ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതമായ ദർശനത്തിനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും എർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനു വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 52 ലക്ഷം പേരാണ് കഴിഞ്ഞ വർഷം മണ്ഡല മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇത് ഓരോ വർഷവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദർശനം നടത്തിയത്.

പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്  റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും. ബിഎംബിസി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയിൽപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കും. നിലവിൽ നിലയ്ക്കലിൽ 8000 വാഹനങ്ങൾക്കുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്. ഇവിടെ പതിനായിരത്തിനു മുകളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. എരുമേലിയിൽ 1100 വാഹനങ്ങളുടെ പാർക്കിങ് എന്നുള്ളത് രണ്ടായിരമായി വർധിപ്പിക്കും. ആവശ്യമായ ആറേക്കർ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ കലക്ടർ സ്വീകരിച്ചു വരികയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിൽ മുഴുവൻ ഇടത്താവളങ്ങളും സമയബന്ധിതവായി ക്രമീകരിക്കും. ഭക്തരുടെ അടിയന്തര ആരോഗ്യ പരിപാലനത്തിന് ആക്‌സിഡന്റ് ട്രോമാ കെയർ സംവിധാനം ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒരുക്കും. സന്നിധാനത്ത് ഇസിജി, എക്കോ, ടിഎംടി അടക്കമുള്ള  സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ക്യൂവിൽ നിൽക്കുന്ന ഭക്തരുടെ അടിയന്തര ചികിത്സാർഥം വോളണ്ടിയർമാർക്ക് സിപിആർ പരിശീലനം നൽകും. ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം, കോന്നി തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ പ്രത്യേക സെൽ ആരംഭിക്കും. നിലവിൽ മൂന്ന് ആംബുലൻസ് എന്നുള്ളത് നാലായി ഉയർത്തുകയും നാലാമത്തെ ആംബുലൻസ് മരക്കൂട്ടം ഭാഗത്ത് സേവനം നൽകുകയും ചെയ്യും.

ഭക്തർക്ക്  ശുദ്ധമായ ദാഹജലം നൽകുന്നതിനുള്ള 4000 ലിറ്റർ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയർത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കടകളിൽ വിൽക്കുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കും. മാലിന്യ നിർമാർജനം സമയബന്ധിതമായി നടത്തും. മാലിന്യം തരംതിരിച്ച് കൈമാറുന്നതിനാവശ്യമായ നടപടി ശുചിത്വമിഷൻ  സ്വീകരിക്കും.

വന്യമൃഗ ശല്യമില്ലാതെ ദർശനം നടത്തുന്നതിന് ഭക്തരെ സഹായിക്കാൻ വനം വകുപ്പ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. നിലവിൽ പ്രതിദിനം 80,000 ഭക്തജനങ്ങളെയായിരിക്കും വെർച്വൽ ക്യുവിലൂടെ ദർശനത്തിനനുവാദം. സന്നിധാനത്തും പമ്പയിലും  എത്തുന്ന ഭക്തർക്ക്  വെയിലും മഴയും ഏൽക്കാതിരിക്കുന്നതിനാവശ്യമായ   മേൽക്കൂരകളുടെ  നിർമാണ പ്രവർത്തനം ദേവസ്വം ബോർഡ് ഉടൻ ആരംഭിക്കും. ശബരിമലയിലെ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു.

English Summary:

Sabarimala Pilgrimage: Minister Assures Safe & Convenient Darshan for Devotees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com