ADVERTISEMENT

‘‘സമാധാനം അവിഭാജ്യമാണെന്നു പറയുന്നതുപോലെ തന്നെയാണ് സ്വാതന്ത്ര്യവും സമൃദ്ധിയും. ചെറുകണികകളായി വേര്‍പിരിക്കാന്‍ കഴിയാത്ത വിധം ലോകം പരസ്പരബന്ധിതമായതിനാല്‍ ദുരന്തങ്ങളും അതുപോലെ അവിഭാജ്യമാണ്.’’ 1947 ഓഗസ്റ്റ് 14 ന് അർധരാത്രിയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നടത്തിയ വിഖ്യാതമായ പ്രസംഗത്തിലെ വരികളാണ് ഇത്. ദുരന്തങ്ങൾ ഏതു നിമിഷവും സംഭവിക്കാം, അതിനെ പിടിച്ചുനിർത്താനാകില്ല. എന്നാൽ അവയെ മനുഷ്യനെ കൂട്ടിയിണക്കുന്ന കണ്ണിയായാണ് നെഹ്റു കണ്ടത്. 

ലോകത്തെയും മനുഷ്യരെയും ബന്ധിപ്പിക്കാൻ ദുരന്തങ്ങൾക്കും കഴിയുമെന്ന വീക്ഷണമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യപുലരിയിൽ നെഹ്റു അവതരിപ്പിച്ചത്. ബ്രിട്ടിഷ് ഭരണത്തിൽനിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വേളയിൽ പറഞ്ഞ ഈ വാക്കുകൾ, എഴുപത്തിയേഴു വർഷങ്ങൾക്കിപ്പുറവും പ്രസക്തിയൊട്ടും കുറയാതെ നമ്മുടെ കൺമുന്നിൽ തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ ഉളളുലച്ച വയനാട് ഉരുൾപൊട്ടൽ. ഒരു മഹാദുരന്തത്തിൽ സകല അതിർവരമ്പുകളും മായ്ച്ച് ഒരു നാടാകെ ഒന്നിച്ചപ്പോൾ ഏഴു പതിറ്റാണ്ടു മുൻപ് പ്രഥമ പ്രധാനമന്ത്രി പറഞ്ഞ ആ വാക്കുകൾ, അതിന്റെ എല്ലാ അർഥത്തോടെയും പ്രായോഗികമാവുകയായിരുന്നു. 

ഇന്ത്യ സ്വതന്ത്രയായപ്പോൾ പാർലമെന്റിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പ്രസംഗിക്കുന്നു. Photo: AFP
ഇന്ത്യ സ്വതന്ത്രയായപ്പോൾ പാർലമെന്റിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പ്രസംഗിക്കുന്നു. Photo: AFP

‘‘സ്വപ്ന സാക്ഷാത്കാരത്തിനായി നമ്മള്‍ അധ്വാനിക്കുകയും കഠിനപ്രയത്നം ചെയ്യുകയും വേണം. ആ സ്വപ്നങ്ങള്‍ ഇന്ത്യയ്ക്കു വേണ്ടിയുള്ളതാണ്. ലോകത്തിനു വേണ്ടിയുമാണ്. കാരണം, ലോകത്തെ എല്ലാ രാജ്യങ്ങളും ജനസമൂഹങ്ങളും അത്രമാത്രം പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുകയാണ്. അവര്‍ക്ക് പരസ്പരം വേറിട്ടുകാണാനോ വേര്‍തിരിച്ചുനിര്‍ത്താനോ കഴിയില്ല.’’– തുടക്കത്തിൽ പറഞ്ഞ വരികൾക്കു മുൻപ് നെഹ്റു തന്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണ് ഇത്. ഓരോ പൗരന്റെയും സ്വപ്നത്തിൽ എത്രമാത്രം മാനവികതയുണ്ടാകണം എന്ന നെഹ്റു ഓർമിപ്പിക്കുന്നു. ലോകത്തിനു വേണ്ടി സ്വപ്നം കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. സ്വപ്ന സാക്ഷാത്കാരത്തിനു മാത്രമല്ല, മനുഷ്യരാശിയെ രക്ഷിക്കാൻ ദുരന്തങ്ങളെ നേരിടുന്നതിനുള്ള കൂട്ടായ്മയും ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. 

