരയകയറാൻ സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കുന്നതോടെ പ്രളയ ദുരിതാശ്വാസത്തിലെ തടസ്സം മാറും. ബിഹാറിനും അസമിനും ഉത്തരാഖണ്ഡിനും ഒപ്പം ഭിന്ന കാലാവസ്ഥാ ദുരന്തം നേരിടുന്ന സംസ്ഥാനത്തെ എങ്ങനെ ഇതിന്റെ പരിധിയിൽ കൊണ്ടുവരാമെന്നതു കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും എംപിമാരും പരിശോധിക്കണം.

ഇന്ത്യയിലെ 64 ശതമാനം താലൂക്കുകളും കാലാവസ്ഥാ ദുരന്തസാധ്യതയുടെ പട്ടികയിലാണ്. പ്രളയത്തെ നേരിടാൻ താനെ നഗരസഭ ചെയ്ത കാര്യങ്ങൾ ഇന്ത്യയിലെ നഗരങ്ങൾക്ക് മാതൃകയാക്കാം. കൃഷി ഉൾപ്പെടെ വിവിധ മേഖലകൾക്കു കാലാവസ്ഥാ ഫണ്ടുകൾ വേർതിരിച്ചു വയ്ക്കാനുള്ള നീക്കം ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് ഭാരതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി പ്രഫ. ഡോ. അഞ്‌ജൽ പ്രകാശ് വ്യക്തമാക്കി. കാറ്റിൽനിന്ന് പവനോർജം ഉൽപാദിപ്പിക്കാനുള്ള തീരുമാനം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ഗ്ലോബൽ വിൻ‍‍ഡ് എനർജി കൗൺസിൽ ചെയർമാൻ ഗിരീഷ് തന്തി പറഞ്ഞു. വനിതകൾക്കും യുവാക്കൾക്കും നൈപുണ്യം നൽകുന്നതിലൂടെ ഇന്ത്യയുടെ തൊഴിൽ മേഖലയെ ഉണർത്താനാവുമെന്ന് സിപ് ഇലക്ട്രിക് സംരംഭക സ്ഥാപകൻ റാഷി അഗർവാൾ പറഞ്ഞു. 400 ജില്ലകളിൽ വിള–അളവെടുപ്പ് ഡിജിറ്റലാക്കും. 6 കോടി കർഷകരെ ഒന്നിപ്പിക്കും. പമ്പ്ഡ് സ്റ്റോറേജ് ഊർജ പദ്ധതിയുടെ ഭാഗമാക്കുന്നത് കേരളത്തിനു ഗുണം ചെയ്യുമെന്നും വിദഗ്ധർ പറയുന്നു.

ഹൈഡ്രജൻ മിഷൻ, ലിഥിയം, ചെമ്പ് പോലെ 25 പ്രധാന ധാതുക്കൾക്കായി മിഷൻ, ഭാരതി ആണവ ചെറു റിയാക്ടറുകൾ തുടങ്ങിയവയും പുതുമകളാണ്. 

സാമ്പത്തിക സർവേ റിപ്പോർട്ടിൽത്തന്നെ ശുദ്ധവായുവിനു വേണ്ടിയുള്ള നാഷനൽ ക്ലീൻ എയർ പദ്ധതിക്ക് (എൻസിഎപി) 850 കോടി മാറ്റി വച്ചത് ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിലെ അനുമിത റോയി ചൗധരിയും അവന്തിക ഗോസ്വാമിയും നിവിത് യാദവും പറയുന്നു. ധനകാര്യ കമ്മിഷനിൽനിന്ന് കൂടുതൽ തുക ഇതിലേക്കു പ്രതീക്ഷിക്കാം. വെറും പൊടി തുടച്ചെടുക്കുന്ന പരിപാടിയായി ഇതിനെ കാണാതെ ഗതാഗതം മുതൽ വ്യവസായം വരെയുള്ള മേഖലകളിലെ വിഷപ്പുകകളുടെ പുറന്തള്ളൽ പൂർണമായും തടയുന്ന പരിപാടിയാക്കി മാറ്റാൻ കഴിയണം. 30 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 14 വൻനഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾക്ക് അടുത്തേക്കുവന്ന് കൂടുതൽ ജനങ്ങൾ താമസിക്കുന്ന രീതി നടപ്പാക്കാൻ ട്രാൻസിറ്റ് ഓറിയന്റഡ് ഡവലപ്മെന്റ് പദ്ധതി പ്രയോജനപ്പെട്ടേക്കും.

നടപ്പാതകൾക്കായി കൂടുതൽ സ്ഥലം കണ്ടെത്തണമെന്നും പരിസ്ഥിതി പ്രവർത്തകർ നിർദേശിക്കുന്നു. ഉപേക്ഷിക്കപ്പെട്ട നഗരഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി വീടുകളും പൊതുഗതാഗത സംവിധാനങ്ങളും സൈക്കിൾ പാതകളും മറ്റും നിർമിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. പിഎം ആവാസ് യോജന വഴി നിർമിക്കുന്ന പാവപ്പെട്ടവരുടെ വീടുകൾ എങ്ങനെ താപപ്രതിരോധമുള്ള വാസസ്ഥലങ്ങളാക്കാം എന്ന വലിയ വെല്ലുവിളിയും സർക്കാരിനു മുൻപിലുണ്ട്. ഇന്ത്യയെ 2070–ഓടെ കാർബൺ ബഹിർഗമന മുക്തമാക്കാനുള്ള ആത്മാർഥശ്രമം ബജറ്റിൽനിന്നു വായിച്ചെടുക്കാം. പക്ഷേ ഇതിനാവശ്യമായ കർമ പദ്ധതികൾ തുടങ്ങേണ്ട സമയമാണ്. ഇതിനുള്ള ദീർഘവീക്ഷണം ബജറ്റിൽ പ്രതിഫലിക്കുന്നില്ല. വൈദ്യുത വാഹനങ്ങൾക്കും സോളറിനുമുള്ള നികുതി ഇളവ് ഈ ദിശയിലേക്കുള്ള ശുഭസൂചനയാണ്. ഹരിത സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റത്തിനും ഇതു വഴിവച്ചേക്കും.

English Summary:

India's 2023 Budget: A Green Initiative Towards Combating Climate Change and Promoting Clean Energy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com