ADVERTISEMENT

ഷിരൂർ (കർണാടക)∙ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനെ പതിനൊന്നാം ദിവസവും കണ്ടെത്താനായില്ല. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങളോടെ ശനിയാഴ്ച തിരച്ചിൽ തുടരും. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കാൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്തുനിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.

കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. തിരച്ചിൽ ദിവസങ്ങൾ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ ഒഴുക്ക് 6 നോട്സാണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങൽവിദഗ്ധർക്ക് ഇറങ്ങാനാകൂ. മന്ത്രി പി.എ.മുഹമ്മദ് റിയാസ് വെള്ളിയാഴ്ച ഷിരൂരിൽ എത്തിയിരുന്നു. മന്ത്രി, എംഎൽഎമാർ, കലക്ടർ, എസ്‌‍പി എന്നിവർ ഉൾപ്പെടെയുള്ള പങ്കെടുത്ത ഉന്നതല യോഗവും നടന്നു.

അർജുനെയും മറ്റു രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്താൻ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാനാണ് യോഗ തീരുമാനമെന്ന് പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.‘‘ ഐഎസ്ആർഒയുടെയും നേവിയുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് തിരച്ചിൽ‌ നടക്കുന്നത്. ട്രക്ക് ഉള്ള സ്ഥലം കണ്ടെത്തി. അടിയൊഴുക്ക് ശക്തമായതിനാൽ നേവിക്ക് ഡൈവ് ചെയ്യാൻ കഴിയുന്നില്ല. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നദിയിൽ പ്ലാറ്റ്ഫോം നിർമിച്ച് തിരച്ചിൽ നടത്താനാണ് ആലോചന’’– ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു.

ജിപിഎസ് വിവരങ്ങൾ പ്രകാരം, അപകട സമയത്ത് ലോറിയുടെ എൻജിൻ ഓണാണ്. ഇതാണ് അർജുൻ ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത. അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അർജുൻ ലോറി നിർത്തി ചായക്കടയിലേക്കു പോയപ്പോൾ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികൾ കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമത്തിൽ പുഴയോരത്തു കണ്ടെത്തി. 400 അക്കേഷ്യ തടികളാണ് ലോറിയിൽ ഉണ്ടായിരുന്നത്.

English Summary:

Searching for Arjun Day 11: Ministers to Shirur; Strong current in the Gangavali river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com