ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ബടാലിക് പ്രദേശത്ത് കൂട്ടം തെറ്റിയ യാക്കുകളെ തിരയുകയായിരുന്ന ആട്ടിടയൻമാരാണ് അസാധാരണമായ ചില കാഴ്ചകൾ ആദ്യം കണ്ടത്– മലനിരകളിൽ ആൾപ്പെരുമാറ്റം. സാധാരണ നിലയിൽ മഞ്ഞുകാലത്ത് ആൾപ്പെരുമാറ്റം ഉണ്ടാകുന്നതല്ല. അവർ സൈന്യത്തെ വിവരം അറിയിച്ചു. എല്ലാ തണുപ്പു കാലത്തും ചില അതിർത്തി പോസ്റ്റുകളിൽനിന്നു സൈനികർ മാറി നിൽക്കാറുണ്ട്. വസന്തകാലമെത്തുമ്പോൾ തിരികെയെത്തും. ശത്രുസൈന്യവുമായുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണിത്. ആട്ടിയൻമാർ പറഞ്ഞ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയപ്പോഴാണ് മലനിരകളിൽ ശത്രുക്കൾ കടന്നു കൂടിയ കാര്യം സൈന്യം മനസ്സിലാക്കുന്നത്. ചില പോസ്റ്റുകളിൽനിന്ന് സൈന്യം മടങ്ങിയ അവസരം മുതലാക്കി പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കിയിരിക്കുന്നു.

1999 മേയ് 3. ലോക്സഭയിൽ ഒരു വോട്ടിന്റെ കുറവിൽ അടൽ ബിഹാരി വാജ്പേയി സർക്കാർ വീണ കാലം. വാജ്പേയ് കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുന്നു. കാർഗിൽ മുതൽ ലഡാക്ക് വരെയുള്ള മിക്ക മലനിരകളും ശത്രുവിന്റെ കൈവശമാണെന്ന് ഇന്ത്യൻ സൈന്യം മനസ്സിലാക്കി. ശ്രീനഗറിൽനിന്നു ദ്രാസും കാർഗിലും കടന്ന് ലേയിലേക്കു പോകുന്ന റോഡ് ഇന്ത്യൻ സൈന്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ലഡാക്കിലെ ആയിരക്കണക്കിനു സൈനികർക്കു ഭക്ഷണവും ഇന്ധനവും വെടിക്കോപ്പും എത്തിച്ചുകൊടുക്കുന്നത് ആ വഴിയിലൂടെയാണ്. റോത്തോങ്ങിലൂടെയുള്ള റോഡിലൂടെ പരിമിതമായേ വിഭവങ്ങൾ എത്തിക്കാനാകൂ. അല്ലെങ്കിൽ വിമാനത്തെ ആശ്രയിക്കണം. ഇതിനും പരിമിതികളുണ്ട്. ഈ പാതയുടെ നിയന്ത്രണം മലമുകളിലുള്ള പാക്ക് നുഴഞ്ഞു കയറ്റക്കാരുടെ കയ്യിലായി. ഇന്ത്യൻ സൈനികവാഹനങ്ങൾ മലമുകളിലെ പാക്ക് സൈനികർക്കു കാണാനാവും. അവർക്ക് ആക്രമിച്ചു തകർക്കാം. ലഡാക്ക് പിടിച്ചെടുക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് സൈനിക നേതൃത്വം മനസ്സിലാക്കി. രാജ്യം ആണവശക്തിയായ അയൽരാജ്യവുമായി പോരാട്ടത്തിനിറങ്ങി.

നുഴഞ്ഞുകയറ്റക്കാർ കുന്നുകൾ കീഴടക്കിയ വിവരം അറിഞ്ഞ സേന വേഗത്തിൽ നീങ്ങി. ഉയരത്തിലുള്ള ശത്രുവിനെ നേരിടുക എഴുപ്പമല്ല. ശത്രുവിന് താഴെയുള്ളവരെ അനായാസം നേരിടാനാകും. ഉയരത്തിന്റെ ഈ ആനുകൂല്യമാണ് പാക്ക് നുഴഞ്ഞു കയറ്റക്കാർ പ്രയോജനപ്പെടുത്തിയത്. അത് ഇന്ത്യൻ സൈന്യത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ശത്രുവിനെ വശങ്ങളിൽ നിന്നോ പിന്നിൽ നിന്നോ പ്രഹരിക്കുകയാണ് എളുപ്പം. ഇവിടെ ഉയരങ്ങളിലുള്ള ശത്രുവിനെ മലകയറി നേർക്കുനേർ നേരിടണം.

