ADVERTISEMENT

പത്തനംതിട്ട∙ വൈദ്യുതി ഫ്യൂസ് ഊരരുത് എന്ന് നോട്ട് ബുക്കിന്റെ പേപ്പറിൽ എഴുതിവച്ച ശേഷം സ്കൂളിൽ പോയ വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്ഇബിയിൽ രണ്ടു വർഷത്തെ ബിൽ അഡ്വാൻസ് ആയി അടച്ചാണ് രാഹുലിന്റെ സഹായം. വിദ്യാർഥികളുടെ വീടിന് അടച്ചുറപ്പുള്ള വാതിലും ചെറിയ അറ്റകുറ്റപണികളും നടത്തികൊടുക്കുമെന്നും അവർ സന്തോഷമായി പഠിക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

‘‘സാർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കണക്‌ഷൻ വിച്ഛേദിക്കാൻ വന്ന ലൈൻമാൻ വിനേഷിന്റെ കണ്ണിലാണ് വിദ്യാർഥികൾ എഴുതിയ കുറിപ്പു പെട്ടത്. ബിൽതുക വരവുവച്ച് വൈദ്യുതി വിച്ഛേദിക്കാതെ കുറിപ്പുമായി പോയ വിനേഷ് കുമാർ അത് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വൈറലായി.

സാമ്പത്തികപ്രശ്നം മൂലം പലപ്പോഴും വൈദ്യുതി ബിൽ അടയ്ക്കാനാവാത്തയാളാണ് അനിലെന്ന് വിനേഷ് മനോരമ ഓൺ‌ലൈനിനോട് പറഞ്ഞിരുന്നു. ‘‘വൈദ്യുതി വിച്ഛേദിക്കാൻ ചെന്നപ്പോഴാണ് ഈ കുറിപ്പ് കണ്ടത്. രണ്ടു പെൺകുട്ടികളും അച്ഛനും മാത്രമാണ് ആ വീട്ടിലുള്ളത്. പാവപ്പെട്ട കുടുംബമാണ്. വളരെ ശോചനീയാവസ്ഥയിലാണ് ആ വീട്. വാതിലില്ല. ഷാളുപയോഗിച്ചാണ് മുറി മറച്ചിരിക്കുന്നത്. ഞാൻ വൈദ്യുതി വിച്ഛേദിക്കാൻ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. മീറ്ററിന്റെ സമീപമാണ് കുറിപ്പ് കണ്ടത്. കുട്ടികളാകും എഴുതിയതെന്ന് കരുതി, അവിടെ എഴുതിവച്ച നമ്പറിൽ വിളിച്ചു. അനിലാണ് ഫോണെടുത്തത്. കുട്ടികളാണ് കുറിപ്പെഴുതി വച്ചതെന്ന് അദ്ദേഹം പറഞ്ഞു. 461 രൂപയാണ് കറന്റ് ബില്ല്. ബാക്കിയെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ, 500 രൂപ മുഴുവനായി അടച്ചിടാൻ പറഞ്ഞു.’’– വിനേഷ് മനോരമ ഓൺലൈനിനോട് പറഞ്ഞിരുന്നു. നാലു വർഷമായി പത്തനംതിട്ട കോഴഞ്ചേരി സബ്ഡിവിഷനിലെ ലൈൻമാനാണ് വിനേഷ്.

കോഴഞ്ചേരി ചെറുകോൽ പഞ്ചായത്തിൽ അരീക്കൽഭാഗത്താണ് അനിലിന്റെ വീട്. തയ്യൽക്കടയാണ് അനിലിന്. എന്നാൽ അതിൽനിന്ന് കാര്യമായ വരുമാനമൊന്നും കിട്ടാറില്ല. ഏഴാം ക്ലാസിലും പ്ലസ്​വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ് അനിലിനുള്ളത്. ബില്ലടയ്ക്കാൻ പണമില്ലാതെ വരുമ്പോൾ വൈദ്യുതി വിച്ഛേദിക്കുന്നതിനാൽ‌, പലപ്പോഴും ദിവസങ്ങളോളം ഇരുട്ടത്ത് കഴിയേണ്ടി വന്നതിനാലാണ് ഇങ്ങനെ കുറിപ്പെഴുതിവയ്ക്കേണ്ടി വന്നതെന്നാണ് കുട്ടികൾ പറഞ്ഞത്.

English Summary:

Rahul Mamkootathil Paid Electricity Bill of School Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com