തിരുവനന്തപുരം ∙ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിൽക്കുന്ന മുണ്ടക്കൈയിലെ വെള്ളാർമല സ്കൂളിലെ വിദ്യാർഥി യാദൃച്ഛികമായി എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചായിരുന്നു. സ്കൂളിലെ കുട്ടികൾ തയാറാക്കിയ ‘വെള്ളാരങ്കല്ലുകൾ’ എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിലാണു ഭാവിയിലെ ദുരന്തത്തെക്കുറിച്ച് പരാമർശമുള്ളത്. കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് സമൂഹമാധ്യമത്തിൽ ഈ കഥയെ പരാമർശിച്ച് കുറിപ്പ് പങ്കുവച്ചു. വൻദുരന്തത്തെക്കുറിച്ച് ഒരു കിളി കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് കഥ.
‘‘മഴയായതിനാൽ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങേണ്ട എന്ന് അവർ തീരുമാനിച്ചു. അങ്ങനെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ഒരു കിളി അവിടേക്ക് വന്നത്. ആ കിളി ഒരു വിചിത്രമായിരുന്നു. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോട് പറഞ്ഞു. നിങ്ങൾ ഇവിടെനിന്നു വേഗം രക്ഷപ്പെട്ടോ കുട്ടികളെ. ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്കു രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെനിന്ന് ഓടി പൊയ്ക്കോളൂ. എന്ന് പറഞ്ഞിട്ട് ആ കിളി അവിടെനിന്നു പറന്നുപോയി. കിളി പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവിടെനിന്നു കുട്ടികൾ ഓടാൻ തുടങ്ങി’’– കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്.
മുണ്ടക്കൈയിൽനിന്ന് 1.5 കിലോമീറ്റർ അകലെയാണു വെള്ളാർമല സ്കൂൾ. 2018ലെ പ്രളയത്തെ തുടർന്ന് 2019ൽ നിർമിച്ച ബലമുള്ള കെട്ടിടത്തിന്റെ ഏതാനും ഭാഗമൊഴികെ ബാക്കിയെല്ലാം ഉരുൾപൊട്ടലിൽ പൂർണമായി തകർന്നു. ഇവിടെനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
English Summary:
Narrative of Impending Disaster: A Vellarmala School Student's Story
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.