ADVERTISEMENT

മുംബൈ∙ വോർളിയിലെ സ്പാ കൊലപാതക കേസിൽ പ്രതികളിലേക്ക് പൊലീസിന് എത്തിച്ചേരാൻ സാധിച്ചത് മരിച്ച വ്യക്തിയുടെ ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്ന പേരുകളിലൂടെ. വോർളിയ്ക്ക് സമീപം സോഫ്റ്റ് ടച്ച് സ്പായിലാണ് വിവരാവകാശ പ്രവർത്തകനായ ഗുരു വാഗ്മർ ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ ശരീര പരിശോധനയിൽ ഗുരു തന്നെ കൊലപ്പെടുത്താൻ സാധ്യതയുള്ളവരുടെ പേരുകൾ ശരീരത്തിൽ ടാറ്റൂ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന സ്പായുടെ ഉടമയായ സന്തോഷ് ഷെരേക്കറുടെ പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെയാണ് ഷെരേക്കറെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഷെരേക്കർ ഉൾപ്പടെ കൊലപാതകത്തിൽ പങ്കാളിയായ 5 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വിവരാവകാശ പ്രവർത്തകനായ ഗുരു വാഗ്മർ, നിർണായക കേസുകളിൽ പൊലീസിന് വിവരങ്ങൾ കൈമാറിയിരുന്ന വ്യക്തി കൂടിയായിരുന്നു. വാഗ്മറുടെ ഭീഷണിയിൽ മടുത്താണ് സ്പാ ഉടമയായ സന്തോഷ് ഷെരേക്കർ ഇയാളെ കൊല്ലാൻ വാടക കൊലയാളിയായ മുഹമദ് ഫിറോസ് അൻസാരിയെ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി ഇയാൾക്ക് ആറ് ലക്ഷം രൂപയും നൽകി. ഷെരേക്കർ മുൻപ് നടത്തിയിരുന്ന സ്പായ്ക്കെതിരെ വാഗ്മർ പരാതി നൽകിയിരുന്നു. പിന്നാലെ സ്പാ പൂട്ടി. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

മൂന്നു മാസം മുൻപാണ് വാഗ്മറെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഷെരേക്കർ ഗൂഢാലോചന നടത്തിയത്. തുടർന്ന് വാഗ്മറുടെ ദിനചര്യകൾ മനസിലാക്കി. സംഭവം നടക്കുന്നത് ഇങ്ങനെ: ചൊവാഴ്ച മുംബൈയിലെ സിയോണിലുള്ള ബാറിൽ വച്ച് വാഗ്മർ തന്റെ കാമുകിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതായി പൊലീസ് പറയുന്നു. ഇവിടെ മുതൽ വാടക കൊലയാളി സംഘം വാഗ്മറെ പിന്തുടർന്നു. പിന്നീട് തന്ത്രപൂർവം ഷെരേക്കറുടെ സ്പായിൽ എത്തിച്ച ശേഷം ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

2010 മുതൽ മുംബൈ, നവി മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിലെ സ്‌പാ ഉടമകളിൽ നിന്ന് വാഗ്‌മർ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മുപ്പതോളം കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വാഗ്മറെയ്ക്കെതിരെ എടുത്തിരിക്കുന്നത്.

English Summary:

Five Arrested in Mumbai Spa Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com