ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പരക്കെ വ്യാപക മഴ. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതും തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് മഴയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ആളിയാർ ഡാം തുറന്നതിനെ തുടർന്ന് ചിറ്റൂർ പുഴയിലേക്ക് കൂടുതൽ വെള്ളമെത്തുന്നുണ്ട്. തൃശൂരിൽ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. പൊരിങ്ങൽക്കുത്ത് ഡാമിൽ ആറാമത്തെ ഷട്ടർ തുറന്നു. വയനാട് ബാണാസുരസാഗർ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് തുറക്കും. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടാണ്. 

കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചാലിപ്പുഴയിലെ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചെമ്പ്കടവ് പാലം അടച്ചു. തുഷാരഗിരി, നൂറാംതോട് മലയില്‍ ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ കാരണം. തിരുവമ്പാടി മുത്തന്‍പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അരിപ്പാറ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുകയാണ്. ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി. കുറ്റ്യാടി മരുതോങ്കരയില്‍ ശക്തമായ കാറ്റില്‍ വൈദ്യുത ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു. റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കരുവന്‍തുരുത്തി പെരവന്‍മാട് കടവിന് സമീപം തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന മൂന്നു പേരെയും നാട്ടുകാര്‍  രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരേയും മറ്റു വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

വയനാട്ടില്‍ പെയ്ത കനത്ത മഴയില്‍ പുഴകളിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കൈ മലയിലെ ജനവാസമില്ലാത്ത മേഖലയിലും മാനന്തവാടി ഹയര്‍സെക്കന്‍ററി സ്കൂള്‍ കൂവളം കുന്ന് റോഡിലും മണ്ണിടിച്ചിലുണ്ടായി. പുത്തുമല കശ്മീര്‍ ദ്വീപിലെയും പുഞ്ചിരി മട്ടം കോളനിയിലേയും ഏഴു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. മേപ്പാടി പഞ്ചായത്തിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു. കണ്ണൂര്‍ ജില്ലയില്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ചീങ്കണ്ണി ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരിട്ടി വളവ് പാറയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് കൂട്ടുപുഴ വള്ളിത്തോട് റോഡ് താൽക്കാലികമായി അടച്ചു. പാലത്തും കടവില്‍ വീടിന്‍റെ മതിലിടിഞ്ഞു. കനത്ത മഴയില്‍ പുന്നപ്പുഴ കരകവിഞ്ഞ് മലപ്പുറം മുപ്പിനിയില്‍ പാലം മുങ്ങി. നിലമ്പുർ വെളിയന്തോട് റോഡിൽ വെള്ളം കയറി. കരിമ്പുഴയും ചാലിയാറും കരകവിഞ്ഞു ഒഴുകുകയാണ്. കൊണ്ടോട്ടി ഒളവട്ടൂരിൽ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. തൃശൂർ എച്ചിപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ മദ്രസയിലും മൂന്നു വീടുകളിലും വെള്ളം കയറി. നെല്ലിയാമ്പതിയിലേക്ക്  വെള്ളിയാഴ്ച വരെ രാത്രിയാത്ര നിരോധിച്ചു.

English Summary:

Kerala Weather News and Rainfall Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com