ADVERTISEMENT

ന്യൂഡൽഹി∙ രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേരാണ് പ്രത്യേക അതിഥികളായി ചടങ്ങിൽ പങ്കെടുത്തത്. യുവാക്കളും വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും കർഷകരും സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രി സഞ്ജയ് സേഠ്, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമ സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണു ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.

രാവിലെ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോയി. അവിടെ സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകി. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവിടങ്ങളിൽനിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ നൽകിയത്. ഇന്ത്യൻ നാവിക സേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിച്ചത്. കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തിലായിരുന്നു ഗാർഡ് ഓഫ് ഓണർ.

കരസേനാ സംഘത്തെ മേജർ അർജുൻ സിങ്, നാവിക സേനാ സംഘത്തെ ലെഫ്റ്റനന്റ് കമാൻഡർ എൻ.കെ.ഗുലിയ ഭാവേഷ്, വ്യോമസേനാ സംഘത്തെ സ്‌ക്വാഡ്രൺ ലീഡർ അക്ഷര ഉനിയാൽ എന്നിവരാണു നയിച്ചത്. അഡീഷനൽ ഡിസിപി അനുരാഗ് ദ്വിവേദിയാണ് ഡൽഹി പൊലീസ് സംഘത്തെ നയിച്ചത്. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ സമയം കര, നാവിക, വ്യോമ സേനകളിൽനിന്നുള്ള ഓരോ ഓഫിസർമാരും മറ്റ് റാങ്കിൽപ്പെട്ട 32 പേരും, ഡൽഹി പൊലീസിലെ 128 ഉദ്യോഗസ്ഥരും അടങ്ങുന്ന ദേശീയ പതാക ഗാർഡ് രാഷ്ട്രീയ സല്യൂട്ട് സമർപ്പിച്ചു.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ഉടൻ വ്യോമസേനാ ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പ വർഷം നടത്തി. വിങ് കമാൻഡർ അംബർ അഗർവാളും വിങ് കമാൻഡർ രാഹുൽ നൈൻവാളുമാണ് ഹെലികോപ്റ്ററുകളുടെ ക്യാപ്റ്റൻമാർ.

English Summary:

78th Independence Day Celebrations- Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com