ADVERTISEMENT

മേപ്പാടി∙ പുഴയുടെ വെള്ളത്തിന്റെ നിറം മാറിയതായിരുന്നു കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടിലിന്റെ മുന്നറിയിപ്പ്. അപ്പോൾ തന്നെ ഏറെപ്പേരെ പഞ്ചായത്ത് അധികൃതർ മാറ്റിപ്പാർപ്പിച്ചു. മുന്നറിയിപ്പും നൽകി. വലിയൊരു ദുരന്തം വരുന്നത് മുൻകൂട്ടി കാണാൻ കഴിയാതെ മുണ്ടക്കൈയിലെ ജനം ഉറങ്ങിക്കിടക്കവേയാണു ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ മുണ്ടക്കൈയെ തകർത്ത് ആദ്യ ഉരുൾപൊട്ടലുണ്ടാകുന്നത്. സംഭവമറിഞ്ഞ് മേപ്പാടിയിൽനിന്നു നിരവധിപേർ മുണ്ടക്കൈയിലെത്തി. ഇതൊന്നുമറിയാതെ അപ്പോഴും ഉറക്കത്തിലായിരുന്നു ചൂരൽമല നിവാസികൾ. 

ആ സമാധാനത്തിനു മണിക്കൂറുകളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുലർച്ചെ 4.10നുണ്ടായ രണ്ടാമത്തെ ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചെത്തിയ മണ്ണും ഗതിമാറിയൊഴുകിയെത്തിയ പുഴയും ചൂരൽമലയിലെ ജീവനും വീടുകളുമെടുത്തു. രണ്ടരക്കിലോമീറ്ററോളമാണ് ഒലിച്ചുപോയത്. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പെടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരൽമല മുണ്ടക്കൈ റോഡ് ഒലിച്ചുപോയി, പാലം തകർന്നു. 

ആരൊക്കെ മണ്ണിനടിയിൽ ആരെല്ലാം ഒഴുക്കിൽ പെട്ടു എന്നുള്ള അന്വേഷണത്തിലാണു സംഘം. ഈ പ്രദേശത്ത് പത്തുവീടുകളുടെ തറകൾ മാത്രമാണു ബാക്കിയുള്ളത്. 150തോളം വീടുകൾ തകർന്നു. തകർന്നുകിടക്കുന്ന വീടുകളിൽ ആളുകളുണ്ടായേക്കാമെന്നു തോന്നുന്നിടങ്ങളിൽ അവശിഷ്ടങ്ങൾ മാറ്റി പരിശോധന നടത്തുകയാണു രക്ഷാപ്രവർത്തകർ. കണ്ടുകിട്ടുന്ന റേഷൻ കാർഡും ഐഡി കാർഡുകളും നോക്കി ഫോൺ നമ്പറുകളെടുത്തു വിളിച്ചുനോക്കുന്നു. അഞ്ചു പേരുണ്ടായിരുന്ന രണ്ടുകുടുംബങ്ങളുടെ വീടുകൾ പൂർണമായും തകർന്നു. ആ പത്തുപേര‍ിൽ കണ്ടെത്തിയത് ഒരാളുടെ മൃതദേഹം മാത്രം.

തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന അതിഥിതൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന മുണ്ടക്കൈയിലെ ലയങ്ങൾ അപ്പാടെ ഒലിച്ചുപോയി. ഭാര്യയും കുഞ്ഞുങ്ങളുമായി നൂറു പേരോളമുള്ള ഈ ലയത്തിൽനിന്ന് അൻപതോളം പേർ മുന്നറിയിപ്പിനെ തുടർന്നു മാറിയിരുന്നതായാണ് വിവരം. ബാക്കിയുള്ളവരെ കുറിച്ചു സൂചനകളൊന്നുമില്ല. അങ്ങനെയൊരു ലയം അവിടെയുണ്ടായിരുന്നു എന്ന യാതൊരു അവശേഷിപ്പും ബാക്കിവയ്ക്കാതെ തച്ചുതകർത്തിരിക്കുകയാണ് കുത്തിയൊലിച്ചുവന്ന മണ്ണും വെള്ളവും.

English Summary:

Massive landslides at Wayanad, causing significant damage and disruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com