ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയിൽ കൊടും ചതിപ്രയോഗം നടത്തുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. വയനാട് ഉരുൾപൊട്ടലിന്റെ പേരിൽ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതാൻ കേന്ദ്രസർക്കാരും പ്രസ് ഇൻഫർമേഷൻ ബ്യുറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. 

‘‘കേരള സർക്കാരാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങൾ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്. എന്തെല്ലാമാണ് എഴുതേണ്ടത് എന്ന വിവരങ്ങളും കേന്ദ്രസർക്കാർ തന്നെ കൈമാറുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ ഒരു നാട് വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കണ്ണിൽച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രി, നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചുവെന്ന അവാസ്തവം പാർലമെന്റിൽ പറഞ്ഞത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് രേഖകൾ സഹിതം ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തു. അപ്പോഴാണ് കള്ളം സ്ഥാപിക്കാൻ ആളുകളെ വിലയ്‌ക്കെടുക്കാൻ കേന്ദ്രം ശ്രമിച്ചത്. എത്ര ഹൃദയശൂന്യരാണ് ഇവർ? ഒരു നാട് മുഴുവൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകുന്നതിനു മുൻപ്, ദുരന്തത്തിന് ഇരയായ ജനതയ്ക്ക് എതിരെ ഉപജാപങ്ങളിൽ ഏർപ്പെടാൻ ഇവർക്കല്ലാതെ മറ്റാർക്കാണ് കഴിയുക?’’ – എം.ബി.രാജേഷ് പറയുന്നു.

പ്രളയം വന്നപ്പോൾ നൽകിയ അരിക്കും, രക്ഷാപ്രവർത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവർ. കേരളത്തെ സഹായിക്കാൻ മറ്റ് രാജ്യങ്ങൾ മുന്നോട്ടുവന്നപ്പോൾ അതു തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. നാം കരുതിയിരിക്കണമെന്നും എം.ബി.രാജേഷ് പറഞ്ഞു.

English Summary:

"Heartless": Kerala Accuses Center of Exploiting Wayanad Landslide for Political Gain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com