അതി സാഹസികവും ദുഷ്കരവുമായിരുന്നു കാർഗിൽ യുദ്ധത്തിന്റെ ഓരോ നിമിഷവും. ഭൂമിയുടെ കിടപ്പ് പാക്കിസ്ഥാന് അനുകൂലമായിരുന്നു. രാത്രി ശക്തമായ വെടിവയ്പു നടന്നു കൊണ്ടിരിക്കെ ശത്രുക്കളുടെ കണ്ണിൽപെടാതെ ഇന്ത്യൻ‌ സൈനികർ മലമുകളിലേക്ക് കയറിൽ തൂങ്ങി കയറി. ഇടയ്ക്ക് വെടിവയ്പ്പുണ്ടാകുമ്പോൾ മഞ്ഞിലേക്കു കമിഴ്ന്നു കിടക്കും. മഞ്ഞുമലയുടെ ഇടയിൽകൂടി ഇടുന്ന കയറിലൂടെ കയറി, നേരം വെളുക്കുംമുൻപു മുകളിലെത്തണം. മുകളിൽനിന്നു പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ടു വരുന്നതും ഈ കയറു വഴിയാണ്. മുകളിൽ എത്തിയശേഷം ശത്രുവിന്റെ പോസ്റ്റ് കീഴടക്കണം. മാസങ്ങളോളം താമസിക്കാനുള്ള ഭക്ഷണവും ആയുധങ്ങളും നുഴഞ്ഞു കയറ്റക്കാരുടെ കയ്യിലുണ്ടായിരുന്നു. കനത്ത പോരാട്ടത്തിലൂടെയാണ് ഇന്ത്യൻ സൈന്യത്തിന് ഓരോ ചെറിയ മുന്നേറ്റവും സാധ്യമായത്. നിരവധി പട്ടാളക്കാരുടെ ജീവൻ നഷ്ടമായി. പോരാട്ടം നീണ്ടതോടെ കരസേനാ മേധാവി ജനറൽ വി.പി. മാലിക് വ്യോമസേനയുടെ സഹായം തേടി. വ്യോമസേനയെ ഉപയോഗിച്ചാൽ യുദ്ധം വിപുലമാവുമെന്നും ശത്രുവും വ്യോമശക്തി ഉപയോഗിച്ചാൽ പൂർണ യുദ്ധമുണ്ടായേക്കുമെന്നും വ്യോമസേനാ മേധാവി അനിൽ ടിപ്നിസ് മുന്നറിയിപ്പു നൽകി. അക്രമണത്തിനു രാഷ്ട്രീയ അനുമതി നൽകാൻ പ്രധാനമന്ത്രി വാജ്പേയി തയാറായി. പക്ഷേ കരസേനയോ വ്യോമസേനയോ നിയന്ത്രണരേഖ കടക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി നിർദേശം നൽകി.

മെയ് 26, 1999. ഇന്ത്യൻ വ്യോമസേനയും യുദ്ധത്തിനിറങ്ങി. കാർഗിലിൽ വ്യോമസേനയുടെ ‘ഒാപ്പറേഷൻ സഫേദ് സാഗർ’ ആരംഭിച്ചു. തൊട്ടടുത്ത 2 ദിവസങ്ങളിൽ 2 മിഗ് യുദ്ധവിമാനങ്ങളും ഒരു ഹെലിക്കോപ്റ്ററും പാക്ക് സേന വെടിവച്ചിട്ടു. ആറു സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറിയ പാക്ക് പട്ടാളം മലമുകളിൽനിന്ന് ഇന്ത്യൻ വിമാനങ്ങളെ ലക്ഷ്യമിട്ടു. തോളിൽ വച്ചു തൊടുക്കുന്ന സ്റ്റിങ്ങർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു അവരുടെ ആക്രമണം. മിറാഷ് വിമാനങ്ങൾ ആക്രമണ ദൗത്യം ഏറ്റെടുക്കാനെത്തി. ആകാശത്തുനിന്ന് കരയിലേക്കു തൊടുക്കാൻ കഴിയുന്ന ബോംബുകൾ ഘടിപ്പിക്കാനുള്ള സംവിധാനം മിറാഷിലില്ലാത്തത് പ്രശ്നം സൃഷ്ടിച്ചു. ആണവ പരീക്ഷണത്തെ തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനാൽ പുറത്തുനിന്ന് ആയുധങ്ങളോ സാങ്കേതിക സഹായമോ കിട്ടുമായിരുന്നില്ല. ഇന്ത്യ ഇസ്രയേലിന്റെ സഹായം തേടി. ഇസ്രയേലിൽ നിന്നുള്ള പ്രതിരോധ എൻജിനീയർമാർ ഉടനടി ഇന്ത്യയിലെത്തി. ഫ്രഞ്ച് നിർമിത മിറാഷ് വിമാനത്തിൽ ഇസ്രയേലിന്റെ സാങ്കേതിക വിദ്യയുപയോഗിച്ച് യുഎസിന്റെ ലേസർ ഘടിപ്പിച്ച ഇന്ത്യൻ ബോംബ് 12 ദിവസം കൊണ്ട് സജ്ജമാക്കി.

