ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിൽ അനുമതിയില്ലാതെ വനിതാ വ്ലോഗറുടെ വിഡിയോ ചിത്രീകരണം വിവാദത്തിൽ‍. സെക്രട്ടേറിയറ്റ് സ്പെഷൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ലോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്കു പോലും കർശന നിയന്ത്രണമുള്ളയിടത്താണ് വ്ലോഗ് ചിത്രീകരണം.

സെക്രട്ടേറിയറ്റിലെ വിഡിയോ ചിത്രീകരണത്തിന് ആഭ്യന്തര വകുപ്പാണ് അനുമതി നൽകേണ്ടത്. എന്നാൽ ഇങ്ങനെയൊരു അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു.  ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്ലോഗ് ചിത്രീകരണവും. വ്ലോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് പലരും സംസാരിച്ചത്.

അതീവസുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ സുരക്ഷ കണക്കിലെടുത്താണ് വിഡിയോ ചിത്രീകരണത്തിന് ഒരു വർഷമായി ആർക്കും അനുമതി നൽകിയിരുന്നില്ല. അതിനിടെയാണ് വനിത വ്ലോഗർ സെക്രട്ടേറിയറ്റിനുള്ളിൽക്കടന്ന് വിഡിയോ ചിത്രീകരിച്ചത്. നിശ്ചിത ഫീസ് വാങ്ങി സെക്രട്ടേറിയറ്റിൽ മുമ്പ് സിനിമാ ഷൂട്ടിങ് ഉൾപ്പെടെ അനുവദിച്ചിരുന്നെങ്കിലും സുരക്ഷ കണക്കിലെടുത്തും ഷൂട്ടിങ്ങിന് എത്തുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയർന്നതിനാലും ഒരു വർഷമായി അനുമതി നിഷേധിച്ചിരുന്നു. 

സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയിലെ ചേരിപ്പോരിനെത്തുടർന്ന് പാർട്ടി ഫ്രാക്ഷൻ അംഗമായ സ്പെഷൽ സെക്രട്ടറിയെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ യാത്രയയപ്പ് ചിത്രീകരിക്കാനാണ് വ്ലോഗറെത്തിയത്. അസോസിയേഷനിലെ ചേരിപ്പോര് അവസാനിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യ പ്രകാരണമാണ്, ഒരു ചേരിയുടെ നേതാവിന്റെ അനുയായിയായ സ്പെഷൽ സെക്രട്ടറിയെ സ്ഥലം മാറ്റിയതെന്നാണ് മറുഭാഗം പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ മുൻ അഡീഷനൽ സെക്രട്ടറിക്കെതിരെ തൊഴിൽ പീഡനത്തിന് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ചിലർ സമ്മർദം ചെലുത്തി സ്ഥലംമാറ്റിയെന്നാണ് മറുവാദം.

English Summary:

Unauthorized Filming of Special Secretary’s Farewell Sparks Security Concerns at Secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com