∙ നാട് ഒന്നിച്ചു, വയനാടിനായി

അറിഞ്ഞോ അറിയാതെയോ, അക്ഷരാർഥത്തിൽ നെഹ്റുവിന്റെ മഹത്തായ വീക്ഷണമാണ് വയനാട്ടിലും നടപ്പായത്. ഒരു ജനതയുടെ മുഴുവൻ സ്വപ്നങ്ങളും സമ്പാദ്യങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായപ്പോൾ അവരെ ഒന്നിപ്പിച്ചത് മാനവികതയാണ്. എത്രയൊക്കെ ലോകം മാറിയാലും മനുഷ്യന്റെ ഉള്ളിലെ മനുഷ്യത്വം ഇല്ലാതാവുകയില്ല. പക്ഷേ അതു തെളിയിക്കുന്നത് ഇങ്ങനെയുള്ള ദുരന്തങ്ങളാണെന്നു മാത്രം. സർവവും തകർത്തെറിഞ്ഞെത്തിയ ഉരുൾ പൊട്ടലിൽ ചിതറിപ്പോകാതെ വയനാടിനെ ചേർത്തുപിടിച്ച് ഒരുമിപ്പിച്ചത് ലോകം മുഴുവനാണ്. ഇന്നലെ വരെ മനസ്സുകൾക്ക് അതിരിട്ടിരുന്ന പാർട്ടിക്കൊടികളും ജാതിയും മതവുമൊക്കെ ഉരുൾവെള്ളത്തിനൊപ്പം അവർ ഒഴുക്കി കളഞ്ഞു. ഇതുതന്നെയല്ലേ യഥാർഥ സ്വാതന്ത്ര്യം?

ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്ന സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും. ചിത്രം: മനോരമ
ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്ന സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും. ചിത്രം: മനോരമ

ജൂലൈ 30നു പുലർച്ചെ, ചൂരൽമലയുടെയും മുണ്ടക്കൈയുടെയും ഉള്ള് പിളർത്തി ഉരുൾ എത്തിയപ്പോൾ ആദ്യം ഓടിയെത്തിയ നാട്ടുകാർ മുതൽ രക്ഷാപ്രവർത്തനത്തിനായി ബെയ്‍ലി പാലം നിർമിച്ച സൈന്യം വരെ ഒന്നിപ്പിച്ചത് മനുഷ്യ മനസ്സുകളെയാണ്. ഓരോ മനുഷ്യ ഹൃദയത്തിലേക്കുമുള്ള പാലമാണ് സൈന്യം പുനർനിർമിച്ചത്. വയനാടിനായി ജനങ്ങൾ നൽകിയ പണവും സഹകരണവും അവരുടെ അധ്വാനവും എല്ലാം മനുഷ്യത്വം എന്ന ഒറ്റവാക്കിലേക്ക് ഒതുക്കാം. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഇത്രയും വിശാലവും സ്വതന്ത്രവുമായ മറ്റൊരു വാക്കു തന്നെയില്ലെന്ന് പറയാം. 2018ൽ കേരളത്തയാകെ മുക്കിയ മഹാപ്രളയ സമയത്തും ചങ്കുറപ്പോടെ, ഒത്തൊരുമിച്ച് നീന്തിക്കയറിയതിന്റെ അനുഭവമാണ് മലയാളികൾക്കുള്ളത്. പ്രതിസന്ധി വരുമ്പോൾ ഒന്നിക്കുന്നത് ലോകമാകെയുള്ള പ്രതിഭാസമാണ്. അതുതരുന്ന ഉൾക്കരുത്തും വലുതാണ്.