പാക് റഡാറുകളിൽപ്പെടാതെ താഴ്ന്നു പറന്ന മിറാഷ് യുദ്ധവിമാനങ്ങൾ ചരിത്രത്തിലാദ്യമായി ലേസർ നിയന്ത്രിത ബോംബുകൾ ഉപയോഗിച്ച് നുഴഞ്ഞുകയറ്റക്കാരുടെ പോസ്റ്റുകൾ തകർത്തു. കാർഗിൽ യുദ്ധത്തിൽ തന്ത്രപ്രധാനമായ ടൈഗർ ഹിൽസ് കയ്യടക്കിയ പാക്ക് സേനയ്ക്കു മേൽ 500 കിലോ ബോംബാണ് യുദ്ധവിമാനത്തിൽനിന്നു വർഷിച്ചത്. നിയന്ത്രണ രേഖ കടക്കരുതെന്ന് സർക്കാർ നിർദേശിച്ചിരുന്നെങ്കിലും സൈന്യം പല തവണ നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്തി. 

ടൈഗർ ഹിൽ പിടിച്ചെടുത്തതോടെ ബാക്കി മലകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇന്ത്യൻ സൈന്യം പാക്ക് സൈന്യത്തിന് അന്ത്യശാസനം നൽകി. ജൂലൈ അവസാന വാരത്തോടെ, ശത്രു പിടിച്ചെടുത്ത മലകളെല്ലാം ഒഴിപ്പിച്ചതായി സൈന്യം പ്രഖ്യാപിച്ചു. 1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെ, കാർഗിലിലെ അവസാന നുഴഞ്ഞു കയറ്റക്കാരെയും ഒഴിപ്പിക്കുന്നതു വരെ നടന്ന പോരാട്ടമാണ് കാർഗിൽ യുദ്ധം. 60 ദിവസത്തോളം കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം നടന്നു. നുഴഞ്ഞു കയറ്റക്കാർ കീഴടക്കിയ കുന്നുകൾ ഓരോന്നായി ഇന്ത്യൻ സൈന്യം മോചിപ്പിച്ചു. 527 ജവാന്മാരെ യുദ്ധത്തിൽ രാജ്യത്തിനു നഷ്ടമായി. 1999 ജൂലൈ 26ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് കാർഗിൽ വിജയ പ്രഖ്യാപനം നടത്തി. ഇന്ത്യക്കാരുടെ അഭിമാനത്തിന്റെ പതാക വാനോളമുയർന്നു.

ഇന്ത്യൻ വായുസേനയുടെയും നാവികസേനയുടെയും പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും രാജ്യാന്തര സമ്മർദങ്ങളുമാണു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു പിന്നിലേക്കു പിന്മാറാൻ പാക്കിസ്ഥാനെ നിർബന്ധിതമാക്കിയത്. ദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം. ഈ സ്മാരകത്തിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാനുമായി അടുക്കാൻ ശ്രമിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 1999 ഫെബ്രുവരിയിൽ ലഹോറിലേക്കു ബസ് യാത്ര നടത്തുമ്പോൾത്തന്നെ, അന്നു സൈനിക മേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ് കാർഗിൽ ആക്രമണ പദ്ധതി തയാറാക്കുകയായിരുന്നു. തീവ്രവാദികളും സൈനികരും ചേർന്ന് മഞ്ഞുകാലത്തു മലമുകളിൽ തമ്പടിച്ചു. മഞ്ഞുരുകുമ്പോൾ അവിടെയിരുന്ന് പാക്ക് പീരങ്കികൾക്ക് ഇന്ത്യയുടെ സൈനിക സന്നാഹങ്ങൾ തകർക്കാൻ സഹായം നൽകി ലഡാക്ക് പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അക്കൊല്ലം നേരത്തേ മഞ്ഞുരുകിയതോടെ പദ്ധതി പാളി. പാക്ക് സൈനികസന്നാഹം തയാറാകുന്നതിനുമുൻപേ ഇന്ത്യൻ സൈന്യം കാര്യമറിഞ്ഞു പ്രത്യാക്രമണം നടത്തി. നിയന്ത്രണരേഖ കടക്കാതെ പോരാട്ടം നടത്തി ലോകരാജ്യങ്ങളിൽനിന്നു പിന്തുണ നേടി. യുദ്ധ പരാജയം പാക്കിസ്ഥാനിലെ രാഷ്ട്രീയത്തിലും മാറ്റം വരുത്തി. സൈന്യം അധികാരം പിടിച്ചെടുത്തു. പിന്നീട് മുഷറഫിന് വിദേശത്ത് അഭയം തേടേണ്ടിവന്നു.

English Summary:

Indian Army's Unyielding Spirit in Snow-Covered Kargil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com