∙ ദുരന്തങ്ങളെ സ്വതന്ത്രമായി നോക്കിക്കണ്ടപ്പോൾ

1950 സെപ്റ്റംബർ 1ന്, രാജ്യത്ത് നിരവധി ദുരന്തങ്ങൾ തുടർക്കഥയായപ്പോൾ രാജ്യത്തെ മുഖ്യമന്ത്രിമാർക്ക് നെഹ്റു ഇങ്ങനെയെഴുതി: ‘‘ഇന്ത്യ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു, അഭിമാനിക്കാൻ വകയുള്ള റെക്കോർഡ് അല്ല അത്. ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും റെക്കോർഡാണ്. ഒന്നിനു പിറകെ ഒന്നായി അവ വളരെ വേഗത്തിൽ വരുകയാണ്. ഇത് അനേകം മനുഷ്യർക്ക് ദുഃഖവും ദുരിതവും ഉണ്ടാക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഉൾപ്പെട്ടിരിക്കുന്ന ഈ ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി നമുക്ക് ഇതുവരെ അറിയില്ല’’– ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വരൾച്ചയും വെള്ളപ്പൊക്കവു ഭൂകമ്പവും മൂലമുണ്ടായ വിഷമങ്ങളെക്കുറിച്ചായിരുന്നു നെഹ്റുവിന്റെ വാക്കുകൾ. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ നാളുകളിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും രാജ്യത്തെ പിടിച്ചുനിർത്തിയത് നെഹ്റുവിന്റെ സമീപനമായിരുന്നു. വളരെ തുറന്നമനസ്സോടെയാണ് അദ്ദേഹം ഓരോന്നിനെയും നോക്കിക്കണ്ടത്. ഒരു ദുരന്തത്തെയും ‘അഭിമാന’ പ്രശ്നമോർത്ത് മറച്ചുവയ്ക്കാൻ അദ്ദേഹം തയാറായില്ല. ഓരോ പുതിയ പ്രതിസന്ധിയും കൂടുതൽ കെട്ടുറപ്പ് രാജ്യത്തിനു നൽകുമെന്ന് അദ്ദേഹം കരുതി.

ചൂരൽമലയിൽ അപകടത്തിൽ തകർന്ന വീടുകളിൽ പരിശോധന നടത്തുന്ന രക്ഷാപ്രവർത്തകർ. ചിത്രം: മനോരമ
ചൂരൽമലയിൽ അപകടത്തിൽ തകർന്ന വീടുകളിൽ പരിശോധന നടത്തുന്ന രക്ഷാപ്രവർത്തകർ. ചിത്രം: മനോരമ

ഓരോ വെല്ലുവിളിയെയും ധൈര്യത്തോടെ നേരിടണമെന്ന് മുഖ്യമന്ത്രിമാർക്കുള്ള ആ കത്തിൽ വ്യക്തമാക്കിയ നെഹ്റു, എന്നാൽ പലപ്പോഴും അങ്ങനെ തോന്നാറില്ലെന്നും ഓരോ ദുരിതത്തെയും നമ്മുടെ ദേശീയതയ്‌ക്കെതിരായ വെല്ലുവിളിയായി കണക്കാക്കണമെന്നും പറയുന്നു. ഓരോ പ്രതിസന്ധികാലഘട്ടവും മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കാനുള്ള അവസരമായിട്ടാണ് നെഹ്റു കണ്ടത്. അതേസമയം, ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ദുരിതങ്ങളെ കാണാതെ പോകുന്നുമില്ല. ദുരന്തങ്ങളുടെ കണ്ണീരിനിടയിലും അവ മനുഷ്യനെ കൂടുതൽ സ്വതന്ത്രനാക്കുന്നു. എല്ലാ വേലിക്കെട്ടുകളും പൊളിച്ച് കൂടുതൽ ഒന്നിക്കാൻ. സ്വാതന്ത്ര്യം നേടി, എട്ടു പതിറ്റാണ്ട് അടുക്കുമ്പോൾ സ്വാതന്ത്ര്യ പുലരിയിൽ നെഹ്റു പറഞ്ഞതു തന്നെ, വീണ്ടും മുഴങ്ങുകയാണ്; കൂടുതൽ ഉച്ചത്തിൽ.

English Summary:

Nehru's Vision in Action: Kerala Floods Highlight Unity and Humanity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com